തിരുവനന്തപുരം: ഇപ്പോൾ 200 രൂപ മാത്രമാണ് കൈയിലുള്ളതെന്നും കിട്ടിയ പണമെല്ലാം ധൂർത്തടിച്ചെന്നും പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും എട്ടു മാസമായി വാടക നൽകിയിട്ടില്ലെന്നും പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും ക്രൈബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ മോൻസൺ പറഞ്ഞു.
തട്ടിപ്പുപണംകൊണ്ട് പളളിപ്പെരുനാൾ നടത്തി, ഇതിനായി ഒന്നരക്കോടി ചെലവായി. വീട്ടുവാടക മാസം 50,000രൂപയും കറന്റ് ബില്ല് പ്രതിമാസം 30,000 രൂപയും സ്വകാര്യ സുരക്ഷക്ക് ശരാശരി മാസച്ചെലവ് 25 ലക്ഷം രൂപയും വരുമെന്നും മോൻസൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. പണം തന്നവർക്ക് പ്രതിഫലമായി കാറുകൾ നൽകി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോർഷെ, ബി.എം.ഡബ്യൂ കാറുകൾ നൽകി. 100 രാജ്യങ്ങൾ സന്ദർശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോൻസൺ പറഞ്ഞു. പാസ്പോർട്ട് പോലും ഇല്ലാതെയാണ് മോൻസൺ പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇതിലും വലിയ കള്ളം പറയുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ചോദ്യം ചെയ്യലിൽ മോൻസൺ ചോദിച്ചു.
അതേസമയം, ഇന്നലെ ചേർത്തലയിലെ മോൻസണിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകൾ പിടിച്ചെടുത്തു. ഭാര്യ, രണ്ട് മക്കൾ എന്നിവരുടെ അക്കൗണ്ട് രേഖകളാണ് പിടിച്ചെടുത്തത്. ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, തട്ടിപ്പ് കേസിൽ മോൻസണെതിരേ ക്രൈംബ്രാഞ്ച് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. പുരാവസ്തുക്കൾ വ്യാജമെങ്കിൽ വഞ്ചനാക്കുറ്റത്തിനും കേസെടുക്കും. വ്യാജ ചികിത്സക്ക് പരാതി ഇല്ലാത്തതിനാൽ ഇക്കാര്യത്തിൽ നിലവിൽ കേസെടുക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
നയാപൈസ കൈയിലില്ലെങ്കിലും നയിച്ചത് ആഡംബര ജീവിതം
കൊച്ചി: നയാപൈസ കൈയിലില്ലെങ്കിലും ആഡംബരത്തിൽ ഒരുകുറവും വരുത്താതെ മോൻസണിെൻറ ജീവിതം. അംഗ രക്ഷകർക്ക് ആറ് മാസമായി ശമ്പളം നൽകിയിട്ടില്ലെങ്കിലും അറസ്്റ്റിലാകുന്നതുവരെ മോൻസൺ ഒന്നിലും കുറവു വരുത്തിയില്ല. കടം വാങ്ങി മകളുടെ വിവാഹം നടത്താനായിരുന്നു പദ്ധതി. പരാതിക്കാർക്ക് തട്ടിപ്പ് തിരിഞ്ഞതോടെ ആഡംബര ജീവിതത്തിന് മങ്ങലേൽക്കാൻ തുടങ്ങി. 50ലക്ഷം രൂപയെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ കേസ് ഒതുക്കാമായിരുന്നുവെന്നാണ് മോൻസൺ പറയുന്നത്. പുതിയ തട്ടിപ്പുകൾക്ക് ശ്രമിച്ചതും ഇക്കാരണത്താലാണ്. തൃശൂർ സ്വദേശിയായ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുമായി പുതിയ തട്ടിപ്പിന് കളമൊരുക്കുന്നതിനിടെയാണ് വിലങ്ങ് വീണത്.
