കോഴിക്കോട്: നഗരസഭ കഴിഞ്ഞ കൊല്ലം നടപ്പാക്കിയ 'മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ' പദ്ധതിക്ക് കൂട് വിതരണം ചെയ്ത കമ്പനിക്ക് ലഭിക്കാനുള്ള 6.32 ലക്ഷം രൂപ ലഭിച്ചില്ലെന്നും ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങി കോർപറേഷന് തിരിച്ചടക്കാതെ ഉദ്യോഗസ്ഥർ തിരിമറി നടത്തിയതായും കമ്പനി ഉടമകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മാങ്കാവ്, എലത്തൂർ, ചെറുവണ്ണൂർ-നല്ലളം, േബപ്പൂർ എന്നീ മൃഗാശുപത്രികൾ വഴി നൽകിയ 90 ഹൈടെക് കൂടുകൾക്ക് മൊത്തം 8.01 ലക്ഷം രൂപയിൽ 1.69 ലക്ഷം മാത്രമാണ് ലഭിച്ചതെന്ന് മലപ്പുറത്തെ ആഗ്രോ ആൻഡ് പൗൾട്രി ഫാമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ പി.പി.ബഷീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉപഭോക്താവിന് രശീതി പോലും നൽകാതെ ഉദ്യോഗസ്ഥർ പണം വാങ്ങി കോർപറേഷന് അടക്കാതെ തിരിമറി നടത്തിയെന്നാണ് ആരോപണം.
കോർപറേഷൻ മേയർ, സെക്രട്ടറി, മൃഗ സംരക്ഷണ ഓഫിസർ, മൃഗ സംരക്ഷണ ഡയറക്ടർ തുടങ്ങിയവർക്ക് ആറു മാസമായി പരാതി നൽകിയിട്ടും പരിഹാരമായില്ല. നിയമസഭ പെറ്റീഷൻ കമ്മിറ്റി, വ്യവസായ വകുപ്പ് മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റർ പരിപാടി എന്നിവിടങ്ങളിലും പരാതി നൽകി.
വെറ്ററിനറി ഉദ്യോഗസ്ഥർ തിരിമറി നടത്തിയതിനാൽ അവർക്കെതിരെ നടപടിയെടുക്കണം.പണം ലഭിച്ചില്ലെങ്കിൽ പ്രതിഷേധപരിപാടികളും ഹൈകോടതി, വിജിലൻസ് കോടതി എന്നിവിടങ്ങളിൽ കേസും നൽകുമെന്ന് കമ്പനിയധികൃതർ പറഞ്ഞു. മാനേജിങ് ഡയറക്ടർ എൻ. നിഖിൽ സേതു, എക്സിക്യൂട്ടിവ് ഡയറകട്ർ മുഹമ്മദ് അസ്ലം എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
പണം വാങ്ങിയ ജീവനക്കാരൻ ആത്മഹത്യചെയ്തു
ബേപ്പൂർ മൃഗാശുപത്രിയിൽ ജോലി ചെയ്തിരുന്ന അറ്റൻഡർ ഗുണഭോക്താക്കളിൽ നിന്ന് ശേഖരിച്ച പണം കോർപറേഷനിൽ അടക്കാതെ തന്ത്രപൂർവം കൈക്കലാക്കിയെന്നാണ് വെറ്ററിനറി ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇത് കണ്ടെത്തി സീനിയർ വെറ്ററിനറി സർജൻ ഇയാൾക്ക് മെമ്മോ നൽകിയതായും പറയുന്നു. എന്നാൽ സാമ്പത്തിക പരാധീനതകളാൽ പണം തിരിച്ചടക്കാനാവാത്ത അറ്റൻഡർ ഈയിടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പണം കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ കീഴ്ജീവനക്കാരനെ ഏൽപ്പിച്ച, അന്ന് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ അങ്കലാപ്പിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.