കരുനാഗപ്പള്ളി: തെരുവിൽ ഉപേക്ഷിക്കപ്പെട്ട രോഗാതുരരായ അനാഥർക്ക് ആശ്വാസമേകി ജീവകാരുണ്യ പ്രവർത്തകർ മാതൃകയായി. കരുനാഗപ്പള്ളി സ്വദേശിയും ടൗണിലെ ലോട്ടറി വിൽപനക്കാരനും ആയിരുന്ന പുതിയകാവ് ടി.വി ആശുപത്രിക്ക് സമീപം ഇടയിലവീട്ടിൽ കമലാക്ഷന്‍ (70), ശൂരനാട് തൃക്കുന്നപ്പുഴ തെക്ക് നാലുമുക്ക് സലാം മൻസിൽ അബ്ദുസ്സലാം (79) എന്നിവരാണ് ഉറ്റവരും ഉടയവരും ഇല്ലാതെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നത്.
18 വയസ്സിൽ കുടുംബം ഉപേക്ഷിച്ച് കുടുംബ ഓഹരി വിറ്റ പണവുമായി തമിഴ്നാട്ടിലെ തിരിച്ചെന്തൂരിലെത്തി 30 വർഷമായി ഫാൻസി കട നടത്തിവരുകയായിരുന്നു കമലാക്ഷന്‍. കച്ചവടം തകർന്നതോടെ തിരിച്ചെത്തിയ ഇയാൾ കഴിഞ്ഞ ആറുവർഷമായി ബന്ധുക്കൾ ഉപേക്ഷിച്ച നിലയിൽ കരുനാഗപ്പള്ളി ടൗണിൽ ലോട്ടറി വിൽപന നടത്തിവരുകയായിരുന്നു. വലതുകാലിൽ ഉണ്ടായ മുറിവ് ആഴത്തിലുള്ള വ്രണമായതിനെ തുടർന്ന് അവശനായ കമലാക്ഷനെ ജീവകാരുണ്യ പ്രവർത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി പരിചരണം നല്കിവരുന്നു.
അനാഥനായ അബ്ദുസ്സലാമിനെയും സ്നേഹസ്പർശം പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ച് പരിചരിക്കുന്നത്. കൊട്ടാരക്കര ആശ്രയ സെന്ററിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സയിൽ കഴിഞ്ഞിരുന്ന അബ്ദുസ്സലാമിനെ രോഗം മൂർച്ഛിച്ച നിലയിലാണ് കരുനാഗപ്പള്ളിയിലെ കടത്തിണ്ണയില്‍ കണ്ടെത്തിയത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് തോമസ് അല്‍ഫോന്‍സിന്റെ മേല്‍നോട്ടത്തിലാണ് ഇരുവര്‍ക്കും ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത്. പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ സിദ്ദീഖ് മംഗലശ്ശേരിയുടെ നേതൃത്വത്തിലാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. സ്നേഹസ്പര്‍ശം പ്രവർത്തകരായ ആന്റണി മരിയൻ, വള്ളികുന്നം റഫീക്ക എന്നിവരാണ് ആശുപത്രിയിൽ ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.