പറവൂർ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം യാത്രക്കാർക്കും കച്ചവട സ്ഥാപനങ്ങൾക്കും ഭീഷണിയാകുന്നു. നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന സ്റ്റാൻഡിൽ ഏറെനാളായി ഇത് തുടങ്ങിയിട്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ബസ് ജീവനക്കാരായ ചിലർ കാണിക്കുന്ന അക്രമങ്ങൾ വനിതകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. നിസ്സാര കാരണങ്ങൾ പറഞ്ഞ് തുടങ്ങുന്ന വാക്തർക്കങ്ങൾ ബഹളത്തിലും അടിയിലും കലാശിക്കുന്നത് പതിവായിരിക്കുകയാണ്.
ബസ് സമയക്രമത്തിന്റെ പേരിലും പലപ്പോഴും അടിപിടി ഉണ്ടാകുന്നുണ്ട്. ഇവർ തമ്മിലെ അറപ്പുളവാക്കുന്ന വാക് പ്രയോഗങ്ങൾ സ്ത്രീ യാത്രക്കാർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. ഇത്തരം സംഭവങ്ങൾ ബസ് ഉടമകൾ പലപ്പോഴും അറിയുന്നില്ല. എന്നാൽ, മുതലാളിമാർ സ്ഥലത്തുള്ളപ്പോൾ അവരെ പ്രീതിപ്പെടുത്താൻ വേണ്ടി ബഹളങ്ങൾ ഉണ്ടാക്കുന്നവരുടെ എണ്ണവും കുറവല്ല. ജീവനക്കാരിൽ ചിലർ മദ്യപിച്ചും മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചും ജോലിയിൽ പ്രവേശിക്കുന്നതാണ് ബഹളങ്ങളിലും അടിപിടിയിലും കലാശിക്കുന്നത്. രാത്രി ഓട്ടം അവസാനിപ്പിച്ച് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ശേഷം ചിലർ മദ്യം കഴിക്കുന്ന പതിവുമുണ്ട്.
ബസ്സ് സ്റ്റാൻഡിന്റെ പിൻഭാഗത്തും മറ്റും കൂടിയിരുന്ന് മദ്യം കഴിക്കുന്ന സംഘങ്ങളുമുണ്ട്. ലഹരി വില്പനക്കാരും ഇവിടെയാണ് തമ്പടിക്കുന്നത്. പൊലീസ് സ്റ്റേഷന് നൂറ് മീറ്റർ അകലം മാത്രമുള്ള സ്റ്റാൻഡിൽ അക്രമ സംഭവങ്ങൾ നടക്കുന്നത് അറിഞ്ഞാൽ പോലും പൊലീസ് തിരിഞ്ഞു നോക്കാറില്ല. കഴിഞ്ഞ മാസം ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ഒരു സ്വകാര്യ ബസിന്റെ മുൻഭാഗത്തെ ചില്ലുകൾ അടിച്ചു തകർത്ത സംഭവം ഉണ്ടായി. ബസ് ഉടമയുമായുള്ള തർക്കത്തിന്റെ പേരിലാണ് പറവൂർ -കലൂർ റൂട്ടിൽ സർവിസ് നടത്തുന്ന വെളുത്താട്ടമ്മ എന്ന ബസിന്റെ മുൻഭാഗത്തെ ചില്ലുകൾ അടിച്ചു തകർത്തത്. എന്നാൽ, ഈ ബസ്സ് മറ്റൊരാൾക്ക് കൈമാറിയ വിവരം അറിയാതിരുന്ന അക്രമി പണം നൽകി സംഭവം ഒതുക്കി തീർത്തു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ബസ് സ്റ്റാൻഡിൽ അരങ്ങേറുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ച് പൊലീസ് നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.