അടച്ചു പൂട്ടിയ ആമ്പല്ലൂരിലെ അളഗപ്പമിൽ
ആമ്പല്ലൂര്‍: അളഗപ്പമിൽ തൊഴിലാളികളുടെ അർധ പട്ടിണിക്ക് അഞ്ചാണ്ട്. മിൽ പ്രവർത്തിക്കാത്തതിനാൽ വരുമാനമില്ലാതെ ജീവിതത്തിന്റെ ഊടും പാവും നഷ്ടപ്പെട്ട നൂറുകണക്കിന് തൊഴിലാളികളുടെ സ്ഥിതി പരിതാപകരമാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24ന് പൂട്ടിയ മിൽ പിന്നീട് തുറന്നില്ല.
ഏക വരുമാനം നഷ്ടമായതോടെ അര്‍ധ പട്ടിണിയിലാണ് ഇവിടത്തെ തൊഴിലാളികള്‍. അളഗപ്പനഗര്‍ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും താമസക്കാരാണ് ഇവര്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന തൊഴിലാളികളുടെ ദുരവസ്ഥയോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ് മാനേജ്മെന്റ്.
കേന്ദ്ര സര്‍ക്കാറിന് കീഴിലെ നാഷനല്‍ ടെക്സ്റ്റൈല്‍സ് കോർപറേഷന്റെ അധീനതയിലുള്ള മില്ലില്‍ 487 തൊഴിലാളികളുണ്ട്. 262 പേര് സ്ഥിരം തൊഴിലാളികളാണ്. ഇവരില്‍ 191 പേരും സ്ത്രീകളാണ്. 225 താല്‍ക്കാലിക തൊഴിലാളികളില്‍ 173 സ്ത്രീകളുണ്ട്. പഞ്ഞി നൂലാക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് മില്ലില്‍ നടക്കുന്നത്.
എട്ടുമണിക്കൂര്‍ വീതം മൂന്ന് ഷിഫ്റ്റുകളിലായാണ് ജോലി. വളരെ കുറഞ്ഞ വരുമാനത്തില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ക്ക് മില്‍ അടച്ചത് ഇരട്ടി പ്രഹരമായി. സ്ഥിരം തൊഴിലാളികള്‍ക്കുമാത്രമാണ് മില്‍ അടച്ചശേഷം 50 ശതമാനത്തില്‍ താഴെ വേതനം നല്‍കിയിരുന്നത്. മാസങ്ങളായി അതും മുടങ്ങി.
മക്കളുടെ വിദ്യാഭ്യാസത്തിനും വീട് നിര്‍മിക്കാനുമായി മിക്ക തൊഴിലാളികളും ബാങ്കില്‍ നിന്ന് വായ്പയെടുത്തവരാണ്. കുടുംബ ചെലവുകളും വായ്പ തിരിച്ചടവും ഇവര്‍ക്കുമുന്നില്‍ ചോദ്യചിഹ്നമാകുകയാണ്.
കമ്പനി തുറക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ കമ്പനി പടിക്കല്‍ ഉപവാസ സമരം നടന്നിരുന്നു. അടച്ചുപൂട്ടിയ അളഗപ്പമില്‍ തുറന്ന് പ്രവര്‍ത്തിക്കുക, കുടിശ്ശിക ഉള്‍പ്പെടെ ശമ്പളം ഉടന്‍ വിതരണം ചെയ്യുക, മില്‍ സ്വകാര്യ കുത്തകള്‍ക്ക് കൈമാറാനും വസ്തുവകകളും ഭൂമിയും വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് മാനേജ്മെന്റ് പിന്മാറുക, തൊഴിലാളികളുടെ ബാങ്ക് വായ്പകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് മോറട്ടേററിയം ഏര്‍പ്പെടുത്തുക, പിരിഞ്ഞുപോകുന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പി.എഫ് പെന്ഷന് വെട്ടിക്കുറക്കാതെ പൂര്‍ണരീതിയില്‍ ലഭിക്കാൻ നടപടി സ്വീകരിക്കുക, കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുകയും വ്യവസായ നടത്തിപ്പില്‍നിന്ന് പിന്മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മില്‍ ഏറ്റെടുത്ത് തൊഴിലാളികളെയും കുടുംബത്തെയും ദുരിതക്കയത്തില്‍നിന്ന് രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.
1937 ലാണ് തമിഴ്നാട് ശിവഗംഗ ജില്ലയിലെ കരൈക്കുടി സ്വദേശി അളഗപ്പ ചെട്ടിയാര്‍ ആമ്പല്ലൂരിനടുത്ത് ടെക്സ്റ്റൈല്‍സ് കമ്പനി സ്ഥാപിച്ചത്. മിൽ തുറന്നു പ്രവർത്തിക്കാൻ തൃശൂർ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇടപെടണമെന്നാണ് സംയുക്ത സമരസമിതിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.