പയ്യന്നൂർ: കോവിഡിനെ തുടർന്നുണ്ടായ അടച്ചിടലും മഴയും മിൽമ മലബാർ മേഖലയെ പ്രതിസന്ധിയിലാക്കി. ഇതോടെ പാൽ സംഭരണം സ്ഥാപനം വെട്ടിക്കുറച്ചു. കോവിഡ് രണ്ടാം തരംഗവും ലോക്ഡൗണും കാരണം പ്രതിസന്ധിയിലായ ക്ഷീരകർഷകരെ മിൽമയും ൈകയൊഴിഞ്ഞത് ചൊവ്വാഴ്ച മുതൽ. നഷ്ടത്തിെൻറ പേരിൽ വൈകീട്ടത്തെ പാൽസംഭരണത്തിൽനിന്ന് പിന്മാറിയതാണ് മലബാറിലെ ക്ഷീരകർഷകരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടത്.
കഴിഞ്ഞ 15ന് മിൽമ മലബാർ യൂനിറ്റ് ക്ഷീര സഹകരണ സംഘം സെക്രട്ടറിമാർക്ക് നൽകിയ കത്തിലാണ് പാൽ സംഭരണം നടത്താനാവില്ലെന്ന് വ്യക്തമാക്കിയത്.
കോവിഡ് വ്യാപനം രണ്ടാം തരംഗത്തിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ എടുത്ത നടപടികളുടെ ഭാഗമായി ഉണ്ടായിട്ടുള്ള നിയന്ത്രണങ്ങൾ തീർത്ത പ്രതിസന്ധിയിലും പാൽ സംഭരണ, സംസ്കരണ, വിപണനം ക്ഷീരസംഘങ്ങളുടെയും കൃഷിക്കാരുടെയും സഹകരണത്തിൽ വിജയപ്രദമായി നടന്നുവരുകയായിരുന്നു. എന്നാൽ, മേയ് 20നു ശേഷം മേഖല യൂനിയെൻറ പ്രവർത്തനയിടങ്ങളിൽ മിക്കയിടങ്ങളിലും വ്യാപകമായി മഴ ആരംഭിക്കുകയും പാലുൽപാദനം വലിയ അളവിൽ കൂടുകയുമുണ്ടായി. ഇതോടെയാണ് സംഭരണം പ്രതിസന്ധിയിലായതെന്ന് സർക്കുലറിൽ പറയുന്നു. ദിവസവും മിച്ചമാകുന്ന പാൽ എറണാകുളം, തിരുവനന്തപുരം യൂനിയനുകൾക്ക് കൈമാറുകയും ബാക്കി തമിഴ്നാട്ടിൽ അയച്ച് പാൽപ്പൊടിയും നെയ്യുമായി മാറ്റി സൂക്ഷിച്ചുവരുകയുമാണ് പതിവ്. തിരുവനന്തപുരത്തും എറണാകുളത്തും പാൽ സംഭരണം വർധിച്ചുവരുന്നതിനാൽ അവർക്കും കൂടുതൽ പാൽ സ്വീകരിക്കാൻ സാധിക്കുന്നില്ലെന്ന് അധികൃതർ പറയുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ പൗഡർ ഫാക്ടറികളിലയച്ചാണ് മേൽപറഞ്ഞ രീതിയിൽ പാൽപ്പൊടിയും നെയ്യുമാക്കി സൂക്ഷിച്ചുവരുന്നത്. ഈ ഫാക്ടറികളിൽ വിവിധ യൂനിയനുകളിൽനിന്നുള്ള കൂടുതൽ പാൽ എത്തിച്ചേരുന്നതും വലിയ പ്രതിസന്ധിക്ക് കാരണമായതായി കമ്പനി ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ ആറുമുതൽ ആരംഭിച്ച ലോക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് പാലിെൻറയും ഉൽപന്നങ്ങളുടെയും വിപണനം നന്നെ കുറഞ്ഞിരുന്നു. വിൽപന വർധിപ്പിക്കുന്നതിന് മേഖല യൂനിയൻ എല്ലാവിധ ശ്രമങ്ങളും തീവ്രമായി തുടരുമ്പോഴും പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാനായില്ല. ഓൺലൈനായി പാൽ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതടക്കം വിവിധങ്ങളായ പദ്ധതികൾ തുടർന്നുവരുന്നുണ്ട്. ഈ സന്ദർഭത്തിലാണ് പാൽ സംഭരണം ദിനം തോറും വർധിക്കുന്ന സ്ഥിതി സംജാതമായത്. നിലവിൽ ശരാശരി പ്രതിദിന പാൽ സംഭരണം എട്ടുലക്ഷം ലിറ്ററിലെത്തിയപ്പോൾ വിപണനം നാലുലക്ഷം ലിറ്റർ മാത്രമാണ്. ഇതു സംഘത്തെ നഷ്ടത്തിലാക്കുന്നു. ഇതോടെയാണ് സംഭരണം കുറക്കാൻ തീരുമാനമായത്.
ചൊവ്വാഴ്ച മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ഷീര സംഘങ്ങൾ വൈകീട്ടത്തെ പാൽ സംഭരിച്ച് മിൽമയിലേക്ക് അയക്കേണ്ടതില്ലെന്നാണ് പുതിയ നിർദേശം. മാത്രമല്ല, ചൊവ്വാഴ്ച മുതൽ മിൽമയിലേക്ക് അയക്കുന്ന പാൽ 2021 മേയ് ഒന്നുമുതൽ 10 വരെ മിൽമയിലേക്ക് അയച്ച ശരാശരി പ്രതിദിന പാലളവിെൻറ 80 ശതമാനത്തിൽ അധികരിക്കാൻ പാടുള്ളതല്ലെന്നും പറയുന്നു. വൈകീട്ടത്തെ പാൽ ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ സംഭരിക്കുന്ന ക്ഷീര സംഘങ്ങൾ മിൽമയിലേക്ക് അയക്കുന്ന പക്ഷം ഒരു ദിവസം മിൽമയിലേക്ക് അയക്കേണ്ട പാലളവ് മേൽപറഞ്ഞ ശതമാനത്തിൽ അധികരിക്കാൻ പാടുള്ളതല്ലെന്നും നിർദേശമുണ്ട്. ഇതു ലംഘിച്ച് അയക്കുന്ന പാലിന് വില നൽകുന്നതല്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകളും ചായക്കടകളും തുറക്കാതായതോടെ പ്രാദേശിക വിപണനവും ഇല്ലാതായി. ഇതിനിടയിലാണ് മിൽമയുടെ കൂടി ഇരുട്ടടി കർഷകരുടെ മേൽ പതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.