കൂടൽ ഇഞ്ചപ്പാറയിൽ റോഡ് ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറിയ കാർ. അപകടത്തിൽ അമ്മയും മകനും മരണപ്പെട്ടു
കോന്നി: കൂടൽ ഇഞ്ചപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ അമ്മയും മകനും മരണപ്പെട്ടതോടെ പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണം തുടങ്ങിയശേഷം കോന്നി റീച്ചിൽ മാത്രം ഉണ്ടായ അപകടങ്ങളിൽ നഷ്ടപ്പെട്ടത് പിഞ്ചുകുഞ്ഞ് അടക്കം പതിനൊന്നു പേരുടെ ജീവനുകളാണ്. അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിങുമാണ് അപകടങ്ങൾ വർധിപ്പിക്കുന്നത്.
പ്രധാന ജങ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള കോന്നി റീച്ചിലെ നിരവധി സ്ഥലങ്ങളിലാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ ഉള്ളത്. മല്ലശേരിമുക്ക്,മാമ്മൂട്,വകയാർ,മുറിഞ്ഞകൽ,കൂടൽ,ഇഞ്ചപ്പാറ,കലഞ്ഞൂർ അടക്കമുള്ള പല സ്ഥലങ്ങളിലും വാഹനാപകടങ്ങൾ പതിവാണ്. എന്നാൽ ഈ സ്ഥലങ്ങളിൽ ഒന്നുംതന്നെ നിർമ്മാണം ഏറ്റെടുത്ത കെ.എസ്.ടി.പി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. മല്ലശേരി മുക്ക് മുതൽ പുളിമുക്ക് വരെയുള്ള ഭാഗങ്ങളിൽ നിരവധി വാഹനാപകടങ്ങൾ നടക്കുകയും പിഞ്ചുകുഞ്ഞടക്കം 11 പേർ മരിക്കുകയും ചെയ്തു. സംസ്ഥാന പാതയിൽ ഉണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്. ഇടറോഡുകളിൽ നിന്നും പ്രധാന റോഡിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളാണ് കൂടുതലും സംസ്ഥാന പാതയിൽ സംഭവിക്കുന്നത്.
അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ തെന്നിമറിയുന്ന സംഭവങ്ങളും അനവധിയാണ്. സംസ്ഥാന പാതയുടെ സമീപമുള്ള പ്രധാന സ്കൂളുകൾക്ക് മുന്നിൽ പോലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. സ്കൂൾ അധ്യയന വർഷാരംഭ കാലയളവിൽ സ്കൂൾ കുട്ടികൾ റോഡ് മറികടക്കുന്നയിടങ്ങളിൽ പൊലീസ് സേവനം ലഭ്യമായിരുന്നു. ഇപ്പോൾ അതുമില്ല. സ്കൂൾ അധികൃതർ തന്നെ കുട്ടികളെ റോഡ് മുറിച്ചു കടത്തുകയോ അല്ലെങ്കിൽ കുട്ടികൾ തന്നെ റോഡ് മുറിച്ചുകടക്കുന്നതോ ആണ് ഇപ്പോഴത്തെ സ്ഥിതി. മുമ്പ് സ്ഥാപിച്ച സീബ്രാ ക്രോസിംഗ് ലൈനുകളും കുറഞ്ഞ കാലയളവിനുള്ളിൽ മാഞ്ഞുതുടങ്ങിയിട്ടുണ്ട്.
രാത്രികാല യാത്രക്കാരാണ് ഏറ്റവും കൂടുതൽ ഇതുമൂലം ബുദ്ധിമുട്ടുന്നത്. ദൂരെനിന്നും വരുന്ന വാഹന ഡ്രൈവർമാർക്ക് സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തതിനാൽ വളവുകൾ പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.