മാവൂർ-കോഴിക്കോട് റോഡിൽ മാവൂർ പെട്രോൾ പമ്പിനുസമീപം കൂറ്റൻ മരം വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ
കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചക്കും ഉച്ചക്കുമായി വ്യത്യസ്ത സ്ഥലങ്ങളിലാണ് ചുഴലിയുണ്ടായത്. മൊത്തം നൂറോളം വീടുകൾ തകർന്നതായാണ് കണക്ക്. വൈദ്യുതി കമ്പികളും തൂണുകളും പൊട്ടിവീണു. മരങ്ങൾ കടപുഴകി. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. വൈദ്യുതി ബന്ധം പലയിടത്തും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. നാദാപുരം, കുറ്റ്യാടി, മണിയൂർ, നടുവണ്ണൂർ, മാവൂർ, ചാത്തമംഗലം, താമരശ്ശേരി മലയോര മേഖല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ചുഴലി നാശംവിതച്ചു.
കോഴിക്കോട് കോർപറേഷൻ പരിധിയിൽ മൈലാമ്പാടി, ഗോവിന്ദപുരം, മേത്തോട്ട്താഴം, ഭയങ്കാവ്, കോമ്മേരി, കുറ്റിയിൽ താഴം, വെള്ളിമാടുകുന്ന് എന്നിവിടങ്ങിൽ നാശനഷ്ടങ്ങളുണ്ടായി. നാറങ്ങാളി ഭഗവതി ക്ഷേത്രത്തിലെ ആൽമരം പൊട്ടിവീണ് ഓഫിസ് കെട്ടിടം തകർന്നു. ഭയങ്കാവ് ക്ഷേത്രത്തിലെ മരങ്ങളും കടപുഴകി. മേത്തോട്ട് താഴത്ത് വീടിന്റെ 450 കിലോ ഭാരമുള്ള ഷീറ്റ് പതിച്ച മേൽക്കൂര കാറ്റിൽ പറന്ന് 250 മീറ്റർ അകലെ ഭയങ്കാവിലെ വീടിന് മുകളില്‍ പതിച്ചു. മൂഴിക്കൽ ആനക്കയം റോഡിലെ കോരോലത്ത് നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണു. പ്രദേശത്തെ വലിയ വൃക്ഷങ്ങൾ ഉൾപ്പെടെ മുറിഞ്ഞുവീണു. വേങ്ങേരി ഭാഗത്തും മരങ്ങൾ മുറിഞ്ഞുവീണു.
കാരശ്ശേരി പഞ്ചായത്തിലെ കാരമൂല നാരങ്ങാളി ബിജുവിന്റെ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടം നടക്കുമ്പോൾ ബിജുവിന്റെ ഭാര്യയും രണ്ടു കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു.
മുക്കം, താമരശ്ശേരി, മാവൂർ മേഖലയിൽ 12 ഇടങ്ങളിലാണ് മരങ്ങൾ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടത്. വൈദ്യുതി ലൈനിൽ മരങ്ങൾ വീണതോടെ പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. കട്ടാങ്ങൽ, നീലേശ്വരം, ചെറൂപ്പ, കൂടരഞ്ഞി, താമരശ്ശേരി, മാവൂർ, ചേന്ദമംഗലൂർ, പാഴൂർ, ചാത്തമംഗലം, മണാശ്ശേരി എന്നിവിടങ്ങളിൽ വ്യാപകമായി മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
മാവൂർ -കോഴിക്കോട് റോഡിൽ മാവൂർ പെട്രോൾ പമ്പിനു സമീപം കൂറ്റൻ മരം മുറിഞ്ഞുവീണ് 45 മിനിറ്റോളം ഗതാഗതം മുടങ്ങി. കണ്ണിപ്പറമ്പ് കുറ്റിക്കടവ്, കൂളിമാട് -പാഴൂർ, താത്തൂർ-അരയൻകോട്, എൻ.ഐ.ടി- കുന്ദമംഗലം റോഡ് എന്നിവിടങ്ങളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മാവൂർ പഞ്ചായത്തിൽ 25 ഇടങ്ങളിൽ മരം വീണ് പോസ്റ്റുകളും വൈദ്യുതി ലൈനുകളും തകർന്നതിനാൽ വൈദ്യുതി മുടങ്ങി.
