തലശ്ശേരി: ജീവിതം കൈവിട്ടുപോയിടത്തുനിന്ന് തിരിച്ചുപിടിച്ച സന്തോഷത്തിലായിരുന്നു അവർ. ഒട്ടേറെ പേരുടെ ജീവനും ജീവിതവും പാതിവഴിയിൽ തീർക്കുന്ന അർബുദത്തെ അതിജീവിച്ച അനുഭവങ്ങളാണ് അവർക്ക് പുതുതലമുറക്കായി പങ്കുവെക്കാനുണ്ടായിരുന്നത്. അർബുദം പിടിപെട്ടാൽ ജീവിതം തീർന്നെന്ന് വിധിയെ പഴിച്ച് കഴിയുന്നതിനുപകരം ആത്മവിശ്വാസം മുറുകെപ്പിടിച്ച് ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള വഴികാട്ടിയായി, ലോക അർബുദ ദിനാചരണത്തിന്റെ ഭാഗമായി മലബാർ കാൻസർ സെന്റർ സംഘടിപ്പിച്ച സംവാദം.
സെന്ററിലെ വിവിധ ചികിത്സ വിഭാഗങ്ങളിൽ ചികിത്സ തേടി രോഗത്തെ മറികടന്ന് മികച്ച രീതിയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വ്യക്തികളുമായുള്ളതായിരുന്നു സംവാദം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടിയിൽ 12 പേർ നേരിട്ടും മറ്റുള്ളവർ ഓൺലൈനിലുമാണ് പങ്കെടുത്തത്. പീഡിയാട്രിക് ഓങ്കോളജി ഹാളിൽ നടന്ന സംവാദത്തിന് ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം നേതൃത്വം നൽകി.
തേജസ് ഗ്രൂപ്പിൽ നിന്ന് സജിത, പങ്കജാക്ഷി, നവജീവനെ പ്രതിനിധാനംചെയ്ത് പ്രകാശൻ, സ്പന്ദനം ഗ്രൂപ്പിനെ പ്രതിനിധാനംചെയ്ത് രതി, ശിവജി, നവധ്വനി ഗ്രൂപ്പിനെ പ്രതിനിധാനംചെയ്ത് ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
ഓൺലൈനിൽ കോയമ്പത്തൂരിൽ നിന്ന് സബിനേഷും തിരൂരിൽ നിന്ന് ബീനയും രക്ഷകർത്താക്കളുടെ പ്രതിനിധിയായി മുഹമ്മദലി മാസ്റ്ററും പുഷ്പ ആന്റണിയും പങ്കെടുത്തു. ഡോ. ആദർശ് ധർമരാജൻ, ഡോ. രവീണ ആർ. നായർ എന്നിവർ വിഷയാവതരണം നടത്തി. ഡോ. സൈന സുനിൽ കുമാർ, ഡോ. ബിജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അനിത എന്നിവർ വിവിധ വിഷയങ്ങളിൽ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.