പരവൂർ: ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികളെ പൊലീസ് പിടികൂടി. പരശുംമൂട് സുധി ഭവനത്തിൽ അജേഷ് (40), പൂതക്കുളം സിന്ധു ഭവനത്തിൽ അഭിലാഷ് (27) എന്നിവരാണ് പരവൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ എട്ടിന് രാത്രിയിൽ സമീർ എന്നയാളുടെ കാലിലെ മുറിവ് ചികിത്സിക്കാനായി നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ മൂവരും ബൈക്കിൽ എത്തിയിരുന്നു. രോഗിയോടൊപ്പം ഡ്രസിങ്ങ് റൂമിലേക്ക് പോയ ആളോട് റൂമിന് പുറത്തിറങ്ങി നിൽക്കാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോൾ ഇയാളും കാഷ്വാലിറ്റിക്ക് പുറത്തിരുന്ന കൂട്ടാളിയും ചേർന്ന് ആശുപത്രി ജീവനക്കാരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് പുറത്ത് പോയ സംഘം തിരികെയെത്തി ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞു. പരവൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു. പരവൂർ ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിതിൻ നളൻ, വിജയകുമാർ, പ്രദീപ്, എ.എസ്.ഐ ബിജു, സി.പി.ഒമാരായ ജിബു, സന്തോഷ്, ജയേഷ്, ലിജുഎന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.