മങ്കട കർക്കിടകം ജി.എൽ.പി സ്കൂൾ വളപ്പിലെ മരം വൈദ്യുതി ലൈനിലൂടെ റോഡിലേക്ക് മറിഞ്ഞുവീണപ്പോൾ
മലപ്പുറം: ബുധനാഴ്ച രാവിലെ 11നുണ്ടായ കനത്ത കാറ്റിൽ മലപ്പുറം നഗരസഭയിലെ വിവിധ ഇടങ്ങളിൽ മരങ്ങൾ വീണു. കിഴക്കേത്തല -വേങ്ങര റോഡിൽ സ്വകാര്യ ആശുപത്രിക്ക് സമീപം മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മലപ്പുറം അഗ്നി രക്ഷ നിലയത്തിലെ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇതേസമയം കാവുങ്ങൽ ബൈപാസ് റോഡിലേക്കു മരംപൊട്ടി വീണതും കലക്ടറേറ്റ് കോമ്പൗണ്ടിൽ പൊട്ടിവീണ മരവും സേന എത്തി മുറിച്ചുമാറ്റി. മലപ്പുറം എം.എസ്.പി എൽ.പി സ്കൂൾ മുറ്റത്തെ വലിയമരവും ചരിഞ്ഞു അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് സേന അംഗങ്ങൾ ശിഖരങ്ങൾ മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.എച്ച്. മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ സേന അംഗങ്ങളായ എ.എസ്. പ്രദീപ്, അഭിലാഷ്, കെ.സി. മുഹമ്മദ് ഫാരിസ്, അബ്ദുൽ ജബ്ബാർ, ജിഷ്ണു, വിപിൻ, രാജേഷ്, അശോക് കുമാർ, സിവിൽ ഡിഫെൻസ് വാർഡൻ കെ. ഫൈസൽ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ചാത്തോലിക്കുണ്ട് ഏഴുകണ്ണിപ്പാലത്തിന് സമീപം റോഡിനുകുറുകെ തേക്ക് കടപുഴകി വീണ് ഗതാഗതം മുടങ്ങി. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് ഈ ഭാഗത്ത് കനത്തകാറ്റുണ്ടായത്. ഏഴുകണ്ണിപ്പാലം വഴി വലമ്പൂരിലേക്ക് എളുപ്പവഴിയായി പ്രദേശത്തുകാർ ഈ ഇടവഴി ഉപയോഗിക്കാറുണ്ട്. ഇരുചക്ര വാഹനങ്ങളടക്കം ചെറുവാഹനങ്ങലും കടന്നുപോവാറുണ്ട്.
പെരിന്തൽമണ്ണ: എരവിമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണ് അപകടം. എരവിമംഗലം പാലക്കപറമ്പിൽ സുബ്രഹ്മണ്യൻ, സഹോദരൻ വാസുദേവൻ എന്നിവരുടെ വീടിനു മുകളിലൂടെയാണ് മരം കടപുഴകി വീണത്. വീടിനുള്ളിൽ വീട്ടുകാർ ഉണ്ടായിരുന്നു. ഇരുവീടുകൾക്കും ബാഗികമായി നാശം സംഭവിച്ചു. വീടിന്റെ മേൽക്കൂരയും ചുമരിന്റെ കുറച്ചുഭാഗവും തകർന്നിട്ടുണ്ട്.
പെരിന്തൽമണ്ണയിലെ ട്രോമാ കെയർ വളന്റിയർമാർ സ്ഥലത്തെത്തിയാണ് ഏറെനേരമെടുത്ത് വീടിനു മുകളിൽനിന്ന് മരം വെട്ടിമാറ്റിയത്. വളന്റിയർമാരായ ജബ്ബാർ ജൂബിലി, യാസർ എരവിമംഗലം, ഫാറൂഖ് പൂപ്പലം എന്നിവരെത്തിയാണ് മരം മുറിച്ചുനീക്കിയത്.
അങ്ങാടിപ്പുറം: പരിയാപുരം തട്ടാരക്കാട് ത്രേസ്യാമ്മയുടെ വീടിനുമുകളിൽ തേക്കുമരം കടപുഴകി വീണു. കിണറിന്റെ ഒരുഭാഗവും തകർന്നു. പറമ്പിലെ പ്ലാവും തെങ്ങും മറ്റു മരങ്ങളും ഒടിഞ്ഞുവീണു. പരിയാപുരം കരിശുമൂട്ടിൽ ജറീശിന്റെ വീട്ടുമുറ്റത്തെ പ്ലാവ് വീടിനുമുകളിലേക്ക് വീണു. ഈ ഭാഗങ്ങളിൽ വൈദ്യുതി ബന്ധവും താറുമാറായി. റോഡിൽ വീണ മരങ്ങൾ നാട്ടുകാർ വെട്ടിമാറ്റി.
പെരിന്തൽമണ്ണ: നിലമ്പൂർ-ഷൊർണൂർ റെയിൽപാതയിൽ പൂപ്പലത്ത് തേക്ക് മുറിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലായി. പാളത്തിലേക്ക് വീണ തേക്കിൻതടി പരിസരവാസികളുടെ നേതൃത്വത്തിൽ വെട്ടിനീക്കി. ബുധനാഴ്ച ഉച്ചക്ക് 12നാണ് സംഭവം.
റെയിൽവേ പുറമ്പോക്കിൽ നിൽക്കുന്ന തേക്കിന്റെ ശിഖരങ്ങളാണ് മുറിഞ്ഞുവീണത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ അറിയിച്ചതോടെ റെയിൽവേ ഉദ്യോഗസ്ഥരെത്തിയാണ് മരം പൂർണമായി വെട്ടിനീക്കിയത്. മരം പൊട്ടിവീണ് മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് വൈദ്യുതി ലൈൻ സ്റ്റേ കമ്പി പൊട്ടി ലൈൻ തൂങ്ങിയതായി പരിസരവാസികൾ കാണുന്നത്. ശേഷം റെയിൽവേയിൽ അറിയിച്ചു. റെയിൽവേ പാളത്തിന് സമാന്തരമായി പോകുന്ന വൈദ്യുതിക്കമ്പികൾക്ക് മുകളിലേക്ക് തൂങ്ങിനിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്ന പ്രവൃത്തി നടന്നുവരുന്നുണ്ട്.
ഏലംകുളം: ഏലംകുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഓഫിസും പബ്ലിക് ഹെൽത്ത് വിഭാഗവും പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി. നേരത്തെ തന്നെ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഏറെ ദുരിത പൂർണമാണ് പ്രവർത്തനം. കെട്ടിടം അറ്റകുറ്റപണി നടത്തി ഉപയോഗപ്രദമാക്കുകയോ പുതിയത് നിർമിക്കുകയോ വേണം.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ. മനോജ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.പി. ഉണ്ണികൃഷ്ണൻ, വാർഡ് അംഗങ്ങളായ താമരശ്ശേരി സമദ്, സുധീർ ബാബു, പഞ്ചായത്ത് ഓവർസിയാർ അനിത, മെഡിക്കൽ ഓഫിസർ സലീന എന്നിവർ കാറ്റിലും മഴയിലും തകർന്ന ആശുപത്രിയും പരിസരവും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.