കൽപറ്റ: കർണാടകയിലെ ഇഞ്ചിപ്പാടങ്ങളിൽ മോഷണം വ്യാപകമായതോടെ കർഷകർ ആശങ്കയിൽ. നിരവധിയിടങ്ങളിൽ വയനാട്ടുകാരടക്കം നൂറുകണക്കിന് മലയാളി കർഷകരാണ് ഇഞ്ചി കൃഷി നടത്തുന്നത്. മൈസൂരു ജില്ലയിൽ മാത്രം വിവിധ താലൂക്കുകളിലായി 15000 ലധികം ഏക്കറിൽ കേരളത്തിലെ കർഷകർ ഇഞ്ചിയുൾപ്പെടെയുള്ളവ കൃഷി ചെയ്യുന്നുണ്ട്. ലക്ഷങ്ങൾ പാട്ടം നൽകിയാണ് ഇവിടെ വിവിധ പ്രദേശങ്ങളിൽ ഇഞ്ചി കൃഷിയുൾപ്പെടെ നടത്തുന്നത്.
എന്നാൽ, വിളവെടുക്കാറായ ഇഞ്ചപ്പാടങ്ങളിൽ മോഷണം വ്യാപകമായതോടെ കടുത്ത ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ ദിവസം നഞ്ചൻകോടിനടുത്ത് പാടത്ത് മലയാളി കർഷകന്റെ ഇഞ്ചി മോഷണം നടത്താനെത്തിയ മോഷ്ടാക്കളെ മലയാളി കർഷക കൂട്ടായ്മയായ എൻ.എഫ്.പി.ഒ യുടെ വളന്റിയർമാരായ കർഷകർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. ഹുൻസൂർ, ഗദിക പ്രദേശങ്ങങ്ങളിലും ഇഞ്ചി മോഷണം വ്യാപകമായിട്ടുണ്ട്. പല ദിവസങ്ങളിലായി വിശാലമായ കൃഷിയിടങ്ങളുടെ പല ഭാഗത്തു നിന്നാണ് മോഷണം നടത്തുന്നത്. ഇഞ്ചിയുടെ വില വർധിച്ച കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 300 ലധികം ചാക്ക് ഇഞ്ചിയാണ് മോഷണം പോയത്. പ്രദേശിക മോഷണ സംഘങ്ങളെ ഉപയോഗിച്ച് നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ചില സംഘങ്ങളാണ് ഇഞ്ചി മോഷണത്തിനു പിന്നിലെന്നാണ് എൻ.എഫ്.പി.ഒ ഉൾപ്പെടെ ആരോപിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വില കൂടിയ സാഹചര്യത്തിൽ തക്കാളിപ്പാടങ്ങളിലും മോഷണം നടക്കുന്നുണ്ട്. പൊറുതിമുട്ടിയ കർഷകർക്ക് കൃഷിയിടങ്ങളിൽ സുരക്ഷ കാമറകൾ സ്ഥാപിക്കാൻ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് എൻ.എഫ്.പി.ഒ. കേരളത്തിൽനിന്നുള്ള കർഷകരുടെ പ്രയാസങ്ങൾ ഉന്നയിച്ച് കർണാടക മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചതായി എൻ.എഫ്.പി.ഒ ഭാരവാഹികൾ അറിയിച്ചു.
മോഷണം നടന്ന കർഷകരുടെ പാടങ്ങൾ ഭാരവാഹികളായ ചെയർമാൻ ഫിലിപ്പ് ജോർജ്, അജയകുമാർ , തോമസ്, കെ.ജെ. ഷാജി, ബിജു നടവയൽ, എം.ടി. ഷാജി, സുനിൽ കൊട്ടിയൂർ, സജി ബീനാച്ചി, സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.