തൃശൂർ: പൂരം കൂടിയ മുഖ്യമന്ത്രി പിണറായി വിജയനാണെങ്കിലും പൂരം കൂടാതെ നടത്തിപ്പുകാരനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. 2016ലെ തൃശൂർ പൂരം ഒരുക്കങ്ങൾ തകൃതിയായി നടക്കുന്ന സമയം. പൂരം കൊടിയേറ്റത്തിന്റെ തലേദിവസം കൊല്ലം പുറ്റിങ്ങൽ ദുരന്തം സംഭവിക്കുന്നു. തൃശൂർ പൂരം വെടിക്കെട്ടിന് തടസ്സം, വനംവകുപ്പ് ഇറക്കിയ മറ്റൊരു ഉത്തരവിൽ ആനയെഴുന്നള്ളിപ്പും പ്രതിസന്ധിയിൽ. തൃശൂർ ആകെ ആശങ്കയിലായി.
തൃശൂരിലെ കക്ഷിഭേദം മാറ്റിവെച്ച് രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്കാരിക -മത നേതൃത്വങ്ങളും പൂരത്തിന് മുന്നിട്ടിറങ്ങി. ആശങ്കയും പ്രതിഷേധവും സമ്മർദം മുറുകുകയായിരുന്നു. പൂരം കൈവിട്ടുപോകുമെന്ന സ്ഥിതിയുണ്ടായപ്പോൾ തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങള്‍ മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചു. ഭാരവാഹികളായിരുന്ന പ്രഫ. എം. മാധവന്‍കുട്ടിയും രാമചന്ദ്ര പിഷാരടിയും നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ചു. അടുത്തദിവസം പുലര്‍ച്ച ഏഴിന് ഉമ്മന്‍ ചാണ്ടി തൃശൂരിലെത്തി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വനംമന്ത്രി തിരുവഞ്ചൂർ, ദേവസ്വം മന്ത്രി വി.എസ്. ശിവകുമാർ, തൃശൂരിലെ തേറമ്പിൽ രാമകൃഷ്ണൻ അടക്കമുള്ള എം.എൽ.എമാരും. ഇവരെയെല്ലാം ഉമ്മൻ ചാണ്ടി വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. രാമനിലയത്തിലായിരുന്നു ചര്‍ച്ച. ദേവസ്വങ്ങളുടെ പ്രതിനിധികള്‍ക്കു പുറമെ കലക്ടര്‍, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, പുരാവസ്തു വകുപ്പ് അധികൃതര്‍ തുടങ്ങിയവരെല്ലാം യോഗത്തിലുണ്ടായിരുന്നു. വിഷയങ്ങളിൽ നിയമത്തിനുമപ്പുറത്ത് ഭരണാധികാരി ജനാഭിലാഷമറിയുന്നയാൾ ആവേണ്ടത് ഓർമിപ്പിക്കുക മാത്രമല്ല, മുഖ്യമന്ത്രിയുടെ ജനകീയ മുഖം തൃശൂർ നേരിൽ കാണുകയായിരുന്നു.
പൂരം നടക്കുമെന്ന് തൃശൂരിന് ഉറപ്പുനൽകിയ ഉമ്മൻ ചാണ്ടി, പൂരം നടക്കണമെന്ന നിർദേശമായിരുന്നു മറ്റു മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നൽകിയത്. അര മണിക്കൂറിൽ രാമനിലയത്തിലെ മുറിയിൽ നിന്നു പുറത്തിറങ്ങിയ ഉമ്മൻ ചാണ്ടി മാധ്യമങ്ങൾക്കു മുന്നിൽ ഒരു തടസ്സവുമുണ്ടാവില്ലെന്ന് വ്യക്തമാക്കി. ഏപ്രിൽ 17നായിരുന്നു പൂരം.
ഏപ്രിൽ 14ന് വിഷു ദിവസം ഹൈകോടതിയിൽ പ്രത്യേക സിറ്റിങ്ങിൽ തൃശൂർ പൂരവുമായി ബന്ധപ്പെട്ട ഹരജികൾ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവർ പരിഗണിച്ചു. സർക്കാർ പൂരം നടത്തിപ്പിന്റെ സകല സുരക്ഷ കാര്യങ്ങളും ശ്രദ്ധിക്കാം എന്ന് കോടതിയിൽ നിലപാട് എടുത്തു. പൂരം ഭംഗിയായി നടക്കാനുള്ള ഉത്തരവ് വന്നു.
വിഷുവിന് പിറ്റേന്നാൾ ഉമ്മൻ ചാണ്ടി വീണ്ടും തൃശൂരിലെത്തി. കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അടിയന്തര യോഗം ചേർന്നു. ദേവസ്വങ്ങളുമായി ചർച്ച നടത്തി. പൂരത്തിനുശേഷം പിറ്റേന്ന് തൃശൂരിൽ പാവറട്ടിയിൽ പരിപാടിയിലെത്തിയ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പൂരം സംഘാടകര്‍ നന്ദി പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.