മണിയൂർ പഞ്ചായത്തിലെ പതിയാരക്കര, മുടപ്പിലാവിൽ പ്രദേശങ്ങളിൽ 20, 21 വാർഡുകളിൽ വൈദ്യുതിത്തൂണുകൾ വീണ് വൈദ്യുതി നിലച്ചു. പത്തോളം വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. കുറ്റ്യാടി മലയോര മേഖലകളിൽ മിന്നൽച്ചുഴലിക്കാറ്റ് വീശിയടിച്ചു. കായക്കൊടി പഞ്ചായത്തിലെ തളീക്കരയിലും, കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട്ടിലും വ്യാപക നാശനഷ്ടമുണ്ടായി. തളീക്കരയിൽ നിർത്തിയിട്ട കാറിനു മുകളിൽ മരം വീണു. കാവിലുംപാറയിൽ നിരവധി വീടുകൾക്ക് മുകളിൽ മരം വീണിട്ടുണ്ട്. കുണ്ട്തോട്ടിൽ പ്ലാവ് വീണ് ബൈക്ക് തകർന്നു.
വടകര: ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടം. വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി. വ്യാഴാഴ്ച പുലർച്ചയോടെയും ഉച്ചക്കുമാണ് കാറ്റ് ആഞ്ഞുവീശി നാശംവിതച്ചത്. മണിയൂർ പഞ്ചായത്തിലെ പതിയാരക്കര, മുടപ്പിലാവിൽ പ്രദേശങ്ങളിൽ മൂന്ന്, 20, 21 വാർഡുകളിൽ കാറ്റിൽ കനത്ത നാശമുണ്ടായി. തൂണുകൾ വീണ് വൈദ്യുതിബന്ധം തടസ്സപ്പെട്ടു. പത്തോളം വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. പതിനഞ്ചോളം വൈദ്യുതി തൂണുകൾക്ക് നാശമുണ്ടായി.
മുടപ്പിലാവിൽ പ്രദേശത്ത് ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പൊയിലം കണ്ടി നാരായണന്റെ വീടിന് മുകളിൽ തെങ്ങുവീണ് വീട് തകർന്നു. വാകയാട്ട് ഭാഗം, ഇട വാകയാട്ട് ഭാഗം, പൊയിലം കണ്ടി, മൊട്ടേമ്മൽ, ചൊവ്വപ്പാറ പരിസരം, മുടപ്പിലാവിൽ ഈസ്റ്റ് എന്നിവിടങ്ങളിലും തെങ്ങ്, തേക്ക് തുടങ്ങി നിരവധി മരങ്ങൾ വീണു. ഏറാമല ഗ്രാമ പഞ്ചായത്തിലും വ്യാപക നാശം. 15 ഓളം വീടുകൾക്ക് നാശമുണ്ടായി. പുതിയോട്ടിൽ മോഹനൻ, തട്ടാറത്ത് രജി കൃഷ്ണൻ, കാച്ചനംകുനി നഫീസ, കാർത്തികപള്ളി വേങ്ങോളിപാലത്തിന് സമീപം ചോയി മഠത്തിൽ കുഞ്ഞബ്ദുല്ല ഹാജി, ജമീല, കോറോമ്പള്ളി താഴെകുനി സറീന, കൂടത്തിൽ താഴെകുനി ഹസ്രത്ത്, ആലശ്ശേരി കൂടത്തിൽ മജീദ്, കോറോമ്പള്ളി അനന്തൻ, റഫീഖ്, കുഞ്ഞാമി, കൂടത്തിൽ ഹമീദ് തുടങ്ങിയവരുടെ വീടുകൾക്ക് മുകളിൽ മരം വീണു. ഓർക്കാട്ടേരി ശിവക്ഷേത്രത്തിന് മുന്നിലെ ആൽമരത്തിന്റെ കൊമ്പുവീണ് വാഹനത്തിന് കേടുപാടുണ്ടായി. ഓർക്കാട്ടേരി - എടച്ചേരി റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കൂറ്റൻ മരം വൈദ്യുതി പോസ്റ്റിൽ വീണ് പോസ്റ്റ് തകർന്നെങ്കിലും അപകടം ഒഴിവായി. കുന്നുമ്മക്കര ഇല്ലത്ത് ലക്ഷം വീട് കോളനിയിൽ വീടിന് മുകളിൽ തെങ്ങുവീണ് വീട് തകർന്നു.
