ശ്രീകാന്ത്
പയ്യോളി: വ്യാജ ലോൺ ആപ് തട്ടിപ്പിൽ യുവാവിന് പണം നഷ്ടമായി. സംഭവത്തിൽ പയ്യോളി കറുവക്കണ്ടി മീത്തൽ ശ്രീകാന്തിനെ (38) പയ്യോളി സ്റ്റേഷൻ ഹൗസ് ഓഫിസർ എ.എസ്.പി. അംഗിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പയ്യോളി സ്വദേശിയായ സായൂജിനാണ് വ്യാജ ലോൺ ആപ്ലിക്കേഷൻ വഴി വായ്പക്ക് അപേക്ഷിച്ചപ്പോൾ പണം നഷ്ടമായത്. 50000 രൂപ വായ്പക്ക് അപേക്ഷിച്ച സായൂജിന് ഒടുവിൽ വിവിധ ഘട്ടങ്ങളിലായി 82240 രൂപയാണ് നഷ്ടപ്പെട്ടത്.
സായൂജിന് വായ്പ അനുവദിക്കാനായി സിബിൽ സ്കോർ മെച്ചപ്പെടുത്താനും ബിസിനസ് അക്കൗണ്ട് തുടങ്ങാനുമായി വിവിധ സന്ദർഭങ്ങളിലായി 82240 രൂപ ശ്രീകാന്തിന് കൈമാറിയതായാണ് പരാതി. പ്രതിയുടെ അക്കൗണ്ടിൽ സായൂജിന്റെ തുക കൂടാതെ അഞ്ച് ലക്ഷത്തോളം രൂപ വന്നതായും കമീഷൻ കഴിച്ചുള്ള ബാക്കിതുക പ്രതി മറ്റൊരാൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് അക്കൗണ്ട് എടുത്തുകൊടുത്ത് സഹായിക്കുന്ന നിരവധിപേർ കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായിട്ടുണ്ടെന്നും സൈബർ ക്രൈം പൊലീസിന്റെ സഹായത്തോടെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും പയ്യോളി പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.