കുളത്തൂപ്പുഴ: കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് താൽക്കാലിക ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. കുളത്തൂപ്പുഴ കട്ടിളപ്പാറ വട്ടപ്പറമ്പില്‍ വീട്ടില്‍ ബിജുവിന് (38) ആണ് കൈക്ക് സാരമായി പരിക്കേറ്റത്. തീപിടിത്തം തടയാനായി ദിവസ വേതനാടിസ്ഥാനത്തില്‍ താൽക്കാലിക ജോലിയിലേര്‍പ്പെട്ട ബിജു ഞായറാഴ്ച രാവിലെ താമസ സ്ഥലത്തിനു സമീപത്തെ വനത്തിലൂടെ നടന്നു പോകവെ കട്ടിളപ്പാറ ഫോറസ്റ്റ് ക്വാര്‍ട്ടേഴ്സിനു ഏതാനും മീറ്റര്‍ അകലെ വച്ച് ആനക്കൂട്ടത്തിനു മുന്നില്‍ പെടുകയായിരുന്നു.
മുന്നിലെത്തിയ ആന തുമ്പികൈക്കൊണ്ട് ബിജുവിനെ അടിച്ചു വീഴ്ത്തി. കൈയില്‍ ചവിട്ടിയപ്പോഴേക്കും ഒപ്പമുണ്ടായിരുന്നവര്‍ ഒച്ചവെച്ച് ആനക്കൂട്ടത്തിന്റെ ശ്രദ്ധ മാറ്റിയാണ് ബിജുവിനെ രക്ഷിച്ചത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നവകേരളം പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് നടപ്പാക്കുന്ന സ്വയം സന്നദ്ധ ഒഴിഞ്ഞു പോകലിനായി അപേക്ഷ സമര്‍പ്പിച്ച് വനം വകുപ്പില്‍ നിന്ന് നഷ്ടപരിഹാരം കാത്തിരിക്കുന്ന കുടുംബങ്ങളിലൊന്നാണ് ബിജുവിന്റേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.