കാക്കനാട്: തൃക്കാക്കര നഗരസഭയിൽ കെട്ടിട നികുതിപിരിവിൽ ഇത്തവണ 2.44 കോടിയുടെ വർധന. 2023-24 സാമ്പത്തിക വർഷം 14.11 കോടിയായിരുന്നു നികുതി വരുമാനം. 2024-25 സാമ്പത്തിക വർഷം തുക 16.40 കോടിയായി വർധിച്ചു. അതേസമയം, കെട്ടിട നികുതി പിരിവിൽ വൻതോതിൽ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ കൗൺസിലർമാർ. 1.30 കോടി കുടിശ്ശിക വരുത്തിയ സൂപ്പർ മാർക്കറ്റ് റവന്യൂ വിഭാഗം ഉദ്യോഗസ്ഥരെത്തി അടച്ചുപൂട്ടി സീൽ പതിപ്പിച്ചിരുന്നു.
നാമമാത്രമായ തുക അടച്ച സൂപ്പർ മാർക്കറ്റ് നഗരസഭ സെക്രട്ടറി തന്റെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയെന്നാണ് ആക്ഷേപം. നഗരസഭാ കെട്ടിടങ്ങളിൽ വാടകക്ക് പ്രവർത്തിക്കുന്ന 10 സ്ഥാപനങ്ങൾ കുടിശ്ശിക അടക്കാതെ ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നുണ്ടെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് നഗരസഭാധികൃതർ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു. എൻ.ജി.ഒ ക്വാർട്ടേഴ്സ് ഷോപ്പിങ് കോംപ്ലക്സിൽ തുറന്നുപ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുപുറമെ നഗരസഭാ മന്ദിരത്തിനോട് ചേർന്ന കടമുറികളും മാർക്കറ്റ് കോംപ്ലക്സിലെ കച്ചവട സ്ഥാപനങ്ങളും വൻതോതിൽ നികുതി കുടിശ്ശിക വരുത്തിയിട്ടുള്ളതായും വിവരാവകാശ രേഖയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.