'ജീവിതകാലം മുഴുവന്‍ പെന്‍ഷൻ, ചത്താൽ പൊണ്ടാട്ടിക്കും കിട്ടും; എന്നിട്ട് ഒരു മാതിരി പണിചെയ്യരുത്' -മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ എം.എം. മണി

മറയൂര്‍: ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ രൂക്ഷവിമർശനവും അധിക്ഷേപവുമായി മുൻമന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണി എം.എൽ.എ. രാജേന്ദ്രനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്. രാജേന്ദ്രന്‍ അംഗമായ സി.പി.എം മറയൂര്‍ ഏരിയാ സമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിലാണ് മണിയുടെ പരാമര്‍ശം. രാജേന്ദ്രന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.

'മൂന്ന് പ്രാവശ്യം എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായി. ജീവിതകാലം മുഴുവന്‍ പെന്‍ഷൻ വകയിൽ നല്ല സംഖ്യ, പുള്ളി ചത്തുപോയാൽ പൊണ്ടാട്ടി ഉണ്ടെങ്കിൽ അവൾക്കും കിട്ടും. ഇതിലപ്പുറം ഇനി എന്ത് ചെയ്യണം ഈ പാര്‍ട്ടി? ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാതെ രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാം' എം.എം.മണി പറഞ്ഞു.

'ഹാ! ചുമ്മാ തോട്ടംതൊളിലാളിയുടെ മകനായി ജനിച്ചതാണ് അയാള്. അയാള് ഈ പാർട്ടിക്കകത്ത് കൂടി. അത്യാവശ്യം വിദ്യാഭ്യാസമുണ്ടയാൾക്ക്. രാഷ്ട്രീയ ബോധമുണ്ടാക്കി. പക്ഷേ ബോധം തെറ്റിപ്പോയി. തെറ്റിപ്പോയാലെന്ത് ചെയ്യും? മൂന്ന് പ്രാവശ്യം എംഎല്‍എയായി. 15 വര്‍ഷം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്. പോരെ? പിന്നെ ജീവിതകാലം മുഴുവന്‍ അയാള്‍ക്ക് പെന്‍ഷൻ. നല്ല സംഖ്യകിട്ടും. പുള്ളി ചത്തുപോയാൽ പൊണ്ടാട്ടി ഉണ്ടെങ്കിൽ അവൾക്കും കിട്ടും. ഇനി എന്ത് ചെയ്യണം ഈ പാര്‍ട്ടി ഇതിലപ്പുറം? എന്നിട്ട് ഒരുമാതിരി പണി ചെയ്യരുത്"- മണി പറഞ്ഞു.

'എസ്. രാജേന്ദ്രന് എതിരായ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. അതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കും. പക്ഷേ, എന്തെല്ലാം പ്രശ്‌നമുണ്ടെങ്കിലും സമ്മേളനങ്ങളില്‍ വരാതിരിക്കുന്നത് സംഘടനാ വിരുദ്ധമായ പ്രവൃത്തിയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ പോലും സമ്മേളനങ്ങളില്‍ വരാതിരിക്കുന്നതുകൊണ്ട് അയാള്‍ക്ക് പാര്‍ട്ടിയില്‍ തുടരാനാകില്ല. പുറത്താക്കും. അയാള്‍ വേറെ പാര്‍ട്ടി നോക്കണം' -എം.എം. മണി കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ എസ്. രാജേന്ദ്രന് ഗുരുതര വീഴ്ച പറ്റിയെന്ന് പാർട്ടി നിയോഗിച്ച കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇടത് സ്ഥാനാർഥിയായ എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തിയിരുന്നു. തോട്ടം തൊഴിലാളികളായ പ്രവർത്തകർക്കിടയിൽ വിഭാഗീയതയുണ്ടാക്കിയതായും കമ്മീഷൻ കണ്ടെത്തി. ദേവികുളത്ത് വീണ്ടും മത്സരിക്കാൻ മൂന്നു തവണ എം.എൽ.എയായ രാജേന്ദ്രന് താൽപര്യമുണ്ടായിരുന്നു. ജയിച്ചാൽ മന്ത്രിയാകാമെന്നായിരുന്നു പ്രതീക്ഷ.

Tags:    
News Summary - MM Mani against Former MLA S. Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.