കോഴിക്കോട്: കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയം പരിപാലനം കേരള ഫുട്ബാൾ അസോസിയേഷന് (കെ.എഫ്.എ) നൽകാൻ കോർപറേഷൻ തീരുമാനം. ലൈസൻസ് വ്യവസ്ഥയിൽ സ്റ്റേഡിയം അനുവദിക്കാൻ കെ.എഫ്.എയും ഗോകുലം കേരള എഫ്.സിയും നൽകിയ അപേക്ഷയിൽ കെ.എഫ്.എയുടെത് അംഗീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കോർപറേഷൻ ധനകാര്യ സ്ഥിരം സമിതിയാണ് തീരുമാനമെടുത്തത്. ഈ നിർദേശത്തിന്മേലുള്ള അന്തിമ തീരുമാനം അടുത്ത ദിവസം ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം കൈക്കൊള്ളും. എന്നാൽ, ഇപ്പോൾ സ്റ്റേഡിയം നടത്തിപ്പിന്റെ ചുമതലയുള്ള ഗോകുലം കേരളയെ പൂർണമായി ഒഴിവാക്കുകയുമില്ല. അവർക്ക് സ്റ്റേഡിയം ഹോം ഗ്രൗണ്ടായി ഉപയോഗിക്കാം. മലബാറിലെ ക്ലബിന് ഹോം ഗ്രൗണ്ടില്ലാതെ അംഗീകാരം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണിത്. ഹോം ഗ്രൗണ്ടായി ഉപയോഗിക്കുന്നതിന് വ്യവസ്ഥയോടെയാണ് അംഗീകാരം നൽകുക. കെ.എഫ്.എയും ഗോകുലം എഫ്.സിയും ഫുട്ബാൾ മാച്ചുകൾക്ക് മാത്രമെ മൈതാനം ഉപയോഗിക്കാനാവുള്ളൂ. കെ.എഫ്.എയും ഗോകുലം എഫ്.സി.യും പരിശീലനത്തിന് മൈതാനം ഉപയോഗിക്കരുതെന്നതാണ് പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ഥിരമായുള്ള പരിശീലനം മൈതാനത്തിന് കേട് വരുത്തുന്നതായി പരാതിയുയർന്ന സാഹചര്യത്തിലാണിത്. മൈതാനത്ത് ഫ്ലഡ് ലൈറ്റുകളും മറ്റും സ്ഥാപിച്ച് ദേശീയ ഫുട്ബാൾ മത്സരങ്ങൾ നടത്താനുള്ള നടപടി കെ.എഫ്.എ ഉടൻ കൈക്കൊള്ളുമെന്നാണ് വിവരം. 2018 ഫെബ്രുവരി മുതൽ മൈതാനം ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചു വരുകയാണ്. 13.59 ലക്ഷം രൂപ വൈദ്യുതി കുടിശ്ശികയുണ്ടെങ്കിലും 12 മാസ തവണയായി അടച്ചുതീർക്കാമെന്നും തുടർന്നുള്ളവ അതാത് മാസം തന്നെ അടക്കാമെന്നും 2020ൽ ക്ലബ് അധികൃതർ നൽകിയ അപേക്ഷയിൽ ഉറപ്പ് നൽകിയിരുന്നു.
ഇത് പരിഗണിച്ച് 1.25 ലക്ഷം രൂപ ലൈസൻസ് ഫീസിൽ 2021 ആഗസ്റ്റ് രണ്ട് വരെ സ്റ്റേഡിയം ക്ലബിന് നൽകി. പിന്നീട് തുക അധികരിപ്പിച്ചു. സ്റ്റേഡിയം അറ്റകുറ്റപ്പണികൾ നടത്തുന്നില്ലെന്ന ആരോപണം ശരിയല്ലെന്ന് ഗോകുലം ഫുട്ബാൾ ക്ലബ് നേരത്തേ അറിയിച്ചിരുന്നു. 2012ൽ നായനാർ കപ്പും 2011ൽ ഐ ലീഗ് മത്സരങ്ങളും സ്റ്റേഡിയത്തിൽ നടന്നിരുന്നു. 1952 മുതൽ 43 വർഷം തുടർച്ചയായി നടന്ന നാഗ്ജി സേട്ട് ഫുട്ബാൾ ടൂർണമെന്റ് മുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു.
1995ലാണ് അവസാനമായി ടൂർണമെന്റ് നടന്നത്. 1996ൽ സിസേഴ്സ് കപ്പിനു ശേഷം എട്ട് വർഷം സ്റ്റേഡിയത്തിൽ കളി നടന്നില്ല. 1977ൽ സ്ഥാപിച്ച സ്റ്റേഡിയം ഷോപ്പിങ് സെന്ററുകൾ പണിയുന്നതിന്റെ ഭാഗമായി 1996ൽ അടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.