തിരുവനന്തപുരം: നഗരത്തിലെ തുടർച്ചയായുണ്ടാകുന്ന കുടിവെള്ള മുടക്കത്തിന് നിരവധി കാരണങ്ങളാണ് ജല അതോറിറ്റി നിരത്തുന്നത്. കാലപ്പഴക്കമുള്ള പൈപ്പുകൾ, വാൽവിലെ തകരാർ, പൈപ്പിലെ ചോർച്ച, സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കുഴികളെടുക്കുമ്പോഴുള്ള പൈപ്പ് പൊട്ടൽ എന്നിങ്ങനെ അവ നീളുന്നു. വിദഗ്ധ തൊഴിലാളികളുടെ അഭാവം, തകരാറുകൾ വേഗത്തിൽ കണ്ടെത്താൻ ആവശ്യമായ സാങ്കേതികസംവിധാനത്തിന്റെ കുറവ് എന്നിങ്ങനെ പ്രശ്ന പരിഹാരത്തിനുള്ള പ്രതിബന്ധങ്ങളുമേറെ.
കെ.എസ്.ഇ.ബിയിലേതിന് സമാനമായ തകരാർ പരിഹാരസംവിധാനം ജല അതോറിറ്റിക്കില്ല. എൻജിനീയർമാർ ആവശ്യത്തിനുണ്ടെങ്കിലും അറ്റകുറ്റപ്പണികളടക്കമുള്ള മുഴുവൻ ജോലികളും കരാറുകാരെക്കൊണ്ട് നിർവഹിക്കേണ്ട സ്ഥിതിയാണ്. ഇതിന്റെ പോരായ്മകൾ യഥാസമയം പണി പൂർത്തീകരിക്കുന്നതിനും തടസ്സമാവുന്നു. കെ.എസ്.ഇ.ബി വൈദ്യുതവിതരണമേഖലയിലെ തകരാറുകൾ പരിഹരിക്കാൻ വൈദഗ്ധ്യമുള്ളവരെ നിയോഗിക്കുമ്പോൾ ജല അതോറിറ്റിയിൽ അതിനുകഴിയുന്നില്ല.
‘വെള്ളം മുടങ്ങുന്നതിനാൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന’ പതിവ് അറിയിപ്പിനപ്പുറം ബദൽ ക്രമീകരണം വേണമെന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യം കൗൺസിലർമാരടക്കം പലതവണ ഉന്നയിച്ചതാണെങ്കിലും അനുകൂല തീരുമാനം ഉണ്ടാകുന്നില്ല.
നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും വെള്ളത്തിനായി ജല അതോറിറ്റിയെയാണ് ആശ്രയിക്കുന്നതെങ്കിലും ഇത് മനസ്സിലാക്കിയുള്ള മുന്നൊരുക്കവും പ്രവർത്തനങ്ങളും അധികൃതരിൽ നിന്ന് ഉണ്ടാകുന്നില്ലെന്നാണ് പരാതി. ചില പ്രദേശങ്ങളിലെ കുടിവെള്ളവിതരണം സംബന്ധിച്ച തകരാറുകൾ നേരിട്ടോ ഓൺലൈനായോ അറിയിച്ചാലും പരിഹരിക്കുന്നതിൽ അലംഭാവം തുടരുന്ന സാഹചര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.