റവന്യൂ വകുപ്പ് വിഷന്‍ ആന്‍ഡ് മിഷന് 2021-26ന്റെ ഭാഗമായി തിരുവനന്തപുരം ഐ.എല്‍.ഡി.എമ്മിൽ ചേര്‍ന്ന പത്തനംതിട്ട, കാസർകോട് ജില്ലകളുടെ നാലാമത് റവന്യൂ അസംബ്ലി
പത്തനംതിട്ട: സർവേ നടപടികൾ പൂര്‍ത്തിയായ ഭൂമിയുടെ കരം അടക്കാന്‍ ഒരു തടസ്സവും പാടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്. റവന്യൂ വകുപ്പ് വിഷന്‍ ആന്‍ഡ് മിഷന് 2021-26ന്റെ ഭാഗമായി തിരുവനന്തപുരം ഐ.എല്‍.ഡി.എമ്മിൽ ചേര്‍ന്ന പത്തനംതിട്ട, കാസർകോട് ജില്ലകളുടെ നാലാമത് റവന്യൂ അസംബ്ലിയില്‍ എം.എൽ.എമാരുടെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സർവേ പ്രകാരം ആധാരത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഭൂമി ഉണ്ടെങ്കില്‍, അധികരിച്ച ഭൂമി സംബന്ധിച്ച് നിയമനിര്‍മാണം ആവശ്യമാണ്. എന്നാൽ, കൈവശമുള്ള ഭൂമിയുടെ നികുതി വാങ്ങാതിരിക്കാൻ ഒരു തടസ്സവും നിലനില്‍ക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
അസംബ്ലിയിൽ ഇരു ജില്ലയിലെയും മുഴുവൻ എം.എൽ.എമാരും പങ്കെടുത്തു. മലയോര മേഖലയിലെ പട്ടയ പ്രശ്നമാണ് പത്തനംതിട്ടയിലെ എം.എൽ.എമാരായ മന്ത്രി വീണ ജോര്‍ജ്, കെ.യു. ജനീഷ്കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ പ്രധാനമായും ഉന്നയിച്ചത്. ജില്ലക്ക് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമുയര്‍ന്നു. ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍, സർവേ ഡയറക്ടര്‍ എന്നിവരുടെ മേല്‍നോട്ടത്തിൽ യോഗം ചേര്‍ന്ന് അതത് സമയങ്ങളിൽ പട്ടയപ്രശ്നത്തില്‍ ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. ആവശ്യമായ ഘട്ടത്തില്‍ താൻ നേരിട്ടെത്തുമെന്നും മന്ത്രി കെ. രാജന് പറഞ്ഞു.
കൈയേറ്റം ഒഴിപ്പിച്ച് രാക്ഷസൻപാറയിലെ റവന്യൂ ഭൂമി അളന്ന് സംരക്ഷിക്കണമെന്ന ആവശ്യത്തിന് ടൂറിസം പദ്ധതി വരുന്നതോടെ പരിഹാരമാകുമെന്ന് കലക്ടര്‍ എസ്. പ്രേം കൃഷ്ണന് മറുപടി നല്കി. കുമ്പഴ മലയോര മേഖലയിൽ ഭൂമി സംബന്ധിച്ച രേഖകളില്ല.
ഇത് കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തനങ്ങളെപ്പോലും ബാധിക്കുന്നുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് ചൂണ്ടിക്കാട്ടി. അടൂർ മണ്ഡലത്തിലെയും ജില്ലയിലെയും പൊതു ആവശ്യങ്ങളും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉന്നയിച്ചു. പന്തളം റവന്യൂ ടവർ നിര്‍മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിറ്റല്‍ റീസർവേ നടപടികളില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ സർവേ സഭകള്‍ ചേരുന്നുണ്ടെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എല്‍എക്ക് സർവേ ഡയറക്ടർ സിറാം സാംബശിവ റാവു മറുപടി നല്കി.ലാന്‍ഡ് റവന്യൂ കമീഷണർ ഡോ. എ. കൗശിഗൻ, ജോയന്റ് കമീഷണർ എ. ഗീത എന്നിവരും ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.