കോഴിക്കോട്: പൂനൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് 2018ലെ പ്രളയക്കെടുതിക്കു സമാനമായ അവസ്ഥ. ചൊവ്വാഴ്ച ഉച്ചയോടെ കൂടിത്തുടങ്ങിയ വെള്ളം ബുധനാഴ്ച വൈകീട്ടോടെ മൂർധന്യത്തിലായതോടെ പൂനൂർ പുഴയുടെ ഇരുകരകളും കവിഞ്ഞതിനാൽ ആയിരക്കണക്കിനു കുടുംബങ്ങൾക്ക് വീടൊഴിയേണ്ടിവന്നു. ഏറെ പേരും ബന്ധുവീടുകളിലേക്കാണ് ചേക്കേറിയത്. റവന്യൂ വകുപ്പൊരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലും ഏറെ പേരെത്തി. ഇടവേളക്കുശേഷം പൂനൂർപുഴ കരകവിഞ്ഞതിനെത്തുടർന്ന് പുഴക്കരയിലെ പകുതിയോളം വീടുകളും വെള്ളത്തിൽ മുങ്ങി. ചളിയും മാലിന്യങ്ങളും വീടകങ്ങളിൽ നിറഞ്ഞു. വെള്ളം ക്രമാതീതമായി വർധിക്കുകയാണെന്ന അറിയിപ്പിനെത്തുടർന്ന് വീടൊഴിയാതെ മുകൾത്തട്ടുകളിലേക്കും മറ്റും മാറിയവരെക്കൂടി ബുധനാഴ്ച രാവിലെയോടെ ഒഴിപ്പിച്ചു.
കണ്ണാടിക്കൽ, പറമ്പിൽ കടവ്, പൊയിൽത്താഴം, ചെറുവറ്റ, മൂഴിക്കൽ, മോരിക്കര, പൂളക്കടവ് ഭാഗങ്ങളിൽ അഗ്നിരക്ഷാ സേനയും പൊലീസും എത്തി വീടൊഴിയാൻ നിർദേശം നൽകി. പല വീട്ടുകാരും വീട്ടുസാധനങ്ങൾ റാക്കിനു മുകളിലും ഉയരങ്ങളിലും കയറ്റി വെച്ചിരുന്നെങ്കിലും വെള്ളം കയറിയതോടെ നനഞ്ഞു കുതിർന്നു. കക്കോടി, കുരുവട്ടൂർ പഞ്ചായത്തുകളിലും പൂളക്കടവ്, വേങ്ങേരി, മൂഴിക്കൽ ഭാഗങ്ങളിലും വൻ നാശ നഷ്ടമുണ്ടായി. കക്കോടി പഞ്ചായത്തിലെ 18ാം വാർഡിലെ മുക്കാൽ ഭാഗം വീടുകളിലും വെള്ളം കയറി. ബന്ധുവീടുകളിലേക്ക് പോകാതിരുന്ന 26 കുടുംബങ്ങളെ കക്കോടി ജി.എൽ.പി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.
പറമ്പിൽകടവ്, പൂവത്തൂർ ഭാഗങ്ങളിലുള്ളവരിൽ ബന്ധുവീടുകളിലേക്ക് പോകാത്തവരെ കക്കോടി പടിഞ്ഞാറ്റുമുറി എ.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ക്യഷ്ണക്കടവ് , കണ്ണാടിക്കൽ, വേങ്ങേരി ഭാഗങ്ങളിലെ ബന്ധു വീടുകളിലേക്ക് മാറാത്തവരെ മലാപ്പറമ്പ് പോളിയിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. മാളിക്കടവ്, ചിറ്റടിക്കടവ്, ഒറ്റത്തെങ്ങ് ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയവരിൽ ഏറെപേരും ബന്ധുവീടുകളിലേക്കാണ് മാറിയത്. കണ്ണാടിക്കൽ, പറമ്പിൽ കടവ്, ഗ്രീൻവേൾഡ്, മൂഴിക്കൽ ഭാഗത്തെ വീടുകളെയാണ് ദുരിതം ഏറെ ബാധിച്ചത്. വെള്ളം താഴ്ന്നാലും ചളിയും മാലിന്യങ്ങളും നീക്കാൻ ഏറെ ദിവസത്തെ ശ്രമം വേണമെന്ന ആശങ്കയാണ് കുടുംബങ്ങൾക്ക്. വീടുകളിലെ കിണറുകളിലും മറ്റും കക്കൂസ് മാലിന്യമടക്കമുള്ള പരന്നൊഴുകിയതിനാൽ ശുചീകരണം നടത്തിയാലേ ഉപയോഗയോഗ്യമാകൂ. പല വീടുകൾക്കും അറ്റകുറ്റപണി നടത്തേണ്ടിയും വരുമെന്നും ജനപ്രതിനിധികളും റവന്യൂ അധികൃതരും പറയുന്നു. വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹായത്തിൽ ശുചീകരണം നടത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് വീടുവിട്ടു കഴിയുന്നവർക്കുള്ളത്.