നാദാപുരം: വളയം പഞ്ചായത്ത് ഒന്നാം വാർഡിൽ കനത്ത മഴയിൽ വീട് തകർന്നു. നവധ്വനി ക്ലബ് പരിസരത്ത് തിരുവങ്ങോത്ത് അയിശുവിന്റെ ഇരുനില വീടാണ് വ്യാഴാഴ്ച പുലർച്ച തകർന്നത്.
നാദാപുരം: ശക്തമായ കാറ്റിൽ മരം കടപുഴകി ഓട്ടോറിക്ഷ തകർന്നു. വാണിമേലിൽ ഇന്നലെ ഉച്ചയോടെ ആഞ്ഞുവീശിയ ശക്തമായ കാറ്റിൽ മരം കടപുഴകി ഓട്ടോറിക്ഷയുടെ മുകളിൽ വീഴുകയായിരുന്നു. വാണിമേൽ മുളിവയലിലെ മീത്തലെ കുളമുള്ളതിൽ റഷീദിന്റെ വീട്ടുമുറ്റത്തെ ഷെഡിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ.
കുറ്റ്യാടി: വീശിയടിച്ച ചുഴലിക്കാറ്റ് കുറ്റ്യാടി, വേളം, കാവിലുമ്പാറ, കായക്കൊടി, മരുതോങ്കര പഞ്ചായത്തുകളിൽ നാശം വിതച്ചു. അഞ്ച് വീടുകൾക്ക് കേടുപാടുണ്ട്. തൊട്ടിൽപാലം ടൗണിന് സമീപം മൂന്നാംകൈയിൽ വീടിനു മുകളിൽ മരം വീണ് യുവതിക്ക് പരിക്കേറ്റു. തളീക്കര ടൗണിൽ തണൽമരം കടപുഴകി നിർത്തിയിട്ട കാറിനു മുകളിൽ വീണു. മരങ്ങൾ വ്യാപകമായി വീണ് കുറ്റ്യാടി സബ് സ്റ്റേഷൻ പരിധിയിൽ വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു.
മൂന്നാംകൈയിൽ പുഴമൂലക്കൽ നാരായണന്റെ ഓടുമേഞ്ഞ കട്ടപ്പുരക്ക് മുകളിൽ തെങ്ങു വീണ് മകൻ സുനിയുടെ ഭാര്യ സ്വപ്നക്ക് (31) പരിക്കേറ്റു. ഇവരെ തൊട്ടിൽപാലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ഒരു ഭാഗം തകർന്നു. സുനിയും മകനും മാതാപിതാക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തളീക്കര ടൗണിൽ കക്കട്ടിൽ റൂറൽ ബാങ്ക് തളീക്കര ശാഖ മാനേജർ എ.കെ. ഷിജിത്തിന്റെ കാറിനു മുകളിലാണ് മരം വീണത്. കുറ്റ്യാടി ദുരന്ത നിവാരണ സേന പ്രവർത്തകർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മരം നീക്കി അധികം കേടുപാടുവരാതെ കാർ പുറത്തെടുത്തു. കുണ്ടുതോട് തടത്തിൽ മജീദിന്റെ വീടിന് മരങ്ങൾ വീണ് കേടുപാടുണ്ടായി. തേക്ക്, പ്ലാവ് എന്നിവയാണ് വീണത്. കുറ്റ്യാടി -മുള്ളൻകുന്ന് റോഡിൽ മുള്ളൻകുന്ന് ടൗണിന് സമീപമാണ് മരം വീണത്. റെസ്ക്യൂ ടീം മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തളീക്കര കാഞ്ഞിരോളിയിൽ വൈദ്യുതിത്തൂണിനു മുകളിലേക്ക് തെങ്ങ് കടപുഴകി. ഊരത്ത് ജുമാ മസ്ജിദ് കോമ്പൗണ്ടിലെ മാവ് പള്ളി മതിലിനും വൈദ്യുതി കമ്പിയിലും വീണു. കായക്കൊടി -മൊകേരി റോഡിൽ കൂറ്റൻ മരം ചരിഞ്ഞത് ദുരന്ത നിവാരണ സേന പ്രവർത്തകർ മുറിച്ചുമാറ്റി. അടുക്കത്ത് കുഞ്ഞാലൻ മൊയ്തുവിന്റെ വീടിന് മുകളിൽ പ്ലാവ്, കവുങ്ങ് എന്നിവ പൊട്ടി വീണു. മരുതോങ്കര മുണ്ടക്കുറ്റി കനാലിൽ തേക്ക് കടപുഴകി. അടുക്കത്ത് സ്കൂളിന് സമീപം വീടിനു മുകളിൽ മരങ്ങൾ വീണു. തളീക്കര കൂട്ടൂർ റോഡിൽ മരം കടപുഴകി വൈദ്യുതി ലൈൻ തകർന്നു. പൈക്കളങ്ങാടി കമ്മനക്കുന്നുമ്മൽ വൈദ്യുതി ലൈനിന് മുകളിൽ മരം വീണു. അടുക്കത്ത് മണ്ണൂർ വണ്ണത്താങ്കണ്ടി ജലീലിന്റെ വീടിനു മുകളിൽ മരം വീണു.
