കണ്ണൂർ: പിറന്നാളിനും വിവാഹ വാർഷികത്തിലും കലാലയ സംഗമങ്ങളിലും സ്നേഹത്തണൽ വിരിച്ച ഓർമ മരം കാമ്പയിന് ഒന്നാം പിറന്നാൾ. പദ്ധതി പ്രകാരം ജില്ലയിൽ ഇതുവരെ നട്ടത് 467 വൃക്ഷത്തൈകൾ. മരങ്ങൾ നട്ടുവളർത്താൻ താൽപര്യമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായി ഹരിത കേരളം മിഷൻ നേതൃത്വത്തിലാണ് കഴിഞ്ഞവർഷം ആഗസ്റ്റ് 19ന് ജില്ലയിൽ പദ്ധതിക്ക് തുടക്കമിട്ടത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ജന്മദിനം, മൺമറഞ്ഞ വ്യക്തികളുടെ ഓർമ ദിനം എന്നിങ്ങനെ എന്തെങ്കിലും പ്രത്യേകതകളുള്ള ദിനങ്ങളിൽ പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലത്തോ എവിടെയെങ്കിലും വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാം. പിറന്നാൾ മരങ്ങളാണ് കൂടുതലായി പച്ചപിടിച്ചത്. എന്തെങ്കിലും പ്രത്യേകതകളുള്ള ദിനങ്ങളിൽ പൊതുസ്ഥലങ്ങളിലോ സ്ഥാപനങ്ങളുടെ സ്ഥലത്തോ സംഘടനകളുടെ സ്ഥലത്തോ ഏതെങ്കിലും താൽപര്യമുള്ളവരുടെ സ്ഥലത്തോ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് കൊണ്ട് വൃക്ഷവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒരു വർഷത്തിനകം 364 ഒർമ മരങ്ങൾ നട്ടു പിടിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 2023 ജൂണിൽ തന്നെ ലക്ഷ്യം പൂർത്തിയായി. ഒരുവർഷം പൂർത്തിയാകുമ്പോൾ ലക്ഷ്യത്തേക്കാൾ 103 മരങ്ങൾ അധികം നട്ടു. കൂടുതൽ ആളുകളുടെ പങ്കാളിത്തമുള്ള പരിപാടികളിലൂടെ ഒട്ടേറെ മരങ്ങൾ മണ്ണിലിറങ്ങി. തൃപ്രങ്ങോട്ടൂർ കുടുംബസംഗമത്തിൽ മാത്രം 71 മരത്തൈകളാണ് നട്ടത്. വളരെ ക്രിയാത്മകമായ പ്രതികരണമാണ് ജില്ലയിൽ ഓർമ മരം പരിപാടിക്ക് ഉണ്ടായതെന്ന് ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ പറഞ്ഞു. ജില്ലയിലെ ഓരോ ബ്ലോക്ക് തലത്തിലും ഇതിനകം നട്ടുപിടിപ്പിച്ച ഓർമമരങ്ങളുടെ എണ്ണം: എടക്കാട്- 20, തലശ്ശേരി- 27, പാനൂർ- 77, കല്യാശ്ശേരി- 35, ഇരിട്ടി -57, പേരാവൂർ- 76, കൂത്തുപറമ്പ്- 23, തളിപ്പറമ്പ്- 14, ഇരിക്കൂർ- 16, കണ്ണൂർ- 13, പയ്യന്നൂർ- 60, ഇരിട്ടി നഗരസഭ- 43, തലശ്ശേരി നഗരസഭ -1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.