കഴിഞ്ഞ ദിവസത്തേക്കാൾ ഏറെ വെള്ളക്കെട്ടാണ് തണ്ണീർപന്തൽ- മാളിക്കടവ് റോഡിലുണ്ടായത്. കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശിയായ അർജുന്റെ വീടും വെള്ളത്തിൽ മുങ്ങി. വടക്കേ വയൽ, മൂടാടിയിൽ, പെരുമണ്ണിൽ, മനത്താനത്ത്, കൊഴമ്പാലിൽ, ഉണ്ണിപെരവൻ കണ്ടി ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. നാശനഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ തയാറാക്കുകയാണെന്നും റവന്യൂ അധികൃതർ അറിയിച്ചു. കിരാലൂർ ഭാഗത്ത് താഴെ പൊയിൽ, കുറിഞ്ഞിലക്കണ്ടി, വടക്കയിൽ, പുതിയടത്ത് താഴം, അറപ്പൊയിൽ, തൈക്കണ്ടി, പറക്കുളങ്ങര താഴം, മൂത്തേടത്തുകുഴി ഭാഗങ്ങളിൽ നാനൂറോളം വീടുകൾ വെള്ളത്തിലാണ്.
വെള്ളിമാട്കുന്ന്: ശക്തമായ മഴയെ തുടർന്ന് കരകവിഞ്ഞൊഴുകിയ പൂനൂർ പുഴ മൂഴിക്കലിന്റെ വിവിധ ഭാഗങ്ങളെ വെള്ളത്തിനടിയിലാക്കി. പ്രദേശത്തെ നൂറ്റമ്പതിലധികം വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. മൂഴിക്കലിലെ ചാലിമണ്ണിൽ, വള്ളത്ത്, പുഴ തിണ്ടത്ത്, കപ്പുറത്ത് താഴം, ആരാമ്പുറത്ത്, തയ്യുള്ളയിൽ, പാലക്കണ്ടി. കരിക്കിറിയിൽ, അറപ്പൊയിൽ താഴം തോണിക്കടവത്ത് കണ്ടി, എഴുന്ന മണ്ണിൽ വടക്കയിൽ താഴം, വിരുപ്പിൽ ഭാഗത്തെ എടക്കൻമാവിൽ, തോട്ടത്തിൽ താഴം, നടുവിലേടത്ത് താഴം, പെനോത്തിൽ താഴം, ചാലിയാത്ത്, വടക്കേടത്ത് താഴം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളാണ് വെള്ളത്തിനടിയിലായത്. വയനാട് ദേശീയ പാതയിൽ വെള്ളം കയറിയത് വാഹന ഗതാഗതത്തെ ബാധിച്ചു. നിരവധി കടകളിലേക്ക് വെള്ളം കയറി. പ്രദേശത്തെ വൈദ്യുതി ബന്ധത്തിൽ തടസ്സം നേരിട്ടെങ്കിലും കെ.എസ്.ഇ.ബി അവസരോചിതമായി ഇടപെട്ടു. വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ആശ്വാസമായി.
പൂനൂർ പുഴയിൽ വെള്ളം കയറുമ്പോൾ മൂഴിക്കൽ സ്കൂൾ, പള്ളിത്താഴം മദ്റസ, ആനക്കയം എന്നിവിടങ്ങളിലായി ദുരിതാശ്വാസക്യാമ്പുകൾ തുറക്കാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ക്യാമ്പില്ലാത്തിരുന്നത് പല കുടുംബങ്ങളെയും ദുരിതത്തിലാക്കി. പലരും ബന്ധുക്കളുടെ വീട്ടിലേക്കോ പരിചയക്കാരുടെ വീടുകളിലോ അഭയം തേടി. ദുരിത ബാധിതർ ആവശ്യപ്പെടാത്തത് കൊണ്ടാണ് ക്യാമ്പ് തുറക്കാതിരുന്നതെന്ന് ചെലവൂർ വില്ലേജ് ഓഫിസ് അധികൃതർ പറഞ്ഞു.
