കൊല്ലം: യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യത്തിനൊടുവിൽ കോട്ടയം പാതയില്‍ കൊല്ലം-എറണാകുളം മെമു ട്രെയിന്‍ ഓടിത്തുടങ്ങി. കൊല്ലത്തുനിന്ന് രാവിലെ 5.55ന് പുറപ്പെട്ട ട്രെയിൻ 9.35ന് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തി. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ ഉൾപ്പെടെ ജനപ്രതിനിധികളും പാസഞ്ചർ അസോസിയേഷൻ പ്രതിനിധികളും ആദ്യയാത്രയിൽ പങ്കുചേർന്നു. ആവേശോജ്ജ്വല സ്വീകരണമാണ് ഒരോ സ്റ്റേഷനിലും ലഭിച്ചത്.
എണ്ണൂറോളം യാത്രക്കാർക്ക് സഞ്ചരിക്കാം. വലിയ തിരക്കാണ് ആദ്യദിനം അനുഭവപ്പെട്ടത്. എറണാകുളത്തേക്കുള്ള സർവിസിൽ കായംകുളം മുതലാണ് തിരക്ക് അനുഭവപ്പെട്ടതെങ്കിൽ തിരിച്ച് കോട്ടയം മുതൽ കൊല്ലം വരെയും യാത്രക്കാർ നിന്ന് സഞ്ചരിക്കുന്ന സ്ഥിതിയായിരുന്നു.
ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവിസ്. കൊല്ലം വിട്ടാൽ ട്രെയിനിന് പെരിനാട്, മൺറോതുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് ജില്ലയിൽ സ്റ്റോപ്. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം ജങ്ഷൻ എന്നിങ്ങനെയാണ് മറ്റ് സ്റ്റോപ്പുകൾ.
രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്ന ദിവസ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നടപ്പായത്.
കൊല്ലം, പെരിനാട് റെയില്‍വേ സ്റ്റേഷനുകൾവരെ കൊടിക്കുന്നില്‍ സുരേഷും എന്‍.കെ. പ്രേമചന്ദ്രനും യാത്രക്കാർക്കൊപ്പം സഞ്ചരിച്ചു. തുടർന്ന് പ്രേമചന്ദ്രൻ ഇറങ്ങി. എറണാകുളം വരെ കൊടിക്കുന്നിൽ സുരേഷ് യാത്രതുടർന്നു. യു.ഡി.എഫിനൊപ്പം ട്രെയിനിന് സ്വീകരണം നൽകാൻ ഓരോ സ്റ്റേഷനിലും ബി.ജെ.പി പ്രവർത്തകരും എത്തിയിരുന്നു.
മെമു സർവിസിന്‍റെ ആദ്യയാത്രയിൽ ലോക്കോ പൈലറ്റുമാർക്കും എം.പിമാർക്കും സ്വീകരണം. കൊല്ലം സ്റ്റേഷനില്‍ എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവർ ലോക്കോ പൈലറ്റിനെയും അസിസ്റ്റന്‍റ് ലോക്കോ പൈലറ്റിനെയും സ്വീകരിച്ചു. സ്റ്റേഷനിലെത്തിയ എം.പിമാർക്ക് പാസഞ്ചേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
ആദ്യ സർവിസിലെ തിരക്ക് പരിഗണിച്ച് എട്ടിൽനിന്ന് 12 കോച്ചുകൾ അനുവദിക്കണമെന്നും കോട്ടയത്ത് സർവിസ് അവസാനിപ്പിക്കുന്ന നിലമ്പൂർ-കോട്ടയം പാസഞ്ചർ ട്രെയിൻ കായംകുളത്തേക്കോ കൊല്ലത്തേക്കോ നീട്ടണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ട് മാനേജറോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരംയാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം നടപ്പായതിലെ സന്തോഷമായിരുന്നു ഭൂരിപക്ഷം യാത്രക്കാരും കൊടിക്കുന്നിൽ സുരേഷ് എം.പിയോട് പങ്കുവെച്ചത്. വിവിധ കമ്പാർട്ട്മെന്റുകൾ സന്ദർശിച്ച എം.പിയോട് റെയിൽവേ സംബന്ധിച്ച നിരവധി ആവശ്യങ്ങളും യാത്രക്കാർ ഉന്നയിച്ചു. എറണാകുളത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വൈകീട്ടത്തെ പരശുറാമിന് ശേഷമുള്ള സമയത്ത് അധികമായി ഒരു ട്രെയിൻ കൂടി അനുവദിക്കണമെന്ന ആവശ്യമായിരുന്നു ഇതിൽ പ്രധാനം.
ദിവസേന രാവിലെ ജോലിക്കായി പോകുന്നവര്‍ക്ക് പുതിയ സർവിസ് ആശ്വാസമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. മടക്കയാത്രയുടെ സമയക്രമം ജോലിക്കായി പോകുന്നവര്‍ക്ക് അനുയോജ്യമല്ല. അതിനാൽ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കൊല്ലത്ത് നടന്ന സ്വീകരണത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവരോടൊപ്പം ബിന്ദുകൃഷ്ണ, സൂരജ് രവി, സുനില്‍ തേവള്ളി, ടി.കെ. സുല്‍ഫി, ഗീതാകൃഷ്ണന്‍, പാലത്തറ രാജീവ്, കണ്ണനല്ലൂര്‍ നിസാം, പരവൂര്‍ സജീബ്, ഗിരീഷ്, സദു പള്ളിത്തോട്ടം, ബാബുക്കുട്ടന്‍, പ്രദീപ് കുമാര്‍, ബിനു എന്നിവര്‍ പങ്കെടുത്തു.
അഞ്ചാലുംമൂട്: മെമു സർവിസിന്‍റെ പേരിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ. കൊല്ലം-എറണാകുളം മെമു ട്രെയിനിന്റെ സ്വീകരണത്തിനിടെയാണ് പെരിനാട് റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി പ്രതിഷേധം നടന്നത്.
മെമു ട്രെയിനിനായി എം.പി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ട്രെയിൻ അനുവദിച്ച മോദി സർക്കാറിന് അഭിവാദ്യം ഉയർത്തിയും എം.പിക്ക് ഗോബാക്ക് പറഞ്ഞുമാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചത്. ഇത് കണ്ട് യു.ഡി.എഫ് പ്രവർത്തകർ എം.പി അനുകൂല മുദ്രാവാക്യമുയർത്തി നിലയുറപ്പിച്ചു. തുടർന്ന് പൊലീസ് എത്തി ഇരുവിഭാഗംപ്രവർത്തകരെയും പിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.