വേളം ശാന്തിനഗറിൽ വൈദ്യുതി ലൈനിനു മുകളിൽ മരം വീണു. കുറ്റ്യാടി ദുരന്ത നിവാരണ സേന 12 സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി.
നാദാപുരം: എടച്ചേരി ഭാഗത്തുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. എടച്ചേരി കാക്കന്നൂർ, നരിക്കുന്ന് ഭാഗങ്ങളിലാണ് വ്യാപക നാശമുണ്ടായത്. വ്യാഴാഴ്ച പുലർച്ച പന്ത്രണ്ടരയോടെയാണ് എടച്ചേരിയിൽ ശക്തമായ കാറ്റടിച്ചത്. വീശിയടിച്ച മിന്നൽ ചുഴലിയിൽ കക്കന്നൂർ ക്ഷേത്രത്തിനും അനുബന്ധ കെട്ടിടങ്ങൾക്കും കനത്ത നാശമുണ്ടായി. ക്ഷേത്രത്തിന് സമീപത്തെ വർഷങ്ങൾ പ്രായമുള്ള ആൽമരം കടപുഴകി. കൂടാതെ പ്രദേശത്ത് കൃഷിയിടങ്ങളിലെ നിരവധി മരങ്ങളും ഫലവൃക്ഷങ്ങളും കടപുഴകി. വേങ്ങോളിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 23 നമ്പർ അംഗൻവാടിയുടെ മേൽക്കൂര പറന്നുപോയി. മേൽക്കൂര അര കിലോമീറ്റർ അകലെയുള്ള മരത്തിൽ തങ്ങിനിന്നു. അംഗൻവാടിയിലെ ഫർണിച്ചറും നൂറിൽപരം പുസ്തകങ്ങളും നശിച്ചുപോയി. കാറ്റിൽ വേങ്ങോളി അമ്പലത്തിനു സമീപത്തെ വീടുകൾക്കും കടകൾക്കും നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി. വേങ്ങോ മഹാഗണപതി ക്ഷേത്രത്തിനും സാരമായ കേടുപാടുണ്ട്. പടിഞ്ഞാറയിൽ രവിയുടെ വീട് മരം വീണു തകർന്നു. വീടിനകത്ത് വെള്ളം കയറി, ചാത്തോത്ത് ഭാസ്കരൻ, വട്ടക്കണ്ടി രാജീവൻ, വേങ്ങോളി ലക്ഷംവീട്ടിൽ ചന്ദ്രൻ, ജാനു, സജീവൻ, സുധാകരൻ, ചെറുവലത്ത്, സജീവൻ, ലത, മീത്തലെ കുന്നത്ത് അശോകൻ, പുത്തൻപുരയിൽ സുന്ദരൻ എന്നിവരുടെ വീടുകൾക്ക് കേടുപാടു പറ്റി. നിരവധി കാർഷിക വിളകൾ നശിച്ചു. വേങ്ങോളി ലക്ഷംവീട്ടിൽ ശാന്ത, ഒറ്റപുരക്കൽ രമണി, ശാരദ, പണ്ടാര പീടികയിൽ രാജൻ എന്നിവരുടെ കൃഷിയിടത്തിലെ മരങ്ങൾ നിലംപതിച്ചു. ഒന്തത്ത് ചാത്തുവിന്റെ ചായക്കട, കൃഷ്ണ ക്വർട്ടേഴ്സ് എന്നിവയുടെ മേൽക്കൂര തകർന്നു. പ്രദേശത്തെ വൈദ്യുതിത്തൂണുകളും ലൈനുകളും തകർന്ന് പ്രദേശം ഇരുട്ടിലായി. നരിക്കുന്ന് പ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിൽ വള്ളിൽ ബിന്ദുവിന്റെ വീട്ടിൽ മരം വീണ് മേൽക്കൂര തകർന്നു. മീത്തൽ പ്രകാശൻ, കുഞ്ഞിപറമ്പത്ത് കുഞ്ഞാലി എന്നിവരുടെ വീടുകൾക്കും കേടുപറ്റി.
