പുളിക്കല്‍ അരൂര്‍ മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജലാശയം ശുചീകരിക്കുന്നു
പുളിക്കല്‍: മഞ്ഞപ്പിത്തം വ്യാപകമായ പുളിക്കല്‍ അരൂര്‍ മേഖലയില്‍ ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കി. ജലാശയ ശുചിത്വം ഉറപ്പുവരുത്താനും ജനങ്ങളെ ബോധവത്കരിക്കാനും രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാനുമുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്.
ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളുമടങ്ങുന്ന സംഘങ്ങള്‍ ഗൃഹസന്ദര്‍ശനം ആരംഭിച്ചു. രോഗബാധ കൂടുതലുള്ള അരൂര്‍ മേഖല കേന്ദ്രീകരിച്ച് 20 ചെറുസംഘങ്ങളാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയത്. 345 വീടുകള്‍ സന്ദർശിച്ച സംഘങ്ങള്‍ ബോധവത്കരണ സന്ദേശം നല്‍കുകയും 143 കിണറുകളില്‍ ക്ലോറിനേഷന് നടത്തുകയും ചെയ്തു. രോഗബാധയുള്ളവര്‍ പൂർണമായി സുഖം പ്രാപിക്കുന്നതിന് മുമ്പ് പുറത്തിറങ്ങരുതെന്നും രോഗികളുമായുള്ള സമ്പര്‍ക്കം പരമാവധി കുറക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിർദേശിച്ചു.
പ്രദേശത്തുനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകള്‍ ലബോറട്ടറി പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുന്നതോടെയാകും രോഗ പകര്‍ച്ചയുടെ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുക. ബോധവത്കരണവും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളിലും തുടരുമെന്ന് ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബാബു അറിയിച്ചു.
ബ്ലോക്ക് മെഡിക്കല്‍ ഓഫിസർ, ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ബേബി രജനി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കൃഷ്ണന് പാറപ്പുറത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ. നിധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള രോഗ പ്രതിരോധ ദൗത്യത്തില്‍ ഹെല്‍ത്ത് നഴ്സുമാരുള്പ്പെടെആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങി 60 പേരാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.