ന്യൂഡൽഹി: വിചാരണ പൂർത്തിയായി കേസ് അന്തിമവാദത്തിലെത്തിയ സാഹചര്യത്തിൽ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ ഇനിയും ബംഗളൂരുവിൽ വെക്കുന്നതെന്തിനാണെന്ന് സുപ്രീംകോടതി കർണാടക സർക്കാറിനോട് ചോദിച്ചു. ജാമ്യവ്യവസ്ഥകൾ ഒന്നും മഅ്ദനി ലംഘിച്ചിട്ടില്ലാത്തതിനാലും വിചാരണ തീർന്നതിനാലും മഅ്ദനി ബംഗളൂരുവിൽ തുടരേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗിയും ബേല എം. ത്രിവേദിയും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
ജാമ്യവ്യവസ്ഥയിൽ ഇളവ് ചെയ്ത് ചികിത്സക്കായി കേരളത്തിലേക്ക് മടങ്ങണമെന്ന മഅ്ദനിയുടെ അപേക്ഷ പരിഗണിച്ച ബെഞ്ച് മഅ്ദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ കപിൽ സിബലിനോടും ഹാരിസ് ബീരാനോടും കേസ് ഏതു ഘട്ടത്തിലെത്തിയെന്ന് ചോദിച്ചു. വിചാരണ തീർന്നുവെന്ന് കപിൽ സിബൽ അറിയിച്ചപ്പോൾ കർണാടക സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ അഡ്വക്കറ്റ് ജനറൽ നിഖിൽ ഗോയൽ ആദ്യം അത് ശരിവെച്ചു. എന്നാൽ, കർണാടക സർക്കാറിനോട് ചോദിച്ച് പറയാമെന്ന് പിന്നീട് നിലപാട് മാറ്റി. വിചാരണ പൂർത്തിയാക്കി അന്തിമ വാദം തുടങ്ങുന്നതിന്റെ വിചാരണ കോടതിയുടെതന്നെ രേഖകൾ സിബലും ഹാരിസ് ബീരാനും സമർപ്പിച്ചപ്പോൾ ഇത് വ്യക്തമാണെന്നും ഇക്കാര്യത്തിൽ എന്താണിനി കർണാടക സർക്കാറിനോട് ചോദിച്ച് പറയാനെന്നും ജസ്റ്റിസ് രസ്തോഗി പ്രതികരിച്ചു.
ജാമ്യവ്യവസ്ഥകൾ വല്ലതും മഅ്ദനി ലംഘിച്ചിട്ടുണ്ടോ എന്നായിരുന്നു ജസ്റ്റിസ് രസ്തോഗിയുടെ അടുത്ത ചോദ്യം. ലംഘിക്കാനാവാത്ത ഉപാധികളായിരുന്നു സുപ്രീംകോടതി ചുമത്തിയിരുന്നത് എന്നായിരുന്നു ഗോയലിന്റെ മറുപടി. അതോടെ ക്ഷുഭിതരായ ബെഞ്ച് അതല്ല തങ്ങൾ ചോദിച്ചതെന്നും ജാമ്യത്തിനായി വെച്ച വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് ആവർത്തിച്ചു. ഇല്ല എന്ന് അഭിഭാഷകൻ മറുപടി നൽകി.
ജാമ്യവ്യവസ്ഥകൾ ഒന്നും ലംഘിച്ചിട്ടില്ലാത്തതിനാലും വിചാരണ തീർന്നതിനാലും മഅ്ദനി ബംഗളൂരുവിൽ തുടരേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് രസ്തോഗി അഭിപ്രായപ്പെട്ടു. മഅ്ദനി ഒരു സാധാരണ പരാതിക്കാരനല്ലെന്നും 1992ൽ ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷമുണ്ടായ കലാപ കേസുകളിലും, കോയമ്പത്തൂർ സ്ഫോടന കേസിലും പ്രതി ആയിരുന്നുവെന്നും സത്യവാങ്മൂലം ഫയൽ ചെയ്യണമെന്നും കർണാടക വാദിച്ചപ്പോൾ ഇത് ഇവർ എപ്പോഴും പറയുന്ന കാര്യങ്ങളാണെന്നും ആ കേസിലൊക്കെ മഅ്ദനിയെ കോടതി കുറ്റമുക്തനാക്കിയതാണെന്നും ബംഗളൂരു കേസുമായി ഒരു തരത്തിലും ബന്ധമില്ലാത്തതാണെന്നും കപിൽ സിബൽ ഖണ്ഡിച്ചു.
ഏപ്രിൽ 10ന് മഅ്ദനിയുടെ അപേക്ഷ വീണ്ടും പരിഗണിക്കാമെന്നും അതിന് മുമ്പെ സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചപ്പോൾ കുറെകൂടി സമയം വേണമെന്ന് കർണാടക ആവശ്യപ്പെട്ടു. രണ്ടാഴ്ചകൂടി നീട്ടണമെന്നും കർണാടകയിൽ തെരഞ്ഞെടുപ്പാണെന്നും അഭിഭാഷകൻ പറഞ്ഞു. അഭിഭാഷകൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്ന് ചോദിച്ച സുപ്രീംകോടതി കേസ് 13ന് പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.