മെഡിസെപ്: രണ്ടര വര്‍ഷത്തിൽ ഉറപ്പാക്കിയത്‌ 1485 കോടിയുടെ സൗജന്യ ചികിത്സയെന്ന് ധനകാര്യ മന്ത്രി

തിരുവനന്തപുരം: മെഡിസെപ്പ്‌ പദ്ധതിയിൽ രണ്ടര വർഷത്തിനുള്ളിൽ നൽകിയത്‌ 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ ഉറപ്പാക്കിയെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായാണ്‌ സൗജന്യ കിടത്തി ചികിത്സ ഇത്രയും തുകയുടെ ഇൻഷ്വറൻസ്‌ പരിരക്ഷ ഉറപ്പാക്കിയത്‌. ഇതിൽ 1341.12 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകൾക്കായാണ്‌ നൽകിയത്‌. 87.15 കോടി രൂപ സർക്കാർ ആശുപത്രികളിലെ ചികിത്സക്കും നൽകി. 56.29 കോടി രൂപ അതീവ ഗുരുതര രോഗങ്ങൾ, അവയവമാറ്റ ശസ്‌ത്രക്രീയകൾ എന്നിവക്കായുള്ള പ്രത്യേക നിധിയിൽ നിന്നാണ്‌ അനുവദിച്ചത്‌. വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം ഉൾപ്പെടെ അടിയന്തിര സാഹചര്യങ്ങളിൽ പാനൽ ചെയ്‌തിട്ടില്ലാത്ത ആശുപത്രികളിൽ ചികിത്സ തേടിയതിന്‌ നാലു കോടി രൂപയും ഇൻഷ്വറൻസ്‌ കമ്പനി നൽകി.

2022 ജൂലൈ ഒന്നിന്‌ ആരംഭിച്ച പദ്ധതിയിൽ കഴിഞ്ഞ ആഗസ്‌ത്‌ 31 വരെ 2,87,489 പേർക്കാണ്‌ ചികിത്സ ഉറപ്പാക്കിയത്‌. സംസ്ഥാനത്തിന്‌ പുറത്തു ചികിത്സ തേടിയ 3274 പേരും ഇതിൽ ഉൾപ്പെടുന്നു. 1,57,768 ജീവനക്കാരും, 1,29,721 പെൻഷൻകാരുമാണ്‌ മെഡിസെപ്പ്‌ ചികിത്സാ സൗകര്യം ഉപയോഗപ്പെടുത്തിയത്‌. ഇവരുടെ 7.20 ലക്ഷം കിടത്തിചികിത്സയുടെ ബില്ലുകൾ മെഡിസെപ്പിൽ നിന്ന്‌ നൽകി. ഇരുക്കൂട്ടരും ഏതാണ്ട്‌ തുല്യമായ നിലയിൽ തന്നെ പദ്ധതി പരിരക്ഷ തേടുന്നു. 1920 മെഡിക്കൽ, സർജിക്കൽ ചികിത്സാ രീതികൾ പദ്ധതിയിൽ സൗജന്യമായി നൽകുന്നു. 12 അവയവമാറ്റ ശസ്ത്രക്രിയകളും സൗജന്യമാണ്‌. അതിനായി 553 ആശുപത്രികളെയാണ്‌ എംപാനൽ ചെയ്‌തിട്ടുള്ളത്‌. 408 സ്വകാര്യ ആശുപത്രികളാണ്‌ ഈ പട്ടികയിലുള്ളത്‌. മുട്ടുമാറ്റൽ ശസ്‌ത്രക്രീയ മാത്രമാണ്‌ സർക്കാർ ആശുപത്രികളിൽ നടത്തേണ്ടത്‌. ബാക്കി എല്ലാ ചികിത്സാ രീതികൾക്കും കാർഡ്‌ ഉടമകൾക്ക്‌ താൽപര്യമുള്ള എംപാനൽ ചെയ്‌ത ആശുപത്രികളെ സമീപിക്കാനാകുന്നു.

ഒരുവിധ മെഡിക്കല്‍ പരിശോധനയും കൂടാതെ അംഗത്വം നല്‍കുന്നുവെന്നതാണ്‌ പദ്ധതി പ്രത്യേകത. കാർഡ്‌ ഉടമകളുടെ ആശ്രിതർക്ക്‌ വൈദ്യപരിശോധന ആവശ്യമില്ല. നിലവിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും ഒരേ പ്രിമിയം തന്നെയാണ്‌ ഈടാക്കുന്നത്‌. കുറഞ്ഞ വാർഷിക പ്രിമിയ തുക, അതും മാസത്തവണകളായി മാത്രം ഈടാക്കുന്നവെന്നതും മെഡിസെപ്പിനു മാത്രമുള്ള പ്രത്യേകതയാണ്‌. തിമിരം, പ്രസവം, ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങീ അവയവമാറ്റ ചികില്‍സകള്‍ക്ക്‌ ഉൾപ്പെടെ പരിരക്ഷയുണ്ട്‌.

മെഡിസെപ്പ്‌ കേരളം സൃഷ്ടിച്ച മറ്റൊരു ലോക മാതൃകയാണെന്ന്‌ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ചികിത്സ തേടുന്ന ഗുണഭോക്താക്കളുടെ എണ്ണത്തിലെ വർധനവ്, സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെയും സജീവ സാന്നിദ്ധ്യം, അവരുടെ പങ്കാളിത്ത മേന്മയിൽ പദ്ധതിയിൽ ഇൻഷ്വർ ചെയ്യപ്പെട്ട നിരവധി ജീവനുകൾക്ക് ലഭ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം എന്നിവ മെഡിസെപ്പിന്റെ മുഖമുദ്രയാണെന്നും മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.

ഗുണഭോക്തൃ സൗഹൃദം

 24 മണിക്കൂറും ലഭ്യമാകുന്ന ‘കാൾ സെന്ററു’ കളുടെ ടോള്‍ ഫ്രീ നമ്പറുകള്‍

 ഇൻഷ്വറൻസ്‌ കമ്പനി, സര്‍ക്കാര്‍ തലങ്ങളിൽ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം

 മെഡിസെപ് സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന മെഡിസെപ് വെബ്‌ പോര്‍ട്ടല്‍ https://www.medisep.kerala.gov.in/

 വിരല്‍ തുമ്പില്‍ സേവനം ലഭ്യമാകുന്ന മൊബൈല്‍ ആപ്പ് ‘MEDAPP’

 ആശുപത്രികള്‍ക്കും ഗുണഭോക്താക്കള്‍ക്കു ഒരു പോലെ സൗകര്യ പ്രദമായി ഉപയോഗിക്കുവാന്‍ കഴിയുന്ന മെഡിസെപ് ഹാന്‍ഡ്‌ 

ബുക്ക്

Tags:    
News Summary - MEDISEP: Finance Minister said free treatment worth 1485 crores has been ensured in two and a half years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.