സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥക്ക്
പൂവാട്ടുപറമ്പിൽ നൽകിയ സ്വീകരണം
കുറ്റിക്കാട്ടൂർ: പാർട്ടിയിലുള്ള ഏതെങ്കിലും ആൾക്കെതിരെ നടപടിയെടുക്കുന്നത് അവരെ കളയാനോ പുറത്താക്കാനോ അല്ലെന്നും അവരെ ശുദ്ധീകരിക്കാനാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥക്ക് കുന്ദമംഗലം മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ പൂവാട്ടുപറമ്പിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സദാ നവീകരിക്കുന്ന പാർട്ടിയാണ്.
ഓരോരുത്തരെയും പരിശോധിച്ചുമാത്രമേ പാർട്ടി അംഗത്വം നൽകൂ. ശരിയായ ദിശാബോധത്തോടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടി തെറ്റായ ഒരു പ്രവണതയെയും വെച്ചുപൊറുപ്പിക്കില്ല. പാർട്ടി മൂല്യങ്ങൾ മുറുകെപിടിക്കുന്നവരാക്കി അംഗങ്ങളെ മാറ്റാനാണ് പാർട്ടി ശ്രമിക്കുന്നത്.
എല്ലാ തെറ്റായ പ്രവണതകളെയും കുടഞ്ഞുമാറ്റാനാണ് തീരുമാനം. കമ്യൂണിസ്റ്റ് പാർട്ടിയിൽ മദ്യപിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരെ പാർട്ടി അംഗത്വത്തിൽ തുടരാൻ അനുവദിക്കില്ല. അവർ നല്ല അനുഭാവികളായിട്ട് പുറത്തുനിൽക്കട്ടെ എന്നാണ് പാർട്ടി തീരുമാനം.
മദ്യപിക്കില്ല എന്ന് പറയുന്ന കോൺഗ്രസ് പാർട്ടിയായിട്ടും കോൺഗ്രസിൽ മദ്യപിക്കുന്ന നിരവധി അംഗങ്ങളുണ്ട്. ഇനി കുടിക്കാമെന്ന് ഭരണഘടനയിൽ മാറ്റം വരുത്തിയിരിക്കുകയാണ് കോൺഗ്രസ്. സാദാ ജനങ്ങൾക്ക് അന്യമായ ഒന്നും കമ്യൂണിസ്റ്റുകാരന് പാടില്ലെന്നാണ് സി.പി.എം തീരുമാനം.
ജനങ്ങൾ അംഗീകരിക്കാത്ത ഒരു പ്രവണതയും പാർട്ടിക്കാരന് വേണ്ട. കളകളെ പിഴുതെറിഞ്ഞുമാത്രമേ പാർട്ടിക്ക് വളരാൻ പറ്റൂ. തെറ്റായ ഒരു പ്രവണതയും പാർട്ടി വെച്ചുപൊറുപ്പിക്കില്ല. പാർട്ടിയെ നവീകരിക്കുന്നത് ഒരു തുടർപ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു. വികസനപ്രവർത്തനങ്ങളൊന്നും നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് മുസ്ലിം ലീഗും ബി.ജെ.പിയും കോൺഗ്രസും വാശിപിടിക്കുന്നത്.
എന്നാൽ, ജനങ്ങളുടെ തീരുമാനം ഇടത് ഭരിക്കട്ടെയെന്നാണ്. അതുകൊണ്ടാണ് ഭരണത്തുടർച്ചയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ജാഥ മാനേജർ പി.കെ. ബിജു, സ്ഥിരം അംഗങ്ങളായ എം. സ്വരാജ്, സി.എസ്. സുജാത, കെ.ടി. ജലീൽ എം.എൽ.എ, ജയ്ക് സി. തോമസ്, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ എന്നിവർ സംസാരിച്ചു. പി.കെ. പ്രേംനാഥ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.