മാവൂർ: കഴിഞ്ഞ ദിവസം ഉയർന്ന ജലനിരപ്പിൽ ബുധനാഴ്ച മാറ്റമുണ്ടായെങ്കിലും വീടുകളും റോഡുകളും വെള്ളപ്പൊക്ക ദുരിതത്തിൽ. താഴ്ന്ന പ്രദേശങ്ങൾ ബുധനാഴ്ച രാത്രിയും വെള്ളത്തിനടിയിലാണ്. മഴ ചെറിയ തോതിൽ തുടരുന്നതും തീവ്രമഴക്ക് സാധ്യതയുണ്ടെന്ന അറിയിപ്പും പുഴ തീരങ്ങളിൽ ആശങ്ക പടർത്തുകയാണ്. വീടൊഴിഞ്ഞ കുടുംബങ്ങളിൽ പകുതിയിലേറെ പേരും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമാണ്. പ്രധാന റോഡുകളിൽനിന്ന് മാത്രമാണ് വെള്ളം ഇറങ്ങിയത്. മാവൂർ-കോഴിക്കോട് റോഡിൽനിന്ന് ബുധനാഴ്ച പുലർച്ചയോടെ വെള്ളം പൂർണമായി ഇറങ്ങി. മണന്തലക്കടവ് റോഡ്, ചെറൂപ്പ-ഊർക്കടവ് റോഡ്, മാവൂർ-കണ്ണിപറമ്പ് റോഡ്, മാവൂർ-കൂളിമാട് റോഡ്, കൂളിമാട്-പാഴൂർ റോഡ് എന്നിവയിലും ഗതാഗതം പുനഃസ്ഥാപിച്ചു.
ചെറൂപ്പ-കുറ്റിക്കടവ്, മാവൂർ പൈപ്പ് ലൈൻ, പൈപ്പ് ലൈൻ-കച്ചേരിക്കുന്ന്, തെങ്ങിലക്കടവ്-കണ്ണിപറമ്പ്, തെങ്ങിലക്കടവ്-ആയംകുളം, കൽപള്ളി-ആയംകുളം, പുലപ്പാടി-കമ്പളത്ത്, കണ്ണിപ്പറമ്പ്-സങ്കേതം, സങ്കേതം-ചൂലൂർ, കണ്ണിപ്പറമ്പ്-കുറ്റിക്കടവ്, ചെട്ടിക്കടവ്-ചെറൂപ്പ റോഡുകൾ ബുധനാഴ്ച വൈകീട്ടും വെള്ളത്തിനടിയിലാണ്. കച്ചേരിക്കുന്നിൽ അഞ്ച് വീടുകൾ വെള്ളത്തിലാണ്. ചാലിയാറും ചെറുപുഴയും ഇരുവഴിഞ്ഞിയും നിറഞ്ഞൊഴുകുകയാണ്.
പന്തീരാങ്കാവ്: കനത്ത മഴയിലും കാറ്റിലും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസ ക്യാമ്പൊരുക്കിയത് മസ്ജിദിൽ. ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ അഭ്യർഥന പ്രകാരം മാത്തറ കാലിക്കറ്റ് ഇസ്ലാമിക് റെസിഡൻഷ്യൽ സ്കൂൾ മാനേജ്മെന്റാണ് കാമ്പസിനകത്തെ പള്ളി ദുരിതാശ്വാസ ക്യാമ്പിനായി വിട്ട് നൽകിയത്. 35 ഓളം കുടുംബങ്ങളാണ് ജാതിമത ഭേദമെന്യേ ഈ ഇരുനില കെട്ടിടത്തിൽ രാപാർക്കുന്നത്. മെഡിക്കൽ പരിശോധന സൗകര്യവും ഭക്ഷണ സൗകര്യവുമൊക്കെ പള്ളിക്കകത്ത് തന്നെയാണ് ഒരുക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. ശാരുതിയുടെ നേതൃത്വത്തിലാണ് ക്യാമ്പൊരുക്കിയത്. അഡ്വ പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ക്യാമ്പ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.