പാലക്കാട്: കടുത്ത ചൂടിനൊപ്പം ഉയർന്ന അൾട്രാ വയലറ്റ് സൂചിക ജില്ലക്ക് ഭീഷണിയാകുന്നു. വെള്ളിയാഴ്ച യു.വി സൂചിക എട്ടുവരെ ഉയർച്ചയിലെത്തിയാണ് താഴോട്ടു പോന്നത്. സംസ്ഥാനത്ത് ചൂടും അൾട്രാ വയലറ്റ് സൂചികയും ഉയരുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പുണ്ടായിരുന്നു.
ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഉയർന്ന അൾട്രാ വയലറ്റ് സൂചിക കാട്ടുന്നത്. ഇടുക്കിയിൽ മൂന്നാറിലും പാലക്കാട് തൃത്താലയിലും മലപ്പുറത്ത് പൊന്നാനിയിലുമാണ് ഉയർന്ന അൾട്രാ വയലറ്റ് സൂചിക മാപിനികളുള്ളത്. പാലക്കാട് തൃത്താലയിൽ ഉച്ചക്ക് 11.56 മുതൽ 1.56 വരെയാണ് ഉയർന്ന അൾട്രാ വയലറ്റ് സൂചികയായ എട്ട് രേഖപ്പെടുത്തിയത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ സുരക്ഷ മുൻകരുതൽ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
പകൽ 10 മുതൽ മൂന്ന് വരെയാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം കൂടുതൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പകൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു.വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു.വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു.വി സൂചിക ഉയർന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.