പിരായിരി: കാറ്റും മഴയുമുള്ളപ്പോൾ മഴ നനഞ്ഞാലും വേണ്ടില്ല ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ പടി ചവിട്ടല്ലേ എന്ന് പറഞ്ഞ് ഒരു നാട്ടുകാർ. ദിനേന നിരവധി വിദ്യാർഥികളും യാത്രക്കാരും വാഹനം കയറാൻ കാത്തിരിക്കുന്ന ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മേൽക്കൂരയിലെ തകരഷീറ്റ് പറന്ന് തലയിൽ വീഴുന്ന അവസ്ഥയിലാണ്. കോട്ടായി-പൂടൂർ-പാലക്കാട് പ്രധാന പാതയിൽ പൂടുരിനു സമീപം പുളിയപ്പറമ്പ് ബസ് കാത്തിരിപ്പുകേന്ദ്രമാണ് യാത്രക്കാരെ ഭീതിയിലാക്കുന്നത്. പരിസരത്തെ വൃക്ഷങ്ങളുടെ കൊമ്പുകൾ ചാഞ്ഞ് കാടുമുടിയതിനാൽ ഒറ്റനോട്ടത്തിൽ ഇത് തിരിച്ചറിയില്ല.
പുളിയപ്പറമ്പ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, എലഗൻറ് കോളജ് എന്നിവിടങ്ങളിലെ ആയിരക്കണക്കിനു വിദ്യാർഥികളും പ്രദേശത്തെ നിരവധി യാത്രക്കാരും നിത്യവും ഇവിടെയാണ് വാഹനം കാത്തുനിൽക്കുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ സിമൻറ് തൂണുകൾ ദ്രവിച്ച് തകർച്ചയുടെ വക്കിലാണ്.
മേൽക്കൂരയിലിട്ട തകരഷീറ്റുകൾ പലതും കാറ്റിൽ പറന്നു പോയി. അവശേഷിക്കുന്നവ കാറ്റ് വീശിയാൽ ദേഹത്ത് വീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കാത്തിരിപ്പ് കേന്ദ്രം സ്വകാര്യ സംഘടന നിർമിച്ചതാണെന്നും പഞ്ചായത്തിന് ഇതിൽ ഉത്തരവാദിത്തമില്ല എന്നുമാണ് പിരായിരി പഞ്ചായത്ത് ഭരണസമിതി പറയുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റി പുതിയത് സ്ഥാപിക്കുകയോ അപകട സാധ്യത ഒഴിവാക്കാൻ നടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.