കൊല്ലം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം കേരള പബ്ലിക് സർവിസ് കമീഷെൻറ ജില്ലയിലെ ഓഫിസുകൾക്ക് സ്വന്തം കെട്ടിടം യാഥാർഥ്യമാകുന്നു. കൊല്ലം മേഖല ഓഫിസ്, ജില്ല ഓഫിസ് എന്നിവക്കുള്ള കെട്ടിടസമുച്ചയം നിർമിക്കുന്നതിന് ഭരണാനുമതിയായി. നിർമാണപ്രവർത്തനങ്ങൾക്കായി 12.34 കോടി രൂപയുടെ അനുമതിയാണ് സർക്കാർ നൽകിയത്.
വർഷങ്ങൾക്ക് മുമ്പ് കൊല്ലം ഡി.സി.സി ഓഫിസിന് സമീപത്ത് പി.എസ്.സിക്കായി അനുവദിച്ച ഭൂമിയിലാണ് ജില്ല ആസ്ഥാന ഓഫിസ് ഉയരുക. നിലവിൽ കൊല്ലം ആണ്ടാമുക്കത്ത് വാടകക്കെട്ടിടത്തിെൻറ പരിമിതിയിലാണ് പി.എസ്.സി ഓഫിസുകൾ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിനായി ജില്ല പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സർപ്പിച്ച 12,34,50,458 രൂപയുടെ എസ്റ്റിമേറ്റിനാണ് അംഗീകാരം കിട്ടിയത്. ഭരണാനുമതി ലഭിച്ചതോടെ തുടർ പ്രവർത്തനങ്ങളും പൊതുമരാമത്ത് വകുപ്പാണ് കൈകാര്യം ചെയ്യുക. മണ്ണ് പരിശോധന ഉൾപ്പെടെ സാങ്കേതിക അനുമതിക്കുള്ള നടപടികളാണ് അടുത്തപടി. തുടർന്ന് ടെൻഡർ നടപടികൾ നടക്കും. വൈകാതെ നിർമാണം ആരംഭിക്കാനാകും.
ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 637 ചതുരശ്ര മീറ്റർ വീതം വിസ്തൃതിയുള്ള ആറ് നിലകളിലാണ് മേഖല ഓഫിസ്, ജില്ല ഓഫിസ്, ഓൺലൈൻ പരീക്ഷ കേന്ദ്രം എന്നിവ അടങ്ങുന്ന കെട്ടിടം നിർമിക്കുക. ആകെ 3822 ചതുരശ്ര മീറ്ററാണ് വിസ്തൃതി. രണ്ടാം നിലയിൽ ജില്ല ഓഫിസും മൂന്നാം നിലയിൽ മേഖല ഓഫിസും നാലും അഞ്ചും നിലകളിൽ പരീക്ഷകേന്ദ്രങ്ങളുമാണ് ഒരുക്കുന്നത്. അഭിമുഖങ്ങൾ നടത്താൻ പ്രത്യേക ഹാളും റെക്കോഡുകൾക്ക് സ്റ്റോർ റൂമും ഉദ്യോഗാർഥികൾക്ക് വെയിറ്റിങ് റൂമും സ്റ്റാഫ് ഡൈനിങ് ഹാളും പി.എസ്.സി അംഗങ്ങൾക്ക് വിശ്രമമുറിയും പാർക്കിങ് സൗകര്യവുമുൾപ്പെടെ കെട്ടിടത്തിലുണ്ടാകും.
വർഷങ്ങളായി പരിമിതമായ സൗകര്യങ്ങളിൽ പി.എസ്.സി ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കെത്തുന്ന ഉദ്യോഗാർഥികളും നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പുതിയ കെട്ടിടം ഉയരുന്നതോടെ പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.