പൊൻകുന്നത്ത് മാലിന്യക്കൂന നീക്കി ഉപയോഗശൂന്യമായ കിണർ മൂടിയതിന് ശേഷം വീണ്ടും മാലിന്യം തള്ളിയ നിലയിൽ
പൊൻകുന്നം: രാജേന്ദ്ര മൈതാനത്തിന് സമീപം ഹൈടെക് ലാബ് റോഡിലെ ഷോപ്പിങ് കോംപ്ലക്സുകൾക്കിടയിൽ തള്ളിയ മാലിന്യം പരാതിയെത്തുടർന്ന് നീക്കംചെയ്ത് വൃത്തിയാക്കിയെങ്കിലും പിറ്റേന്ന് വീണ്ടും മാലിന്യം തള്ളി. ആളുകൾ മാലിന്യം വലിച്ചെറിഞ്ഞിരുന്ന സമീപത്തെ ഉപയോഗശൂന്യമായ കിണർ മൂടുകയും ചെയ്തിരുന്നു. ചാക്കുകളിൽ നിറച്ച ഭക്ഷണാവശിഷ്ടമാണ് ഉപേക്ഷിച്ചത്. ഇത് തട്ടുകട മാലിന്യമാണെന്ന് സംശയിക്കുന്നു.
മാലിന്യ വിഷയത്തെക്കുറിച്ച് വാർത്തകൾ വന്നതോടെ ചിറക്കടവ് പഞ്ചായത്ത് സ്ഥലം ഉടമക്ക് നോട്ടീസ് നൽകിയിരുന്നു. മാലിന്യം തള്ളുന്നത് ചില കടകളിൽനിന്നാണെന്ന് സ്ഥല ഉടമ വ്യക്തമാക്കിയിരുന്നു. കൃഷിയിടമായി ഉപയോഗിക്കുന്ന സ്ഥലത്ത് ആൾപ്പാർപ്പില്ല. രാത്രി സമീപത്തെ കടകൾ അടച്ച് ആളുകൾ പോയതിന് ശേഷമാണ് മാലിന്യം തള്ളുന്നത്.
ഉടമ സ്ഥലത്തെത്തി പ്രശ്നം ബോധ്യപ്പെട്ടതിനാൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാലിന്യം നീക്കുകയും ഉപയോഗശൂന്യമായ കിണർ മൂടുകയും ചെയ്തു. പരിസരത്തെ കാടുതെളിച്ച് മണ്ണ് നിരപ്പാക്കിയെങ്കിലും വീണ്ടും മാലിന്യം തള്ളിത്തുടങ്ങി. ഇതും തട്ടുകടയിൽനിന്നുള്ള അവശിഷ്ടമാണ്. സി.സി ടി.വി കാമറകൾ പരിശോധിച്ച് മാലിന്യം തള്ളുന്നവരിൽനിന്ന് പിഴയീടാക്കിയെങ്കിലേ പ്രശ്നത്തിന് പരിഹാരമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.