കോഴിക്കോട്: 33 വർഷമായി മുണ്ടക്കൈയിൽ പോസ്റ്റ്മാനാണ് വേലായുധൻ. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ആബാലവൃദ്ധം ജനങ്ങളെ നേരിട്ട് പരിചയമുള്ള വ്യക്തി. തന്റെ അത്രയും നാളത്തെ സമ്പാദ്യങ്ങളും സ്വപ്നങ്ങളുമാണ് ജൂലൈ 30ലെ ഉരുൾ ദുരന്തം തുടച്ചുനീക്കുന്നതെന്ന് തിരിച്ചറിയാൻ വേലായുധന് കഴിഞ്ഞിരുന്നില്ല. പുലർച്ച രണ്ടുമണിയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്ന വേലായുധന്റെ ഭാര്യ ശാലിനി മുൻവശത്തെ വാതിൽ തുറന്നതോടെ ചളിയും വെള്ളവും വീട്ടിലേക്ക് ഇരച്ചുകയറി. ആ ഒഴുക്കിൽ ശാലിനിയെ നഷ്ടപ്പെടേണ്ടതായിരുന്നു. വേലായുധനും മകനും ചേർന്നാണ് ഭാര്യയെ സ്റ്റെയർകേസിലേക്ക് വലിച്ചുകയറ്റിയത്. മൂന്നുമക്കളും ഭാര്യയും വേലായുധനും അടങ്ങുന്ന കുടുംബം ടെറസിൽ നിന്നും കവുങ്ങിൻ തടിയിലൂടെ നടന്നാണ് അടുത്ത വീട്ടിലേക്കും അവിടെ നിന്നും കുന്നിൻമുകളിലേക്കും രക്ഷപ്പെട്ടത്. ഒരു വിധത്തിൽ പുലരുന്നതുവരെ കാത്തിരുന്നു, വീട്ടിലെത്തി അത്യാവശ്യ സാധനങ്ങൾ എടുക്കാൻ. അയൽക്കാർ നൽകിയ കട്ടൻകാപ്പിയും കുടിച്ച് രാവിലെ ആറരയോടെ വീട്ടിലെത്തിയ വേലായുധന് വീട് ഉണ്ടായിരുന്നതിന്റെ അടയാളം പോലും അവിടെ കണ്ടെത്താനായില്ല. പത്തുസെന്റ് സ്ഥലവും ആയിരം സ്ക്വയർ ഫീറ്റിൽ രണ്ടു നില വീടും എല്ലാം എവിടെയോ പോയ്മറഞ്ഞിരിക്കുന്നു. വീട് നിന്നിടത്ത് ഉരുണ്ട കല്ലുകളും മണ്ണും നിരന്നുകിടക്കുന്ന മണ്ണൊലിച്ചുപോയ ഒരു ഭൂപ്രദേശം മാത്രം. ഇട്ട വസ്ത്രങ്ങളൊഴിച്ച് മറ്റൊന്നും ഇല്ലാത്ത അവസ്ഥ. സർട്ടിഫിക്കറ്റുകളോ വിലപ്പെട്ട സാധനങ്ങളോ അത്യാവശ്യത്തിന് പണമോ മാറിയുടുക്കാൻ വസ്ത്രമോ ഇല്ലാത്ത അവസ്ഥയിലും വേലായുധൻ പറഞ്ഞത് ‘താൻ ഭാഗ്യമുള്ളവനാണ്’ എന്നുമാത്രമാണ്. ഭാര്യയും മൂന്നുമക്കളും ജീവനോടെയിരിക്കുന്നുണ്ടല്ലോ. കൂട്ടുകാരില്ല, ബന്ധുക്കളില്ല, അയൽപക്കക്കാരില്ല. അവിടെ നിന്ന് പോകാനും വയ്യ, അവിടെ നിൽക്കാനും വയ്യ. അതേക്കുറിച്ച് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.
10സെന്റിൽ കെട്ടിയുയർത്തിയ വീട് മാത്രമായിരുന്നു ജീവിതത്തിലെ ഏകസമ്പാദ്യം. വിരമിക്കാൻ രണ്ടര വർഷം മാത്രം ബാക്കിയുള്ളപ്പോഴാണ് എല്ലാം നഷ്ടമായതെന്ന ദുഃഖം അദ്ദേഹത്തെ ഇപ്പോൾ അലട്ടുന്നില്ല. ഏറെ സ്നേഹിച്ച മുണ്ടക്കൈയിലെ പോസ്റ്റ് ഓഫിസും ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി. ഒരു ഗ്രാമത്തിലെ ഏറ്റവും വലിയ ഡേറ്റാബാങ്കാണ് അവിടത്തെ പോസ്റ്റ്മാൻ. കാണാതായവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചും അറിയാനായി മറ്റുള്ളവർ ആശ്രയിക്കുന്ന വ്യക്തി. മുണ്ടക്കൈയിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള മേപ്പാടിയിൽ നിന്ന് കത്തുകളും മണിയോർഡറുകളും പുസ്തകങ്ങളും ആയി ഇപ്പോഴും വേലായുധൻ യാത്ര തുടരുന്നു. ദുരന്തം നാമാവശേഷമാക്കിയവരുടെ പേരിൽ ഇപ്പോഴും കത്തുകളും മണി ഓർഡറുകളും എത്താറുണ്ട്. വിങ്ങുന്ന ഹൃദയത്തോടെ അവ മടക്കിയയക്കും. ഇപ്പോൾ മേപ്പാടി അരപ്പറ്റയിലെ വാടകവീട്ടിലാണ് വേലായുധന്റെയും കുടുംബത്തിന്റെയും താമസം. മൂത്തമകന് വയനാട് വിംസ് ആശുപത്രിയിൽ നഴ്സായി ജോലികിട്ടിയത് വലിയ ആശ്വാസമാണ്. മറ്റ് രണ്ട് മക്കളും വിദ്യാർഥികളാണ്.
ചൊവ്വാഴ്ച തപാൽ ദിനത്തിന്റെ ഭാഗമായി ഹെഡ് പോസ്റ്റോഫിസിൽ സംഘടിപ്പിച്ച യോഗത്തിൽ വേലായുധനെ ആദരിച്ചു. കാലിക്കറ്റ് ഡിവിഷൻ പോസ്റ്റൽ അഫയേഴ്സ് അസി. സൂപ്രണ്ട് കെ. ശുഭ ഉദ്ഘാടനം ചെയ്തു. എൻ.ഐ.ടിയിലെ സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റംസിലെ പ്രഫ. ഡോ. ആർ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പ്രഫ. വർഗീസ് മാത്യു, ഡോ. ഗോഡ്വിൻ സമ്രാജ്, ഡോ. എ.കെ കസ്തൂർബ, വി.പി. വിജയൻ, കെ.വി സഫീർ, കെ.കെ സിജിലേഷ്, സി. ഹൈദരലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.