കോഴിക്കോട്: സി.പി.എം കോഴിക്കോട്ട് നടത്തുന്ന ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ ഓരോ സംസ്ഥാനത്തും ഓരോ നിലപാടുള്ള കോൺഗ്രസ് ഒഴികെ, വർഗീയതയില്ലാതെ നിലപാട് സ്വീകരിക്കുന്ന ബാക്കിയെല്ലാ പാർട്ടികൾക്കും പങ്കെടുക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വർഗീയതയില്ലാതെ നിലപാട് സ്വീകരിക്കുന്ന, ഓരോ സംസ്ഥാനത്തും ഓരോ നിലപാടുള്ള കോൺഗ്രസ് ഒഴിച്ചുള്ള ബാക്കിയെല്ലാ പാർട്ടികൾക്കും സെമിനാറിൽ പങ്കെടുക്കാം. ഒരു സെമിനാർ മാത്രമല്ല ഉദ്ദേശിക്കുന്നത്. ഏക സിവിൽ കോഡിനെതിരെ തൃശൂരിൽ ഉൾപ്പെടെ നാലു സെമിനാറുകൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. മുസ്‌ലിം ലീഗുൾപ്പെടെ എല്ലാ പ്രസ്ഥാനങ്ങൾക്കും വരാം -അദ്ദേഹം പറഞ്ഞു.
മുസ്‌ലിം സമുദായത്തിലും പാർട്ടികളിലും ഏക സിവിൽ കോഡിനെതിരെ ഒറ്റ മനസ്സാണ്. ആ മനസ്സ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൃത്യമായി കാണുന്നുണ്ട്. അത് ഹിന്ദുത്വ അജണ്ടക്കെതിരായിട്ടുള്ള നിലപാടാണ്.
ഈ പ്രശ്നത്തിൽ വിശാലമായ ഐക്യം രൂപപ്പെടണം. അതിൽ ഫലപ്രദമായ കാൽവെപ്പാണ് ഞങ്ങൾ നടത്തിയിട്ടുള്ളത്. യു.ഡി.എഫിന്‍റെ ഭാഗമാണെന്ന നിലയിൽ ലീഗിന് അവരുടേതായ ന്യായങ്ങളുണ്ടാകും. അത് അവർ പറയട്ടെ. ഞങ്ങൾക്ക് അതിൽ കുഴപ്പമില്ല -എം.വി ഗോവിന്ദൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.