മലപ്പുറം: ആറു മാസത്തിലധികമായി സംസ്ഥാനത്തെ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് കൂലിയില്ല. 2023-24 സാമ്പത്തികവർഷത്തെ കണക്കുപ്രകാരം സംസ്ഥാനത്താകെ 86.24 കോടിയിലധികം രൂപയാണ് കുടിശ്ശികയുള്ളത്. ഇതിൽ കേരളത്തിലെ ആറ് കോർപറേഷനുകളും 87 മുനിസിപ്പാലിറ്റികളും ഉൾപ്പെടും. കൂലിയില്ലാതായതോടെ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത മൂന്നു ലക്ഷത്തോളം തൊഴിലാളികളാണ് പെരുവഴിയിലായത്. ഇതിൽ 90 ശതമാനത്തിലധികം പേരും സ്ത്രീകളാണ്.
കോർപറേഷനുകളിൽ 18,66,29,056 രൂപയും നഗരസഭകളിൽ 67,58,39,769 രൂപയുമുൾപ്പെടെ ആകെ 86,24,68,825 രൂപയാണ് കുടിശ്ശിക. കൂടാതെ, നൽകാനുള്ള പണത്തിൽ അനുവദിച്ചവ ട്രഷറിയിൽനിന്ന് ലഭിക്കുന്നില്ലെന്നും വ്യാപക പരാതിയുണ്ട്. രാജ്യത്ത് പഞ്ചായത്ത് തലങ്ങളിൽ നടപ്പാക്കിയ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് ബദലായി സംസ്ഥാന സർക്കാർ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ നടപ്പാക്കിയ പദ്ധതിയാണ് അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി. ഇന്ത്യയിൽ ആദ്യമായി പദ്ധതി തുടങ്ങിയത് കേരളത്തിലാണ്. തൊഴിൽ സാധ്യതകൾ കൂടുതലുള്ള നഗരപ്രദേശങ്ങളിൽ തൊഴിൽ സാഹചര്യമില്ലാത്ത സാമൂഹികമായി പിന്നാക്കംനിൽക്കുന്നവരാണ് പദ്ധതിയുടെ പ്രധാന ഉപഭോക്താക്കൾ.
333 രൂപയാണ് നിലവിൽ തൊഴിലാളിയുടെ ഒരു ദിവസത്തെ വേതനം. വർഷത്തിൽ 100 തൊഴിൽദിനങ്ങൾ പദ്ധതി ഉറപ്പാക്കും. പണി പൂർത്തിയായി 14 ദിവസത്തിനകം കൂലി നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, പണി പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും കൂലി ലഭിക്കാത്തത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. നഗരസഭകൾ തനത് ഫണ്ടിൽനിന്ന് കൂലി നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും തനത് ഫണ്ട് കാലിയാണെന്നു പറഞ്ഞ് മിക്ക നഗരസഭകളും തൊഴിലാളികളെ കൈയൊഴിഞ്ഞു.
തനത് ഫണ്ടിൽനിന്ന് പണം നൽകിയ തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ ഇനത്തിൽ ഭീമമായ തുകയാണ് ലഭിക്കാനുള്ളത്. നഗരസഭകൾക്ക് 7,48,80,616 രൂപയും കോർപറേഷനുകൾക്ക് 92,53,067 രൂപയുമുൾപ്പെടെ ആകെ 8,41,33,683 രൂപ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.