നാദാപുരം: ബുധനാഴ്ച പുലർച്ചയുണ്ടായ ചുഴലിക്കാറ്റിൽ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിലങ്ങാട് ചെറിയ പാനോം, അടിച്ചിപ്പാറ, പാലൂർ, മലയങ്ങാട്, കുഞ്ഞാടി, കൂത്താടി പ്രദേശം എന്നിവിടങ്ങളിൽ വ്യാപക നാശം. പാലൂർ സെന്റ് തോമസ് ചർച്ചിന്റെ റബർ തോട്ടത്തിലെ 50 റബർ മരങ്ങൾ നശിച്ചു.
ചെറിയ പാനോത്ത് ജയിന്റെ കോഴിഫാമിന് മുകളിൽ മരം വീണ് ഫാം തകർന്നു. 40 ചാക്ക് കോഴിത്തീറ്റയും നശിച്ചു. സോണി കട്ടിപ്പാറ, ബാബു കട്ടിപ്പാറ തുടങ്ങിയവരുടെ കൃഷിയിടത്തിലെ നിരവധി മരങ്ങൾ കടപുഴകുകയും വാഴ ഉൾപ്പെടെ കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അടിച്ചിപ്പാറയിൽ സിബി കണിയാരത്തിന്റെ വീടിനു മുകളിലും മരംവീണ് നാശനഷ്ടങ്ങളുണ്ടായി.
പാലൂർ ഭാഗങ്ങളിലും ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വ്യാപക കൃഷിനാശമുണ്ടായി. വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു സ്ഥലങ്ങൾ സന്ദർശിച്ചു.
ആയഞ്ചേരി: ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമുണ്ടായ ശക്തമായ കാറ്റിൽ ആയഞ്ചേരിയിലും പരിസരത്തും മരം വീണ് വ്യാപക നാശം. കാവിൽ തീക്കുനി റോഡിൽ തെങ്ങ് കടപുഴകി വൈദ്യുതി ലൈനിൽ വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ആയഞ്ചേരി ഉണിക്കാണ്ടി ബഷീറിന്റെ വീടിനു മുകളിൽ തേക്കുമരം വീണ് നാശനഷ്ടമുണ്ടായി. രാമത്ത് കബീറിന്റെയും വീടിനു മുകളിൽ തെങ്ങ് വീണ് വീടിന്റെ മുകൾ ഭാഗം തകർന്നു. കാറ്റിൽ വള്ളിയാട് ഞാലിയിയിൽ മുക്കിൽ കെ.വി. ഫ്ലോർമില്ലിന് മുകളിൽ മാവ് പൊട്ടിവീണ് മുൻഭാഗം തകർന്നു. തലപ്പൊയിൽ കരീമിന്റെ വീട്ടിലെ കല്യാണപ്പന്തൽ കാറ്റിൽ പൂർണമായും നിലം പതിച്ചു.
വില്യാപ്പള്ളി: കല്ലേരി റോഡിൽ പൊന്മേരിയിൽ കടപുഴകിയ മാവ് അഗ്നിരക്ഷാസേന മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കി. വ്യാഴാഴ്ച രാവിലെ 11.30 നുണ്ടായ ശക്തമായ കാറ്റിലാണ് മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. ആയഞ്ചേരി തിരുവള്ളൂർ റോഡിൽ തറോപൊയിൽ അറപ്പീടികയിൽ വൈദ്യുതി കമ്പിയിലും റോഡിലുമായി വീണ മരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. താഴെ കോമത്ത് ക്ഷേത്രപരിധിയിലുള്ള സ്ഥലത്തെ മരമാണ് അപകടകരമായി റോഡിലേക്കും വൈദ്യുതി കമ്പിയിലേക്കും കടപുഴകിയത്.
