തൃശൂർ: കുളത്തിൽ മുങ്ങിത്താഴ്ന്നവരെ രക്ഷപ്പെടുത്തിയ തൃശൂരിന്റെ ധീരന്മാർക്ക് സ്വാതന്ത്ര്യ ദിനത്തിൽ പുരസ്കാരങ്ങൾ നൽകും. മുല്ലശ്ശേരി സ്വദേശി അദിൻ പ്രിൻസും പറപ്പൂക്കര സ്വദേശി നീരജ് കെ. നിത്യാനന്ദുമാണ് ജീവൻരക്ഷ അവാർഡുകൾക്ക് അർഹരായത്.
മുല്ലശേരി കണ്ണോത്ത് കുത്തൂർ വീട്ടിൽ പ്രിൻസിന്റെയും ലിന്റയുടെയും മകനായ അദിൻ പ്രിൻസിന് ജീവൻരക്ഷ പഥക്ക് പുരസ്കാരവും പറപ്പൂക്കര കൊപ്പുള്ളി വീട്ടിൽ കെ.യു. നിത്യാനന്ദിന്റെയും ജെസ്സിയുടെയും മകനായ നീരജ് കെ. നിത്യാനന്ദിന് ഉത്തം ജീവൻരക്ഷ പഥക് അവാർഡുമാണ് ലഭിച്ചത്.
മുല്ലശ്ശേരി താണവീഥി മുളഞ്ചേരി കുളത്തിൽ അപകടത്തിൽപ്പെട്ട പാടൂർ അലീമുൽ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഇർഫാനെയാണ് അദിൻ രക്ഷപ്പെടുത്തിയത്. കളി കഴിഞ്ഞ് കുട്ടികളുടെ സംഘം കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുളി കഴിഞ്ഞ് നാലുപേർ കരയിലേക്ക് കയറിയെങ്കിലും ഇർഫാന് ചണ്ടി നിറഞ്ഞ കുളത്തിൽനിന്ന് കയറാനായില്ല. ഈ സമയം സൈക്കിളിൽ എത്തിയ അദിൻ വെള്ളത്തിലേക്ക് ചാടി രക്ഷിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾക്ക് നീന്തൽ വശമില്ലായിരുന്നു. അച്ഛൻ പ്രിൻസാണ് അദിനെ നീന്തൽ പരിശീലിപ്പിച്ചത്. മുല്ലശേരി ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ്.
പൊങ്കോത്ര മാനാംകുളത്തിൽ സൈക്കിളിൽ കളിക്കുന്നതിനിടെ വീണ ഗോപാലകൃഷ്ണൻ എന്ന അഞ്ചാം ക്ലാസുകാരനെ സമയോചിതമായ ഇടപെടൽമൂലം രക്ഷിക്കുകയായിരുന്നു നീരജ് നിത്യാനന്ദ്. കളിക്കൂട്ടുകാരനായ ഗോപാലകൃഷ്ണൻ മുങ്ങിത്താഴുന്നത് കണ്ട നീരജ് ജീവൻ പണയംവെച്ച് കുളത്തിലേക്ക് ചാടി രക്ഷിക്കുകയായിരുന്നു. നന്തിക്കര ഗവ. ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് നീരജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.