ശബരിമല: സ്വാമി പ്രസാദം തപാല്‍ മുഖേന ഭക്തര്‍ക്ക് വീടുകളിലെത്തിച്ച് നല്കുന്ന പദ്ധതി മണ്ഡല - മകരവിളക്കിന് ശേഷവും തുടരുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍.
ഈ വര്‍ഷം തുടങ്ങിയ പദ്ധതി വിജയത്തിലെത്തിയതോടെയാണ് മാസ പൂജ സമയത്തും തപാല്‍ വിതരണം തുടരാന്‍ തീരുമാനിച്ചത്.
ഇതിനായി തീര്‍ഥാടന കാലം കഴിഞ്ഞും ഓര്‍ഡറുകള്‍ സ്വീകരിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ വി.എസ്. രാജേന്ദ്ര പ്രസാദ് പറഞ്ഞു. ഈ മണ്ഡലകാലത്ത് ഇതുവരെ 1,97,55,900 രൂപയാണ് തപാല്‍ വഴിയുള്ള പ്രസാദ വിതരണത്തിലൂടെ ലഭിച്ചത്. ഇതില്‍ 1,09,75,500 രൂപ ദേവസ്വം ബോര്‍ഡിനും 87,80,400 രൂപ തപാല്‍ വകുപ്പിനും ലഭിച്ചു. 43,902 പ്രസാദ കിറ്റുകളാണ് വിതരണം ചെയ്തത്.
കോവിഡ് പശ്ചാത്തലത്തിൽ ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെയാണ് തപാല്‍ മുഖേന പ്രസാദ കിറ്റ് വിതരണം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവയാണ് പ്രസാദ കിറ്റിലുള്ളത്. 450 രൂപയാണ് ബുക്കിങ് ചാര്‍ജ്. തീർഥാടന കാലത്ത് സന്നിധാനത്തെ അരവണ കൗണ്ടറുകള്‍ വഴി വിതരണം ചെയ്തത് 53,780,170 രൂപയുടെ അരവണയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.