മലപ്പുറം: കാൽപന്തുകളി മലപ്പുറത്തിന്റെ ഹൃദയമാണ്. കളി മൈതാനങ്ങൾ ഹൃദയഭൂമികയും. മാമല നാടിന്റെ മിടിപ്പുകെളെല്ലാം ഇവിടെ ചർച്ച ചെയ്യുന്നതും സ്വാഭാവികം മാത്രം. തെരഞ്ഞെടുപ്പ് ചൂട് രാജ്യം മുഴുവൻ അലയടിക്കുന്ന വേളയിൽ ഗാലറിയിലെ ആരവങ്ങളും വോട്ടിന്റെ താളത്തിലാണ്. ദേശീയ, സംസ്ഥാന രാഷ്ട്രീയവും, വിജയ സാധ്യതകളും യുവാക്കൾ നേരിടുന്ന വെല്ലുവിളികളും കളി കഴിഞ്ഞ വിശ്രമ വേളകളിൽ ചൂടുള്ള ചർച്ചകൾക്ക് വഴിയൊരുക്കും. മലപ്പുറം കാവുങ്ങലിൽ സ്ഥിതി ചെയ്യുന്ന ഫുട്ബാൾ ഗ്രൗണ്ടിൽ നിന്നും ‘മാധ്യമ’ത്തോട് സംസാരിക്കുന്നത് ഒരുകൂട്ടം യുവാക്കളാണ്. രാജ്യത്തിന്റെ ഭാവിയും തൊഴിലില്ലായ്മയുമെല്ലാം പറഞ്ഞുവെക്കുന്ന ഇവർ രാഷ്ട്രീയ പ്രബുദ്ധതയുടെ പുതിയ കാലത്തെ അടയാളം കൂടിയാണ്.
മലപ്പുറം ലീഗിന്റെ ഉരുക്ക് കോട്ടയാണ്. ഇത്തവണയും ഇ.ടി മുഹമ്മദ് ബഷീർ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് റംഷാദ് പറയുന്നത്. ഇക്കാലമത്രയും ജില്ലയുടെ പുരോഗതിക്ക് വേണ്ടി മുസ്ലിം ലീഗ് ചെയ്ത കാര്യങ്ങൾ വിസ്മരിക്കാൻ കഴിയില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ന്യൂനപക്ഷ അവകാശ സംരക്ഷണ പോരാട്ടങ്ങളിൽ എക്കാലവും മികച്ച ഇടപെടലുകളാണ് മുസ്ലിം ലീഗ് നടത്തിയത്.
കേരളത്തിൽ ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നാണ് സ്വഫ് വാൻ പറയുന്നത്. ജനാധിപത്യ മൂല്യങ്ങളും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന നമ്മുടെ രാജ്യത്ത് വർഗീയത ഇളക്കിവിട്ട് ഭിന്നിപ്പിച്ച് ഭരണം നടത്താനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ഇതിനെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും മൗലികമായ പൗരന്റെ അവകാശങ്ങൾ നേടിയെടുക്കാനും പ്രാപ്തരായവരേയും നാടിന്റെ ഭരണമേൽപ്പിക്കാൻ നമുക്ക് കഴിയണമെന്നും സ്വഫ് വാൻ പറഞ്ഞു.
മലപ്പുറം മണ്ഡലത്തിൽ മാറ്റം വരണമെന്നാണ് തന്റെ അഭിപ്രായമെന്ന് കന്നി വോട്ടറായ മുഹമ്മദ് സൽഷാൽ പറയുന്നത്. തുടർച്ചയായ മലപ്പുറത്തെ വിജയം ലീഗിന് നാടിനോടുള്ള പ്രതിബദ്ധത കുറയാൻ കാരണമായിട്ടുണ്ട്. ഭരണ സംവിധാനങ്ങളിൽ ഇടക്കിടെ മാറ്റങ്ങൾ വന്നാലേ നാടിന് പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂ. കേന്ദ്രത്തിൽ മതേതര മുന്നണി അധികാരത്തിൽ വരണമെന്നും ഇല്ലെങ്കിൽ രാജ്യത്തെ സൗഹാർദാന്തരീക്ഷം തകരുമെന്നും സൽഷാൽ കൂട്ടിച്ചേർത്തു.
നാടിന്റെ പുതിയ കാലത്തെ കാലൊച്ചകളറിയുന്ന യുവാക്കളാണ് ഭരണ സംവിധാനങ്ങളുടെ തലപ്പത്തേക്ക് ഉയർന്ന് വരേണ്ടത്. നാടിന്റെ വികസനത്തിന് പ്രധാന്യം നൽകുന്നവർക്ക് രാഷ്ട്രീയ ചിന്താഗതികൾക്കപ്പുറം പിന്തുണ നൽകാൻ ജനങ്ങൾ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തണം. വിദ്യാസമ്പന്നരും നിഷ്പക്ഷമായി ചിന്തിക്കുന്നവരും അധികാര സ്ഥാനങ്ങളിൽ എത്തുന്നത് നാടിന്റെ പുരോഗതിക്ക് ഗുണം ചെയ്യുമെന്നും വർഗീയ ശക്തികൾ രാജ്യത്തെ തകർക്കുമെന്നും അജ്സൽ പറഞ്ഞു.
താഴെതട്ടിലുള്ള ജനവിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കുന്നവരും അവ പരിഹരിക്കുന്നവരുമാവണം ജന പ്രതിനിധികളെന്നാണ് രോഹിത് പറഞ്ഞുവെക്കുന്നത്. നാടിനെ ഒന്നിപ്പിക്കുന്ന, ജനങ്ങൾക്ക് ഉപകാരപ്രദമായ വികസന സാധ്യതകൾ തുറന്നിടുകയും നാളെയുടെ നിലനിൽപ്പിനെ കരുതുന്നവരുമാകണം അധികം. രാജ്യം നേരിടുന്ന സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടിയ യുവാക്കൾക്ക് മതിയായ ജോലി അവസരങ്ങൾ നൽകാൻ അധികാര സ്ഥാനങ്ങളിലുള്ളവർ തയാറാവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.