മോൻസണുമായി തൃശൂരിലെ വ്യവസായിക്ക് സാമ്പത്തിക ഇടപാട്
തൃശൂർ: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി തൃശൂരിലെ വ്യവസായി പണമിടപാട് നടത്തിയതിെൻറ രേഖകൾ പുറത്ത്. തൃശൂരിലെ ധനകാര്യ സ്ഥാപന ഉടമ ഹനീഷ് ജോർജ്, മോൻസൺ മാവുങ്കലിെൻറ അക്കൗണ്ടിലേക്ക് വിവിധ ഘട്ടങ്ങളിലായി പണം കൈമാറിയതിെൻറ രേഖകളാണ് പുറത്തുവന്നത്. പുരാവസ്തുക്കള്‍ വിദേശത്ത് കച്ചവടം നടത്താന്‍ ചുമതലപ്പെടുത്തിയയാളാണ് തൃശൂരിലെ വ്യവസായിയെന്നാണ് ആക്ഷേപം. സെപ്റ്റംബർ 15ന് മൂന്നര ലക്ഷവും 22ന് ആറ് ലക്ഷവും 24ന് രണ്ട് ലക്ഷവും ആഗസ്റ്റിൽ രണ്ട് തവണയായി 35,000 രൂപയും സെപ്റ്റംബറിൽ തന്നെ 20,000 രൂപയും ഹനീഷ് മോൻസണിെൻറ അക്കൗണ്ടിലേക്ക് നൽകിയതായി രേഖകളിലുണ്ട്. ഇങ്ങനെ പല ഘട്ടങ്ങളിലായി 17 ലക്ഷവും നൽകിയിട്ടുണ്ട്. പണം നൽകിയതായി ഹനീഷ് ജോർജ് സമ്മതിച്ചു. മകളുടെ കല്യാണാവശ്യത്തിനാണ് പണം നൽകിയതെന്ന് ഹനീഷ് ജോർജ് പറഞ്ഞു. മോന്‍സണുമായി അടുത്ത ബന്ധമുള്ളയാളാണ് ഹനീഷ് ജോർജെന്ന് നേരേത്ത കണ്ടെത്തിയിരുന്നു. നേരേത്ത പണം നൽകിയിരുന്ന കോഴിക്കോട് സ്വദേശികള്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍ 'ജോര്‍ജ് നാലുകോടി അറുപത് ലക്ഷം രൂപ നല്‍കും, അത് ഡല്‍ഹിയില്‍ കൊടുക്കുന്നതോടെ തനിക്ക് കിട്ടാനുള്ള കോടികള്‍ ഉടന്‍ വരും' എന്ന് പറഞ്ഞാണ് മോൻസൺ കബളിപ്പിച്ചിരുന്നത്.
പ്രവാസി ഫെഡറേഷൻ ബന്ധങ്ങൾ പരിശോധിക്കും
കൊച്ചി: മോൻസൺ മാവുങ്കൽ പ്രവാസി മലയാളി ഫെഡറേഷനിൽ ഇടപെട്ടതും ബന്ധങ്ങൾ ദുരുപയോഗം െചയ്തതും സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം. പ്രവാസി മലയാളി ഫെഡറേഷൻ കോ-ഓഡിനേറ്റർ അനിത പുല്ലയിൽ വഴി പൊലീസ് ഉന്നതരെ പരിചയപ്പെട്ടെന്ന വെളിപ്പെടുത്തലിനെ തുടർന്നാണിത്. ഫെഡറേഷൻ രക്ഷാധികാരിയായിരുന്നു മോൻസൺ. ഡി.ജി.പിയായിരിക്കെ േലാക്നാഥ് ബെഹ്റക്ക് ഇയാളുടെ തട്ടിപ്പുകൾ അറിയാമായിരുന്നുവെന്നും രണ്ടുവർഷം മുമ്പ് ഇയാളുടെ ഇടപെടലുകളിലെ ദുരൂഹതകളെക്കുറിച്ച് സൂചന നൽകിയിരുന്നുവെന്നും അനിത വെളിപ്പെടുത്തിയിരുന്നു. ഇതോടെ മോൻസണിൽനിന്ന് അകലം പാലിച്ചപ്പോഴാണ് പരാതിക്കാർ തന്നെ ബന്ധപ്പെട്ടതേത്ര. മുഖ്യമന്ത്രിക്ക് പരാതി നൽകാൻ അപ്പോൾ അവരോട് ആവശ്യപ്പെട്ടെന്നാണ് അനിത പറയുന്നത്. ഇറ്റലിയിലാണ് അനിതയുള്ളത്. മോൻസണിെൻറ തട്ടിപ്പുകളിൽ നേരേത്ത അറിഞ്ഞിരുന്ന ഇവർക്ക് ഇടപാടുകളിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കും. രണ്ടുവർഷം മുമ്പേ പൊലീസ് മേധാവിക്ക് തട്ടിപ്പുകൾ അറിയാമായിരുന്നുവെന്ന വെളിപ്പെടുത്തലും അന്വേഷണവിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.