പൊലീസ് സ്റ്റേഷനില്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ച യുവാവ് മരിച്ചു

ആര്യനാട്: ഭാര്യയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍വെച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ച യുവാവ് മരിച്ചു. പാലോട് നന്ദിയോട് പൗവ്വത്തൂർ തെങ്ങുകോണം പുത്തൻ വീട്ടിൽ പരേതനായ മണിയൻ-പ്രസന്ന ദമ്പതികളുടെ മകൻ ഷൈജുവാണ് (42) മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ ആര്യനാട് സ്റ്റേഷനിലായിരുന്നു സംഭവം. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ ശേഷം ഇയാൾ പുറത്തുപോകുകയും ശരീരത്തിൽ പെട്രോളൊഴിച്ച് തിരികെ സ്റ്റേഷനുള്ളിൽ കയറി തീ കൊളുത്തുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ആര്യനാട് പൊലീസ് ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് മരിച്ചത്. നന്ദിയോട് പൗവ്വത്തൂർ സ്വദേശിയായ ഷൈജു കൊട്ടാരക്കര പുത്തൂരിൽ റബർ ടാപ്പിങ്​ തൊഴിലാളിയാണ്. ഇയാൾക്കൊപ്പം താമസമുണ്ടായിരുന്ന ആര്യനാട് പറണ്ടോട് സ്വദേശിയായ ഭാര്യയെ കാണാനില്ലെന്ന് കഴിഞ്ഞ 25ന് ഇയാൾ പുത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷം പുത്തൂർ സ്റ്റേഷനിലെത്തിയ ഇയാൾ ഭാര്യയെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയശേഷം സ്റ്റേഷന് പുറത്തേക്ക് പോകുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലൊഴിച്ച് സ്റ്റേഷനിലേക്ക് തള്ളിക്കയറി തീകൊളുത്താൻ ശ്രമിച്ചു. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽ കാരണം ഇയാൾക്ക് തീകൊളുത്താൻ കഴിഞ്ഞില്ല. ഇയാളുടെ ഭാര്യയെ തിരുവനന്തപുരം മെഡിക്കൽ കോളജ് പരിസരത്തുവെച്ച് പൊലീസ് അറസ്റ്റ്​ ചെയ്‌ത് കോടതിയിൽ ഹാജരാക്കിയെങ്കിലും യുവതി ഷൈജുവിനൊപ്പം പോകാൻ വിസമ്മതിച്ച് കോടതിയിൽനിന്നും സഹോദരനൊപ്പം പോയി. വെള്ളിയാഴ്ച പുലർച്ച ഇയാൾ വീണ്ടും പുത്തൂർ സ്റ്റേഷനിലെത്തിയപ്പോൾ കോടതി ഉത്തരവ് പ്രകാരം യുവതി സഹോദരനൊപ്പം പോയകാര്യം അറിയിച്ച് പൊലീസുകാർ ഇയാളെ തിരിച്ചയക്കുകയായിരുന്നു. പിന്നാലെ ഇയാൾ ഉച്ചക്ക് രണ്ടോടെയാണ് മദ്യലഹരിയിൽ ആര്യനാട് സ്റ്റേഷനിലെത്തിയത്. സഹോദരി: ഷീജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.