മാവൂർ: വ്യാഴാഴ്ച ഉച്ചയോടെ മഴയോടൊപ്പം വീശിയ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ഉച്ചക്ക് 12 ഓടെയുണ്ടായ കാറ്റിൽ വ്യാപകമായി മരങ്ങൾ വീണ് ഗതാഗതം മുടങ്ങി. പലയിടങ്ങളിലും വൈദ്യുതി നിലച്ചു. മാവൂർ-കോഴിക്കോട് മെയിൻ റോഡിൽ മാവൂർ പെട്രോൾ പമ്പിന് സമീപം കൂറ്റൻ മരം റോഡിന് കുറുകെ മുറിഞ്ഞുവീണ് 45 മിനിറ്റോളം ഗതാഗതം മുടങ്ങി.
വെള്ളിമാടുകുന്നിൽനിന്ന് സ്റ്റേഷൻ ഓഫിസർ റോബി വർഗീസിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷ സേനയും മാവൂർ പൊലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽ കണ്ണിപറമ്പ് സ്വദേശി ഉമേഷിന്റെ കാറിന് കേടുപറ്റി. എച്ച്.ടി ലൈനും ഒരു പോസ്റ്റും തകർന്നു.
കണ്ണിപ്പറമ്പ്-കുറ്റിക്കടവ് റോഡിൽ മാവ് പൊട്ടി വീണ് ഗതാഗതം മുടങ്ങി. താത്തൂർ പൊയിൽ-മുണ്ടനട, താത്തൂർ-അരയൻകോട്, കൂളിമാട്-പാഴൂർ റോഡുകളിലും മരങ്ങൾ വീണു. ഗ്രാമപഞ്ചായത്ത് പരിധിയിൽ 25 സ്ഥലങ്ങളിലാണ് മരങ്ങൾ വീണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നത്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. 15 എച്ച്.ടി പോസ്റ്റുകളാണ് തകർന്നത്. 30 ട്രാൻസ്ഫോർമറുകൾ ഓഫാക്കേണ്ടിവന്നു. വൈകീട്ടോടെയാണ് പല സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചത്. വ്യാഴാഴ്ച പുലർച്ചയുണ്ടായ കാറ്റിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മാവൂർ-കോഴിക്കോട് മെയിൻ റോഡിൽ ചെറൂപ്പ ബാങ്കിനുസമീപം പുലർച്ച രണ്ടരയോടെ മരം വീണ് ഗതാഗതം മുടങ്ങിയിരുന്നു.
കാറ്റിൽ മരങ്ങൾ വീണ് രണ്ട് വീടിന് നാശനഷ്ടമുണ്ടായി. താത്തൂർ പൊയിൽ തെറ്റുമ്മൽ അബ്ദുറഹിമാൻ ഹാജിയുടെ ഓടിട്ട വീടിനുമുകളിലാണ് മരം വീണത്. മേൽക്കൂര ഭാഗികമായി തകർന്നു.
കുടുംബാംഗങ്ങൾ മറ്റ് മുറികളിലായതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു. കണ്ണിപറമ്പ് വാഴക്കോട്ട് രാഘവന്റെ വീടിനുമുകളിൽ തെങ്ങ് കടപുഴകി. വീടിന്റെ മേൽക്കൂര തകർന്നു. വീട്ടിലുള്ളവർ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വെള്ളിമാട്കുന്ന്: കാറ്റിലും മഴയിലും മൂഴിക്കൽ ആനക്കയം റോഡിലെ കോരോലത്ത് ഭാഗത്ത് നാലു വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണു. പ്രദേശത്തെ വലിയ വൃക്ഷങ്ങൾ ഉൾപ്പെടെ മുറിഞ്ഞുവീണു. നിരവധി കൃഷിനാശവുമുണ്ടായി. ആളപായമില്ല. പ്രദേശത്ത് നിരവധി വീടുകളിൽ വൈദ്യുതി മുടങ്ങിയിരിക്കയാണ്. വെള്ളിയാഴ്ചയോടെയെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് കെ.എസ്.ഇ.ബി അധകൃതർ അറിയിച്ചു. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മുറിഞ്ഞുവീണ മരങ്ങൾ നീക്കം ചെയ്തു. റവന്യൂ അധികൃതർ സ്ഥലത്തെത്തി. വേങ്ങേരി ഭാഗത്തും മരങ്ങൾ മുറിഞ്ഞുവീണു. കക്കോടിയിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ തകരുകയും ലൈൻ മുറിഞ്ഞുവീഴുകയും ചെയ്തു. നിരവധി തെങ്ങുകളും കടപുഴകി.
