കരുനാഗപ്പള്ളി: കാല്‍നൂറ്റാണ്ട് സി.പി.എം ഭരണം നടത്തിവന്ന തൊടിയൂർ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചു. കോൺഗ്രസിലെ ബിന്ദു വിജയകുമാറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു വിജയകുമാറിന് 12 വോട്ടും എൽ.ഡി.എഫിനുവേണ്ടി മത്സരിച്ച നിലവിലെ പ്രസിഡന്റ് ബിന്ദു രാമചന്ദ്രന് 11 വോട്ടും ലഭിച്ചു. ഒന്നാം വാഡംഗമായിരുന്ന സി.പി.എം പ്രതിനിധി സലിം മണ്ണേലിന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസ് അംഗം നജീബ് മണ്ണേല്‍ വിജയിച്ചതോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്.
2005-2010 കാലയളവില്‍ തൊടിയൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഗ്രാമപഞ്ചായത്തംഗമായിരുന്ന ബിന്ദു ഇത്തവണ ആറാം വാര്‍ഡ് പ്രധിനിധിയായിട്ടാണ് പ്രസിഡന്റ് പദവിയിലെത്തുന്നത്. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറി, തൊടിയൂർ സർവിസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം, തൊടിയൂർ വനിതാ സഹകരണ സംഘം മെംബര്‍ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. നിലവിലെ പഞ്ചായത്ത് ഭരണസമിതിയില്‍ കോൺഗ്രസ് അംഗമായ വിജയ കുമാറാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിന്ദു വരണാധികാരിയായിരുന്ന സഹകരണ ബാങ്ക് അസിസ്റ്റൻറ് രജിസ്റ്റർ വി. ഉണ്ണികൃഷ്ണൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു.
തൊടിയൂർ ഗ്രാമപഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ടമായത് കേരളത്തിലെ പിണറായി വിജയന്റെ ദുർഭരണം മൂലമാണെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ പറഞ്ഞു. കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി. ബിന്ദു വിജയകുമാറിനെ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.