കോഴിക്കോട്: ശബരിമലയെ തകർക്കാൻ പിണറായി സർക്കാരിന് വേണ്ടി പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൻ മാവുങ്കൽ പ്രവർത്തിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വിഭാഗത്തിന്‍റെ വിശ്വാസം തകർക്കാൻ ഉണ്ടാക്കിയ വ്യാജനിർമ്മിതി സർക്കാരിന് വേണ്ടിയാണെന്നത് ഗൗരവതരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സർക്കാരിന്‍റെ ഇടപെടൽ നടന്നതിനാൽ ചെമ്പോല തിട്ടൂരത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാനും ജാതികലഹമുണ്ടാക്കാനും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചത് ചെറിയ കാര്യമല്ല. ഇതിന്‍റെ പിന്നിൽ വലിയ ഗൂഡാലോചനയാണ് നടന്നത്. ക്രമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. ഇത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് സി.പി.എം വ്യക്തമാക്കണം. സിപിഎമ്മിന്‍റെ മുഖപത്രത്തിൽ ഈ ചെമ്പോല രേഖ ഉപയോഗിച്ച് പ്രചരണം നടന്നിരുന്നു.
ശബരിമല വിശ്വാസികളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ബി.ജെ.പി വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകും. പുരാവസ്തു തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാത്തത് മോൻസന്‍റെ ആളുകൾ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരായതു കൊണ്ടാണ്. അധികാരസ്ഥാനങ്ങളിലെ ഉന്നതബന്ധം ഉപയോഗിച്ചാണ് മോൻസൻ സർവതട്ടിപ്പുകളും നടത്തിയത്. കെ.സുധാകരൻ സുഖചികിത്സയ്ക്ക് വേണ്ടി മാത്രമാണോ മോൻസന്‍റെ അടുത്ത് പോയതെന്ന് ജനങ്ങൾക്ക് അറിയണം.
സുധാകരനെതിരെ അന്വേഷണം വേണ്ടായെന്നാണ് സർക്കാരിന്‍റെ സിപിഎമ്മിന്‍റെയും നിലപാട്. ഇത് പ്രതിപക്ഷവുമായുള്ള ഒത്തുതീർപ്പിന്‍റെ ഭാഗമാണ്. സർക്കാരിന്‍റെ ഒത്താശയോടെയാണ് കേരളത്തിൽ എല്ലാ തട്ടിപ്പുകളും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.