പട്ടാമ്പി: നഗരസഭ മത്സ്യമാർക്കറ്റിലെ തൊഴിലാളിയുടെ സമ്പർക്കപ്പട്ടികയിലുള്ള നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ആൻറിജൻ ടെസ്റ്റിലാണ് വൻതോതിലുള്ള രോഗവ്യാപനത്തിന് സ്ഥിരീകരണമായത്. ശനിയാഴ്ച മാർക്കറ്റിലും ഞായറാഴ്ച പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് പരിശോധന നടത്തിയത്.
കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ ശനിയാഴ്ച 525 പേരെയും ഞായറാഴ്ച 370 പേരെയുമാണ് പരിശോധിച്ചത്. യഥാക്രമം 67, 39 എന്നിങ്ങനെയാണ് പോസിറ്റിവ് ഫലം കണ്ടെത്തിയത്. പരിശോധന തിങ്കളാഴ്ചയും തുടരും.
മാർക്കറ്റിലെ ഒരു തൊഴിലാളിയുടെ സ്രവ പരിശോധനയുടെ പോസിറ്റിവ് ഫലം വെള്ളിയാഴ്ചയാണ് ലഭിച്ചത്. തുടർന്ന് മാർക്കറ്റിന് സമീപത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചു. ശനിയാഴ്ചത്തെ ആൻറിജൻ ടെസ്റ്റ് ഫലം പ്രതികൂലമായതോടെ പട്ടാമ്പി നിയന്ത്രണമേഖലയായി ജില്ല കലക്ടർ പ്രഖ്യാപിച്ചു. മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചു. പൊതുഗതാഗതം നിരോധിച്ചു. ടൗണിൽ ശക്തമായ പൊലീസ് കാവലും ഏർപ്പെടുത്തി.
പൊതുജനങ്ങളുടെ ജാഗ്രതക്കുറവാണ് രോഗവ്യാപനത്തിലെത്തിച്ചതെന്നാണ് ജില്ല ഭരണകൂടത്തിെൻറയും ദുരന്ത നിവാരണ അതോറിറ്റിയുടെയും വിലയിരുത്തൽ. രോഗവ്യാപനം നഗരസഭയിലൊതുങ്ങില്ലെന്നും സമീപ പഞ്ചായത്തുകളിലും അതീവ ജാഗ്രത പുലർത്തണമെന്നുമാണ് അധികൃതർ പറയുന്നത്. പട്ടാമ്പി ഗവ. സംസ്‌കൃത കോളജിൽ 1000 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുറക്കാൻ നടപടിയായിട്ടുണ്ട്.
അടിയന്തര പ്രാധാന്യത്തോടെ 100 കിടക്കകളുള്ള ട്രീറ്റ്മെൻറ് സെൻറർ വനിത ഹോസ്റ്റലിൽ ആരംഭിക്കും. ഓങ്ങല്ലൂർ, മുതുതല, വിളയൂർ പഞ്ചായത്തുകളിലും സെൻററുകൾ തുടങ്ങാൻ പ്രാരംഭ നടപടിയായി. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത മതിയെന്നും അധികാരികൾ ആശ്വസിപ്പിക്കുമ്പോഴും ഭയത്തിെൻറ നിഴലിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.