കുന്നംകുളം: എക്സൈസിനെ തേടി കത്തുമായി ശിപായിയെത്തി. ലഹരി ഉപയോഗം വ്യാപകമായ കടവല്ലൂർ വട്ടമാവിൽ നിന്നുള്ള പരാതിയായിരുന്നു അത്. പരാതി മാത്രമല്ല ഏതൊക്കെ കടകളിൽ ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ട് എങ്ങനെയാണ് കുന്നംകുളം എക്സൈസ് ഓഫിസിൽ നിന്നും സ്ഥലത്ത് എത്തിച്ചേരുക എന്നുള്ളതിനെ കുറിച്ച് കൃത്യമായ സ്കെച്ചും ഉൾപ്പെടുത്തിയാണ് പരാതിക്കാരൻ കത്ത് അയച്ചിരുന്നത്.
പരാതി ഗൗരവകരമായെടുത്ത കുന്നംകുളം റെയ്ഞ്ച് എക്സൈസ് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ ടി.എ. സജീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സ്കെച്ചിൽ അടയാളപ്പെടുത്തിയ വഴിയിലൂടെ പോയി രേഖപ്പെടുത്തിയ കടകളിൽ പരിശോധന നടത്തി.
പരിശോധനയിൽ വർഷങ്ങളായി മേഖലയിലെ യുവാക്കൾക്കുൾപ്പെടെ ലഹരി ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന കടകൾ കണ്ടെത്തി. നാല് കടകളായിരുന്നു സ്കെച്ചിൽ അടയാളപ്പെടുത്തിയിരുന്നത്. കൃത്യമായി അടയാളപ്പെടുത്തിയത് കൊണ്ട് തന്നെ ഒരേസമയത്തായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ നാല് കടയിലും പരിശോധന നടത്തിയത്.
പരിശോധന നടത്തിയതിൽ രണ്ട് കടയിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങളായ ഹാൻസ്, പാൻരാജ് തുടങ്ങി 150 ഓളം പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങൾ സംഘം പിടിച്ചെടുത്തു. വട്ടമാവ് സ്വദേശി മച്ചിങ്ങൽ വീട്ടിൽ ഹുസൈൻ (48), കല്ലുംപുറം സ്വദേശി വലിയറ വീട്ടിൽ ഷിബു (48) എന്നിവർക്കെതിരെ എക്സൈസ് കേസെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.