തിരുവനന്തപുരം : മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനത്തോട് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഐക്യദാർഢ്യം അറിയിച്ച് മാര്‍ ക്ലീമിസ് കാതോലിക്കാബാവ. ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ എഴുപതാം ഓര്‍മപ്പെരുന്നാളിന്റെ സമാപനത്തില്‍ വിശ്വാസികള്‍ക്കായി നല്‍കിയ സന്ദേശത്തിലാണ് ബാവ ഇത് അറിയിച്ചത്.
കഷ്ടപ്പെടുന്ന ജനതയോട് ഭരണാധികാരികള്‍ കൂടുതല്‍ സ്‌നേഹത്തിലും കരുതലിലും ഇടപെടുവാന്‍ ശ്രദ്ധിക്കണമെന്ന് ബാവ പറഞ്ഞു. നിരാശ്രയരായ ജനത്തിനു മുന്നില്‍ മൗനം വെടിഞ്ഞ് അവര്‍ക്ക് പ്രത്യാശ പകരുവാന്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് കടമയുണ്ട്. മുന്‍പെങ്ങും ഇല്ലാത്ത വിധം ക്രൈസ്തവ സമൂഹം രാജ്യത്ത് പരക്കെ പീഢനങ്ങള്‍ക്ക് ഇരയാകുന്നു. ഓരോ പ്രാവശ്യവും അക്രമം നടക്കുമ്പോള്‍ അതിനെ അപലപിക്കേണ്ടവര്‍ പുലര്‍ത്തുന്ന മൗനം വല്ലാതെ ഭയപ്പെടുത്തുന്നു.
ക്രൈസ്തവ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തുന്ന മൗനം വളരെ ആസൂത്രിതമാണെന്ന് തിരിച്ചറിയാന്‍ കഴിയും. സഭയുടെ ശുശ്രൂഷകള്‍ സ്വീകരിച്ചവര്‍ പുലര്‍ത്തുന്ന മൗനം സഭക്ക് നിരാശയല്ല പ്രത്യാശയോടെ പുതിയ ശുശ്രൂഷകളിലേക്ക് തിരിയുവാന്‍ പ്രേരണ നല്‍കുന്നു. തിരുവനന്തപുരത്തെ തീരദേശത്ത് വള്ളംമറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായങ്ങള്‍ എത്രയും വേഗം നല്‍കണമെന്ന് ബാവ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.