ചേളന്നൂർ: കനത്ത മഴയിലും കാറ്റിലും നിരവധി മരങ്ങൾ വീണു. പല ഭാഗങ്ങളിലും വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണു. കണ്ണങ്കര പുതിയിടത്ത് താഴം മേയനമീത്തൽ ശ്രീധരന്റെ വീടിനു മുകളിലേക്കും മരം വീണു.
വീട്ടുപറമ്പിലെ മഹാഗണി, മുള്ളിലം, മാവ് ഉൾപ്പെടെ മരങ്ങൾ വീണു. ഉച്ചക്ക് 12 മണിക്കാണ് സംഭവം. കടപുഴകിയ മരങ്ങൾ വീണ് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി. വീടിന്റെ ഒരു ഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. വാർഡ് മെംബർ ജീന അജയിന്റെ നേതൃത്വത്തിൽ നാട്ടുകാർ മരങ്ങൾ മുറിച്ചു മാറ്റി.
നടുവണ്ണൂർ: ശക്തമായ കാറ്റിലും മഴയിലും നടുവണ്ണൂർ മേഖലയിൽ വ്യാപക നാശം. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് ശക്തമായ മഴയോടൊപ്പം മിന്നൽച്ചുഴലിയുമുണ്ടായത്. നടുവണ്ണൂർ ടൗണിലെ പച്ചക്കറിക്കട, മൊബൈൽ ഷോപ്പ്, പഴക്കട തുടങ്ങിയവയുടെ മേൽക്കൂര കാറ്റിൽ നിലംപൊത്തി. ഇരുമ്പ് ഷീറ്റാണ് റോഡിലേക്ക് പറന്നുവീണത്. ഇതിനു സമീപം ഓട്ടോസ്റ്റാൻഡുണ്ട്, ജനങ്ങൾ ഓടിരക്ഷപ്പെടുകയായിരുന്നു.
പുല്ലായ്ക്കണ്ടി ഗണേശന്റെ പി.കെ.ജി വെജിറ്റബ്ൾസിനും അഖിൽ വെള്ളക്കാംകണ്ടി നടത്തുന്ന മൊബൈൽഷോപ്പിനും മലോൽ ഇബ്രാഹിമിന്റെ പഴക്കടക്കും കേടുപാടുണ്ട്.
വാകയാട് റോഡിലെ കനാൽപാലത്തിനടുത്തെ അരയാൽ കടപുഴകി തൊട്ടടുത്തുള്ള കെട്ടിടത്തിലേക്ക് വീണു. കെട്ടിടത്തിന് മുന്നിൽ നിൽക്കുകയായിരുന്ന ഏഴുപേർ ഓടിരക്ഷപ്പെട്ടു. ഷീറ്റുകൊണ്ട് നിർമിച്ച ചായ്പും പന്തലും പൊളിഞ്ഞുവീണു. എ.പി. സുകുമാരന്റെ കോൺക്രിറ്റ് കെട്ടിടത്തിലാണ് അരയാൽ വീണത്. സജീവ് സുരഭിയുടെ ഇൻഡസ്ട്രി പ്രവർത്തിക്കുന്നതും പുതിയ തെരുവിലെ ബാബുവിന്റെ വാടക സ്റ്റോർ പ്രവർത്തിക്കുന്നതും ഈ കെട്ടിടത്തിലാണ്. അരയാലിന്റെ കൊമ്പ് വൈദ്യുതി ലൈനിൻമേലും വീണിരുന്നു.
തൊട്ടടുത്ത് ഗുരുശിക്കാവ് ഭാഗത്ത് കക്കോടി ബ്രാഞ്ച് കനാലിന്റെ സ്ഥലത്തെ മരക്കൊമ്പൊടിഞ്ഞ് ത്രീ ഫേസ് വൈദ്യുതി ലൈനിന്മേൽ വീണ് ഒരു ലൈൻ പൊട്ടി. കൊമ്പ് വീണ് കനാൽ റോഡിൽ ഗതാഗത തടസ്സമുണ്ടായി. രണ്ട് മരങ്ങളും കെ.എസ്.ഇ.ബി നടുവണ്ണൂർ സെക്ഷൻ ഓഫിസിലെ ജീവനക്കാരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി. പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
തിരുവോട് കിഴക്കെ പുന്നോറത്ത് ശാരദയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീടിന് കേടുപാടുണ്ടായി. പാലോളി തെയ്യത്തുംകണ്ടി മുഹമ്മദലിയുടെ വീടിന് മുകളിലേക്ക് കവുങ്ങ് വീണ് വീടിനു കേടുപറ്റി.
