പയ്യന്നൂർ: പരാതി പരിഹരിക്കുന്നതിന് വിളിച്ചുവരുത്തിയവര്‍ പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ മുന്നില്‍വെച്ച് ഏറ്റുമുട്ടി. തിങ്കളാഴ്ച രാവിലെ പത്തോടെ പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ഇവരെ പിടിച്ചുമാറ്റാനെത്തിയ ജി.ഡി ചാര്‍ജ് പ്രമോദിനും മർദനമേറ്റു.
ഏറ്റുമുട്ടിയ മൂന്നുപേരെയും പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തു. മണ്ടൂരിലെ മന്ദ്യത്ത് വീട്ടില്‍ കെ.വി. ശരത്ത് (24), സി.എം നഗറിലെ കളത്തില്‍ വളപ്പില്‍ കെ.വി. വിന്ദ്യേഷ് (24), പിലാത്തറ കളത്തില്‍ വളപ്പില്‍ വിനീത് (34) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ എം.പി. ഷാജി അറസ്റ്റ് ചെയ്തത്.
മര്‍ദനത്തില്‍ പരിക്കേറ്റ പൊലീസുകാരന് പ്രമോദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുമിനിറ്റോളം സ്റ്റേഷനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പൊലീസുകാര്‍ ഏറെ പണിപ്പെട്ടാണ് കീഴ്പ്പെടുത്തിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ചതിനും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
വിവാഹം സംബന്ധിച്ചുണ്ടായ ചില പ്രശ്നങ്ങളെച്ചൊല്ലി ലഭിച്ച പരാതികള്‍ പ്രകാരമാണ് മൂവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരിച്ചുകൊണ്ടിരിക്കെ ഇവര്‍ പരസ്പരം തെറിവിളിച്ചുകൊണ്ട് തമ്മിലടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.