പാലക്കാട്: ഭിന്നശേഷിക്കാർക്ക് സഹായിയായി നിൽക്കുന്നതുമൂലം മറ്റ് തൊഴിലിന് പോകാൻ കഴിയാതെ വിഷമിക്കുന്ന രക്ഷിതാക്കൾക്ക് സ്വയംതൊഴിൽ ആരംഭിക്കാൻ സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന സ്വാശ്രയ പദ്ധതി പ്രകാരം ജില്ലയിൽ ഇതുവരെ ധനസഹായം ലഭിച്ചത് ഒമ്പത് പേർക്ക് മാത്രം. 2020-‘21 സാമ്പത്തിക വർഷം മുതൽ 2024-25 സാമ്പത്തിക വർഷത്തിൽ ഇതുവരെ ആകെ 19 അപേക്ഷകളാണ് വന്നത്.
ഇതിൽ ഒമ്പത് അപേക്ഷകൾ അംഗീകരിച്ച് ധനസഹായം നൽകുകയും മാനദണ്ഡപ്രകാരം അല്ലാത്തതിനാൽ ഒൻപതെണ്ണം നിരസിക്കുകയും ചെയ്തു. ഒരെണ്ണം ഈ സാമ്പത്തികവർഷം ലഭിച്ച അപേക്ഷയായതിനാൽ തുടർനടപടികളിലാണ്. പദ്ധതിപ്രകാരം ഒറ്റത്തവണയായി 35,000 രൂപയാണ് നൽകുക. ഇതുപയോഗിച്ച് അനുയോജ്യമായ സ്ഥലത്ത് സ്വയംതൊഴിൽ ആരംഭിക്കാം. പണം തിരിച്ചടക്കേണ്ടതില്ല.
ധനസഹായത്തിനായി നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങളിലെ കടുപ്പം മൂലമാണ് മുൻ വർഷങ്ങളിൽ പല അപേക്ഷകളും തള്ളിപ്പോയതെന്ന് പറയുന്നു. 70 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നവർക്കാണ് നേരത്തെ ധനസഹായം നൽകിയിരുന്നത്. ഇതുമൂലം അർഹരായ പലർക്കും അപേക്ഷിക്കാൻ കഴിയാതെയായി. 2021-‘22 സാമ്പത്തിക വർഷം 11 അപേക്ഷ ലഭിച്ചെങ്കിലും അഞ്ച് പേർക്ക് മാത്രമാണ് സഹായം നൽകിയത്.
2023-‘24 സാമ്പത്തികവർഷം ആരും അപേക്ഷിച്ചില്ല. ഈ സാഹചര്യത്തിൽ ഇത്തവണ മാനദണ്ഡങ്ങളിൽ സർക്കാർ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 50 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നവർക്ക് ഇത്തവണ അപേക്ഷിക്കാം. മാതാവോ പിതാവോ നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഭിന്നശേഷിക്കാരുടെ സഹായികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്.
ശാരീരിക മാനസിക വെല്ലുവിളികൾ കാരണം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലുള്ള മാതാവിനോ പിതാവിനോ അപേക്ഷിക്കാം. ഭിന്നശേഷി കാരണം പുറത്തുപോയി ജോലി ചെയ്യാൻ കഴിയാത്ത 50 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവർക്കും അപേക്ഷ നൽകാം. മാതാവോ പിതാവോ നഷ്ടപ്പെട്ട ഭിന്നശേഷിക്കാരെ പരിചരിക്കുന്ന ബന്ധുവിനും അപേക്ഷ നൽകാം. മാനദണ്ഡങ്ങളിൽ ഇളവ് നൽകിയതിനാൽ ഇത്തവണ അപേക്ഷകരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.
സാമൂഹ്യനീതി വകുപ്പിന്റെ www.suneethi.sjd.kerala.gov.in വെബ്സൈറ്റ് മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിവരങ്ങൾക്ക് ജില്ല സാമൂഹികനീതി ഓഫിസുമായി ബന്ധപ്പെടാം. ഫോൺ: 0491 2505791.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.