പാലേരി: ശക്തമായ കാറ്റിലും മഴയിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുതുവണ്ണാച്ചയില്‍ മരം വീണ് വീട് തകര്‍ന്നു. കിഴക്കേത്താഴ നാരായണന് നായരുടെ വീടാണ് തേക്ക് മരം വീണ് തകര്‍ന്നത്. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.
വീടിന്റെ ഓടു മേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ചുമരും കഴുക്കോലുകളും നശിച്ചു. വീട്ടിനകത്തുണ്ടായിരുന്ന ടി.വി ഉള്‍പ്പെടെ വീട്ട് ഉപകരണങ്ങളും നശിച്ചു.
വീട്ടിലുണ്ടായിരുന്നവര്‍ ഈ സമയം ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
ബാലുശ്ശേരി: കക്കയം ഡാം സെറ്റ് റോഡിലേക്ക് മരം കടപുഴകി. വ്യാഴാഴ്ച പുലർച്ചയോടെയാണ് ഡാം സെറ്റ് റോഡിൽ ഏഴാം പാലത്തിനടുത്ത് റോഡിൽ മരം കടപുഴകിയത്. രാവിലെത്തന്നെ കക്കയത്തെ യൂത്ത് കോൺഗ്രസ് ബ്രിഗേഡ് പ്രവർത്തകരെത്തി മരം മുറിച്ചുമാറ്റി. കക്കയം ഭാഗത്ത് കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.
നന്മണ്ട: ബുധനാഴ്ച രാത്രിയുണ്ടായ കാറ്റിൽ ചിറയിൽ ഭാഗത്ത് നാശനഷ്ടങ്ങൾ സംഭവിച്ചു. മൂന്നു വീടുകൾക്ക് മുകളിലാണ് മരം കടപുഴകിയത്.
ചിറയിൽ സന്തോഷിന്റെ വീടിന്റെ കോണിക്കൂടിന് മുകളിലേക്ക് മരംവീണ് നാശനഷ്ടമുണ്ടായി. ഓട് മേഞ്ഞ മേൽക്കൂരയും ഗോവണിയും പൂർണമായി തകർന്നു. ചിറയിൽ വേണുവിന്റെ വീടിന്റെ മേൽക്കൂരക്ക് മുകളിലും ചിറയിൽ മാധവിയുടെ വീടിനു മുകളിലും മരം വീണു.
മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ചയുണ്ടായ ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം. വിളയാട്ടൂരിലെ മുട്ടപ്പറമ്പിൽ ലീലയുടെ വീടിനു മുകളിൽ തെങ്ങ് വീണ് തകർന്നു. കൊഴുക്കല്ലൂരിൽ പി.കെ.എം. സുരേഷ് കുമാറിന്റെ വീട്ടിൽ തെങ്ങ് വീണ് മതിൽ തകർന്നു. തിരുമംഗലത്ത് താഴ ചെറുശ്ശേരി ദേവസ്വം വക സ്ഥലത്ത് തെങ്ങുകൾ വീണു. ആശാരിന്റെമീത്തൽ കുഞ്ഞിക്കണ്ണന്റെ വീട്ടുവളപ്പിൽ അടുത്ത പറമ്പിൽനിന്ന് പ്ലാവ് വീണ് നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റിൽ മഠത്തുംഭാഗത്ത് ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇരവിൽ ഗിരിജയുടെ വീടിനു മുകളിൽ നെല്ലിമരം വീണ് കേടുപാടുകൾ സംഭവിച്ചു. മലയിൽ ജാനുവിന്റെ വീടിനു മുകളിൽ പൂളമരം വീണ് മേൽക്കൂരക്ക് കേടുപാടുണ്ടായി. തെങ്ങ് വീണ് കരിമ്പാങ്കുന്നത്ത് സതീഷ് ബാബുവിന്റെ വീട്ടുവളപ്പിലെ പമ്പ് ഹൗസ് പാടെ തകർന്നു. നാശനഷ്ടമുണ്ടായ വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.