കോഴിക്കോട്: പെറ്റമ്മയെപ്പോലും തിരിച്ചറിയാനാവാതെ, കണ്ണിമ തുറക്കാതെ, സ്വന്തമായി ഒരിറ്റ് കുടിനീർ ഇറക്കാൻ പോലും കഴിയാതെ നിപ പ്രതിരോധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി ടിറ്റോ തോമസ് ഇവിടെയുണ്ട്. ജീവിച്ച് തുടങ്ങുംമുമ്പേ ജീവിത താളം നഷ്ടമായി കോമാവസ്ഥയിലായ 24കാരൻ. എട്ട് മാസത്തോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ ഡീലക്സ് മുറികളിലൊന്നിൽ ചലനമറ്റ് കിടക്കുകയാണ് ഈ കർണാടക സ്വദേശി. വയറിൽ ട്യൂബിട്ടാണ് ഭക്ഷണം നൽകുന്നത്. തൊണ്ടയിൽ ഘടിപ്പിച്ച ട്യൂബിലൂടെയാണ് ശ്വാസോച്ഛാസം. അമ്മയെപ്പോലും തിരിച്ചറിയാൻ കഴിയാതെ കിടക്കുന്ന ടിറ്റോയെ കണ്ടാൽ ആരുടെയും ഉള്ളകം പിടയും. ഇതേ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ നഴ്സായിരിക്കെ, രോഗീപരിചരണത്തിനിടെ നിപ പിടിപെടുകയും പാർശ്വഫലമായി നിപ എൻസഫലൈറ്റിസ് ബാധിക്കുകയുമായിരുന്നു ടിറ്റോക്ക്.
കർണാടക മംഗളൂരു മർദാല സ്വദേശിയായ ടിറ്റോ രോഗം പിടിപെടുന്നതിന് എട്ടുമാസം മുമ്പാണ് ആശുപത്രിയിൽ നഴ്സായി എത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ നിപ ബാധിച്ച് ഇവിടെ മരിച്ചയാളിൽനിന്ന് നിപ ബാധിച്ചതെന്നാണ് അനുമാനം. മരണശേഷം നടത്തിയ പരിശോധനയിൽ ആ രോഗിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. കടുത്ത പനിയുമായി ആശുപത്രിയിൽ എത്തിയ രോഗിയെ പരിചരിച്ച ടിറ്റോയെയും പിന്നീട് രോഗം പിടികൂടി. രോഗ മുക്തിനേടി ടിറ്റോ വീണ്ടും ജോലിയിൽ പ്രവേശിച്ചെങ്കിലും ഡിസംബറിൽ ശക്തമായ തലവേദന അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധയിൽ നിപ എൻസഫലൈറ്റിസ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ ടിറ്റോയുടെ ചികിത്സ പൂർണമായി ആശുപത്രി മാനേജ്മെന്റ് ഏറ്റെടുത്തു. ചികിത്സ തുടരുന്നതിനിടെ കോമാവസ്ഥയിലാവുകയായിരുന്നു.
ടിറ്റോയെ പരിചരിക്കാൻ ജോലി ഉപേക്ഷിച്ച് കോഴിക്കോട്ട് ആശുപത്രിയിൽ വന്നുനിൽക്കുകയാണ് ഏക സഹോദരൻ ഷിജോ തോമസും അമ്മ ലിസി എന്ന ഏലിയാമ്മയും. അച്ഛൻ ടി.സി. തോമസും മകനെ പരിചരിക്കാൻ മർദാലയിൽനിന്ന് ഇടക്കിടെ വരും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ എൻസഫലൈറ്റിസ് സ്ഥിരീകരിച്ചതെന്ന് കുടുംബം പറഞ്ഞു. ബോധം നഷ്ടപ്പെട്ട ടിറ്റോയുടെ ആരോഗ്യസ്ഥിതി വീണ്ടും വഷളാവുകയായിരുന്നു. ഇതിനകം 40 ലക്ഷത്തോളം രൂപ ചികിത്സക്കായി മാനേജ്മെന്റ് ചെലവഴിച്ചു. ആ
രോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാവാൻ സാധ്യതയില്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ, ടിറ്റോ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് മതാപിതാക്കളും സഹോദരനും. ടിറ്റോയെ അങ്ങനെ ഉപേക്ഷിക്കാൻ തനിക്ക് കഴിയില്ലെന്നും എന്ത് ത്യാഗം സഹിക്കേണ്ടിവന്നാലും അവനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണമെന്നും ഷിജോ പറയുന്നു.
മൂന്ന് തവണ മെഡിക്കൽ കോളജിൽനിന്ന് ഡോക്ടർമാർ വന്ന് നോക്കിയതല്ലാതെ സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് കുടുംബത്തിന് സഹായമൊന്നും ലഭിച്ചിട്ടില്ല. ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും കുടുംബത്തിന് സ്വീകാര്യമായില്ല. അതിനാൽ ഇവിടെതന്നെ തുടരുകയായിരുന്നു.
വിദഗ്ധ ചികിത്സക്കായി കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാനാണ് കുടുംബത്തിന്റെ ആലോചന. അതിന് സർക്കാറിന്റെ ഭാഗത്തുനിന്ന് സഹായം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ചികിത്സക്കുള്ള സാമ്പത്തിക സഹായം അടക്കം സർക്കാർ ഏറ്റെടുക്കണമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷനും ആവശ്യമുന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.