ഒറ്റക്കുത്തിന് കൊല്ലുന്നവരെ കേരളത്തില്‍ ആര്‍.എസ്.എസ് നിയോഗിച്ചുവോ? -എം.എ. ബേബി

കൊച്ചി: നെഞ്ചിലെ ഒറ്റക്കുത്തിന് മനുഷ്യരെ കൊല്ലാന്‍ പരിശീലനം നേടിയവരെ ആര്‍.എസ്.എസ് കേരളത്തില്‍ പ്രത്യേകമായി നിയോഗിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കൊല്ലം മണ്‍റോതുരുത്തിൽ സി.പി.എം പ്രവർത്തകൻ മണിലാലിനെ ആർ.എസ്.എസ് പ്രവർത്തകൻ അശോകന്‍ കുത്തിക്കൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.

ഞായറാഴ്ച രാത്രിയാണ് മണിലാൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആർ.എസ്.എസ് പ്രവര്‍ത്തകരായ നെന്‍മേനി തെക്ക് തുപ്പാശേരില്‍ അശോകന്‍ (55), വില്ലിമംഗലം വെസ്റ്റ് പനിക്കന്തറ സത്യന്‍(51) എന്നിവരെ കിഴക്കേകല്ലട പൊലീസ് പിടികൂടിയിരുന്നു.

എം.എ. ബേബിയുടെ ഫേസ്ബുക് പോസ്റ്റിൻെറ പൂർണ രൂപം:

സഖാവ് മണിലാലിനെ ആർ എസ് എസ് കാർ കുത്തിക്കൊന്ന കാര്യം ഞെട്ടലോടെയാണ് അറിഞ്ഞത്. കൊല്ലം മൺറോ തുരുത്ത് സ്വദേശിയായ സഖാവിനെ അവിടെ ഉള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു മുന്നിൽ വച്ചാണ് ഈ മതഭീകരർ ചങ്കിലേല്പിച്ച ഒറ്റക്കുത്തിനു കൊന്നത്.

ദില്ലി പോലീസിൽ നിന്നും സ്വയം വിരമിക്കൽ വാങ്ങി നാട്ടിലെത്തി സജീവ ആർ.എസ്.എസ് പ്രവർത്തനം തുടങ്ങിയ ആളാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ. നെഞ്ചിലെ ഒറ്റ കുത്തിന് മനുഷ്യരെ കൊല്ലാൻ പരിശീലനം നേടിയവരെ ആർ എസ് എസ് കേരളത്തിൽ പ്രത്യേകമായി നിയോഗിച്ചിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സഖാവ് മണിലാലിൻറെ കൊലപാതകം നടത്തിയ പ്രതികളുടെ പേർക്ക് മാത്രമല്ല, അതിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് പോലീസിനോട് ആവശ്യപ്പെടുന്നു. സഖാവ് മണിലാലിൻറെ കുടുംബത്തോടും ബന്ധുമിത്രാദികളോടും സഖാക്കളോടും എൻെറ അനുശോചനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.