തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മോന്സണ് മാവുങ്കലിന്റെ കൂട്ടുപ്രതിയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സൺ പീഡിപ്പിക്കുമ്പോള്‍ കെ. സുധാകരനും അവിടെയുണ്ടായിരുന്നെന്ന് അതിജീവിത ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ടെന്നും ഈ കേസില്‍ ചോദ്യം ചെയ്യാനാണ് സുധാകരനെ വിളിപ്പിച്ചതെന്നും എം.വി. ഗോവിന്ദന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ പറഞ്ഞു.
മോൻസണുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. എന്നാല്‍, അതിജീവിതയുടെ രഹസ്യ മൊഴി താങ്കള്‍ എങ്ങനെ അറിഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകർ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍, പാര്‍ട്ടി മുഖപത്രത്തിലെ വാര്‍ത്തയില്‍നിന്ന് മനസ്സിലാക്കിയതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്നുമായി ഗോവിന്ദന്റെ വിശദീകരണം.
‘‘മോൻസണ് മൂന്ന് ജീവപര്യന്തവും 35 വർഷം തടവുമാണ് പോക്സോ കോടതി വിധിച്ചത്. അതുകൊണ്ട് കെ. സുധാകരന്റെ അവസ്ഥ പ്രത്യേകം പറയുന്നില്ല.
ക്രൈംബ്രാഞ്ച് അന്വേഷണസംഘം പോക്സോ കേസിലും സുധാകരന്റെ മൊഴിയെടുക്കാൻ ശ്രമിക്കുകയാണ്. പീഡനം നടക്കുമ്പോള്‍ സുധാകരന് അവിടെയുണ്ടായിരുന്നെന്നാണ് അതിജീവിത പറഞ്ഞത്.
ആ കേസിലാണ് മോന്‍സണെ ശിക്ഷിച്ചത്. സ്വാഭാവികമായും കേസിലെ രണ്ടാം പ്രതി സുധാകരന് വേറെ എന്ത് വിശദീകരണം നല്‍കിയിട്ട് എന്തു കാര്യം. അതുകൊണ്ട് ഗൗരവതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ക്രൈംബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമാണ് താൻ പറയുന്നത്- ഗോവിന്ദൻ പറഞ്ഞു. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് വാർത്ത.
കണ്ണൂർ: മോൻസൺ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം തള്ളി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മനസാ വാചാ അറിയാത്ത കാര്യമാണെന്നും എം.വി. ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
പോക്സോ കേസിൽ ഇത്തരത്തിലൊരു മൊഴി അതിജീവിത നൽകിയിട്ടില്ലെന്ന് കെ. സുധാകരൻ പറഞ്ഞു. ഒരു തെളിവും എനിക്കെതിരെയില്ല. ആരോപണം തെളിഞ്ഞാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കും. സാമ്പത്തികമായോ സാന്നിധ്യംകൊണ്ടോ പങ്കാളിത്തമില്ല. കെ.പി.സി.സി പ്രസിഡന്റിന് ഇതിൽ ഒരു ബന്ധമില്ലെന്ന് ശിക്ഷിക്കപ്പെട്ട പ്രതി മോൻസൺതന്നെ പറയുന്നുണ്ട്. മൊഴിനൽകിയ പെൺകുട്ടി എന്റെ പേര് പറഞ്ഞിട്ടില്ല. എന്ത് നെറികെട്ട പ്രവൃത്തി ചെയ്യാനും സി.പി.എം തയാറാകുമെന്ന് എം.വി. ഗോവിന്ദന്റെ ആരോപണത്തിലൂടെ വ്യക്തമായി. മിതത്വവും അഭിമാനബോധവും തറവാടിത്തവും ഒരു രാഷ്ട്രീയനേതാവിന് വേണമെന്നും എം.വി. ഗോവിന്ദന്റെ ജൽപനങ്ങൾ പുച്ഛിച്ചുതള്ളുന്നതായും സുധാകരൻ പറഞ്ഞു.
കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിലെന്ന് ക്രൈംബ്രാഞ്ച്. അതിജീവിതയുടെ ഭാഗത്തുനിന്ന് സുധാകരനെതിരെ മൊഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിൽനിന്ന് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിലും സുധാകരന്റെ പേരില്ല. സാമ്പത്തിക തട്ടിപ്പുകേസാണ് അന്വേഷിക്കുന്നത്. സുധാകരന് രണ്ടാം പ്രതിയാണ്. പോക്സോ കേസിലല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.