വയനാട് മെഡിക്കൽ കോളജ് നവജാത ശിശു തീവ്ര പരിചരണ കേന്ദ്രം
കൽപറ്റ: വയനാട് മെഡിക്കല്‍ കോളജിന് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 95 ശതമാനം സ്കോറോടെയാണ് വയനാട് മെഡിക്കല്‍ കോളജ് മുസ്കാന് സര്ട്ടിഫിക്കേഷന് നേടിയെടുത്തത്. നേരത്തേ കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് 96 ശതമാനം സ്കോറോടെ മുസ്കാന് സര്ട്ടിഫിക്കേഷന് ലഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്കാണ് മുസ്കാന് സര്ട്ടിഫിക്കേഷന് ലഭിച്ചത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറക്കുന്നതിനും ജനനം മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് മുസ്കാന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസം ഉള്‍പ്പെടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. എസ്.എന്‍.സി.യു, എന്‍.ബി.എസ്.യു, പ്രസവാനന്തര വാര്‍ഡ്, പീഡിയാട്രിക് ഒ.പി.ഡി എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് മുസ്കാന് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.
നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സില്‍ (എന്‍ക്യു.എ.എസ്) ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ (99) മലപ്പുറം കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തെ അടുത്തിടെ രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുത്തിരുന്നു. താലൂക്ക്, ജില്ല ആശുപത്രികളില്‍ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.