മലപ്പുറം: ഇലക്ട്രിക് ഓട്ടോകൾ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മലപ്പുറം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ ശ്രമിച്ച ഇലക്ട്രിക് ഓട്ടോയെ ഡീസൽ-പെട്രോൾ ഓട്ടോ ഡ്രൈവർമാർ തടഞ്ഞു. പാർക്ക് ചെയ്ത ഇലക്ട്രിക് ഓട്ടോ തൊഴിലാളിയെ മറ്റ് ഓട്ടോ ഡ്രൈവർമാർ കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. തുടർന്ന് മലപ്പുറം പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയും നഗരത്തിൽ സമാന പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ മലപ്പുറം കുന്നുമ്മലിലെ രണ്ട് സ്റ്റാൻഡുകളിൽ ഇലക്ട്രിക് ഓട്ടോകൾ നിർത്തിയതായിരുന്നു തർക്കത്തിനിടയാക്കിയത്. പ്രശ്നം വാക്കേറ്റത്തിലേക്കും തുടർന്ന് കൈയാങ്കളിയിലേക്കും നീങ്ങിയിരുന്നു. കഴിഞ്ഞദിവസവും പൊലീസെത്തി സംഘർഷവസ്ഥ നിയന്ത്രിച്ചിരുന്നു. കേരളത്തിലെ എല്ലാ സ്റ്റാൻഡുകളിലും ഇലക്ട്രിക് ഓട്ടോകൾക്ക് ഓടാൻ ഉത്തരുവുണ്ടെന്നാണ് ഇലക്ട്രിക് ഓട്ടോ തൊഴിലാളികൾ പറയുന്നത്. എന്നാൽ ഈ ഉത്തരവ് പ്രത്യേക പെർമിറ്റ് എടുത്ത് നഗരങ്ങളിൽ ഓടുന്ന ഓട്ടോ സ്റ്റാൻഡുകളിൽ അനുവദിക്കാനാവില്ലെന്നാണ് മറ്റു ഓട്ടോ തൊഴിലാളികൾ വാദിക്കുന്നത്. ഇത്തരം ശ്രമങ്ങൾ വർഷങ്ങളായി പെർമിറ്റ് എടുത്ത് ഓട്ടം നടത്തുന്ന തൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയാണെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.